ചണ്ഡിഗഡ്: പഞ്ചാബിൽ മൊഹാലിയിലെ പൊലീസ് ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും, കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തു വരികയാണെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സംശയത്തിലുള്ള 11 പേരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ രാത്രി 7.45 ഓടെയാണ് എസ്എഎസ് നഗറിലെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സിന് നേര്‍ക്ക് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തില്‍ ഓഫീസിന് സാരമായ കേടുപാടുകളുണ്ടായി. ആര്‍ക്കും പരിക്കില്ലെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി ( എന്‍ഐഎ) പ്രത്യേക സംഘത്തെ പഞ്ചാബിലേക്ക് അയച്ചു. പ്രാരംഭ അന്വേഷണത്തിനായാണ് സംഘത്തെ അയച്ചിട്ടുള്ളത്. സ്ഫോടനത്തിന് പിന്നില്‍ പാക് ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇന്റലിജന്‍സ് ആസ്ഥാനത്തുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അടിയന്തര ഉന്നതതലയോഗം വിളിച്ചു. ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യോഗം വിളിച്ചത്.
Discussion about this post