ഡല്‍ഹി: ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും മൂന്നാം ഡോസ് കൊവിഡ് വാക്സിന് നല്‍കുന്നത് പരിഗണനയിലെന്ന് കേന്ദ്രസർക്കാർ.
ചില രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും മൂന്നാം ഡോസ് എടുക്കാതെ വിദേശയാത്ര ബുദ്ധിമുട്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും കൊവിഡ്-19 വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്കുന്ന കാര്യം പരിഗണിക്കുന്നത്.
സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായാലും സ്വകാര്യ ആശുപത്രികളില്‍ പണം നല്കിയാലും മുന്‍നിര തൊഴിലാളികള്‍ക്കും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മാത്രമേ ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ നിലവില്‍ അനുമതിയുള്ളൂ.
മറ്റ് ഗ്രൂപ്പുകള്‍ക്ക് സൗജന്യമായി ബൂസ്റ്ററുകള്‍ നല്‍കണമോ എന്ന് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുകയാണ്. ഏഷ്യയിലെയും യൂറോപ്പിലെയും ചില ഭാഗങ്ങളില്‍ വീണ്ടും കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ അടുത്തിടെ കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
ഇന്ത്യയിലെ കൊവിഡ് വ്യാപനം ഒരു വര്‍ഷത്തിലേറെയായി ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുണ്ട്.
Discussion about this post