ഡല്‍ഹി: ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ പുതിയ കരസേനാ മേധാവിയാകും. എഞ്ചീനിയറിംഗ് വിഭാഗത്തില്‍ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയാണ് ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ. ജനറല്‍ എം എം നരവനെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഈ മാസം 30-ന് അദ്ദേഹം കരസേന മേധാവിയായി ചുമതലയേല്‍ക്കും.
സേനയുടെ 29-ാം മേധാവിയായിട്ടാകും ലഫ്. ജനറല്‍ മനോജ് പാണ്ഡെ ചുമതല ഏല്ക്കുക. നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ മനോജ് പാണ്ഡെ 1982-ലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഓപ്പറേഷന് വിജയ്, ഓപ്പറേഷന് പരാക്രം തുടങ്ങിയവയില്‍ പങ്ക് എടുത്തു.
ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ എന്‍ജിനീയര്‍ റെജിമെന്റിലും ഇന്‍ഫന്‍ട്രി ബ്രിഗേഡിലും പടിഞ്ഞാറന്‍ ലഡാക്കിലെ പര്‍വത നിരകളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തികളിലും സുപ്രധാന ചുമതലകള്‍ വഹിച്ചു. ഡൽഹിയില്‍ കരസേനാ ആസ്ഥാനത്ത് വിവിധ ചുമതലകളുള്ള ഡയറക്ടര്‍ ജനറല്‍ പദവിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post