ഗുവാഹത്തി: അസാമിലെ മഴക്കെടുതിയെ തുടർന്ന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതുവരെ എട്ട് മരണമാണ് മഴക്കെടുതികള്‍ മൂലം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപത്തിയാറ് ജില്ലകളിലായി നാല് ലക്ഷത്തിലധികം ആളുകളെ മഴക്കെടുതി ബാധിച്ചതായിട്ടാണ് കണക്കുകള്‍ പറയുന്നത്.
“അസാമിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തെ കുറിച്ച് ആശങ്കയുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വയുമായി സംസാരിച്ചു. എന്‍ഡിആര്‍എഫ് ടീമുകളെ ഇതിനകം വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നല്കി,” അമിത് ഷാ ട്വീറ്റ് ചെയ്തു.
ദിവസങ്ങളിലായി പ്രദേശത്ത് തുടരുന്ന കനത്ത മഴ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. കച്ചാര്‍ ജില്ലയില്‍, കരസേനയും അസം റൈഫിള്‍സും അടങ്ങുന്ന സുരക്ഷാ സേനയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കുന്നത്. ഉദല്‍ഗുരി ജില്ലയില്‍ നിന്നാണ് അവസാന മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അസമില്‍ മണ്‍സൂണിന് മുമ്ബുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം എട്ടായി.
ദുരന്തം ഏറ്റവും കൂടുതല്‍ നാശം വിതച്ച ഹോജായ് ജില്ലയില്‍ സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്) ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് നിന്ന് ഒറ്റപ്പെട്ടുപോയ ദിമ ഹസാവോയില്‍ ഉള്ളവര്‍ക്കായി അരി, പയര്‍, മരുന്നുകള്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ എയര്‍ ഡ്രോപ്പ് ചെയ്യാന്‍ വ്യോമസേനയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Discussion about this post