കൊണ്ടോട്ടി: കരിപ്പൂരിൽ രണ്ടു സംഭവങ്ങളിലായി നാലുകിലോ സ്വർണം പിടികൂടി. സംഭവങ്ങളിൽ അഞ്ച് യാത്രക്കാരുൾപ്പെടെ 13 പേർ പിടിയിലായി. ആദ്യ സംഭവത്തിൽ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ടുകിലോ സ്വർണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണു പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിലെത്തിയ പാലക്കാട് തൃത്താല ഫൈസൽ എന്ന യാത്രക്കാരനിൽ നിന്നാണു സ്വർണം പിടികൂടിയത്. ഇയാളുടെ അടിവസ്ത്രത്തിൽ 1289 ഗ്രാം സ്വർണ മിശ്രിതവും ശരീരത്തിന്റെ രഹസ്യഭാഗത്ത് ഗുളിക രൂപത്തിൽ 804 ഗ്രാംമുമാണ് ഒളിപ്പിച്ചിരുന്നത്. മിശ്രിത്തിൽനിന്ന് 1869.6 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഇവയ്ക്ക് ഒരു കോടിയോളം രൂപ വില വരും. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കോഴിക്കോട്ടുനിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണു സ്വർണം പിടികൂടിയത്.
രണ്ടാമത്തെ സംഭവത്തിൽ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണവുമായി അഞ്ചു യാത്രക്കാരുൾപ്പെടെ 12 പേരെയാണു കരിപ്പൂർ പോലിസ് പിടികൂടിയത്. യാത്രക്കാരിൽനിന്ന് 2.45 കിലോഗ്രാം സ്വർണമാണു കരിപ്പൂർ പോലീസ് പിടികൂടിയത്. അൽ ഐനിൽനിന്നെത്തിയ കോഴിക്കോട് കിഴക്കോട്ട് ചേന്പുന്തറമ്മൽ ഹബീബ് റഹ്മാൻ (41), മലപ്പുറം എടപ്പറ്റ വെള്ളിയഞ്ചേരി മഠത്തൊടി നൈഷാദ് ബാബു (41), കാസർഗോഡ്, മൊഗ്രാൽ നൂർ മഹൽ മുഹമ്മദ് അർഷദ് (21), ദുബായിൽനിന്നെത്തിയ കോഴിക്കോട് കൊയിലാണ്ടി മജീദ് (28), അബുദാബിയിൽനിന്നെത്തിയ വയനാട് കെ.എം. അബ്ദുൽ റസാഖ് (40) എന്നിവരാണു സ്വർണവുമായി പിടിയിലായത്.
ശരീരത്തിൽ ഒളിപ്പിച്ച 1.6 കിലോഗ്രാം സ്വർണ മിശ്രിതമാണ് അബ്ദുൽ റസാഖിൽനിന്നു കണ്ടെടുത്തത്. മറ്റു യാത്രിക്കാർ ബാഗേജിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. ഹബീബ് റഹ്മാൻ, നൈഷാദ് ബാബു എന്നിവരെ വിമാനത്താവളത്തിൽനിന്ന് സ്വീകരിക്കാനാണു കോഴിക്കോട് കൊയിലാണ്ടി നെല്ലോളി വീട്ടിൽ മുഹമ്മദ് ഹനീഫ(43), കോഴിക്കോട് പയ്യോളി കിഴൂർ നവാസ് (43) എന്നിവരെത്തിയത്. മുഹമ്മദ് അർഷദിനെ സ്വീകരിക്കാനെത്തിയ കാസർകോഡ് സ്വദേശി മസ്ഹൂർ മൻസിൽ അമൻ (20), കൊയിലാണ്ടി സ്വദേശി മജീദിനെ സ്വീകരിക്കാനെത്തിയ പൊന്നാനി പാലക്ക വളപ്പിൽ ഹംസ (39), എടപ്പാൾ പന്താവൂർ സ്വദേശി ഫർഹാൻ (27), വയനാട് സ്വദേശി കെ.എം.അബ്ദുൽ റസാഖിനെ സ്വീകരിക്കാനെത്തിയ കോഴിക്കോട് കുറ്റ്യാടി കൂമുള്ള മലയിൽ സുബൈർ (28), കുനിയിൽ ഫഹദ് (27) എന്നിവരെയും വാഹനങ്ങൾ സഹിതം പോലിസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് യാത്രക്കാരെ വിമാനത്താവള പരിസരത്തുനിന്നാണു പിടികൂടിയത്.
Discussion about this post