കശ്മീര്‍: ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ട് ഏറ്റുമുട്ടലുകളിലായി നാല് ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരരെ സൈന്യം വധിച്ചു.
ടെലിവിഷന്‍ കലാകാരി അമ്രീന്‍ ഭട്ടിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ രണ്ട് ഭീകരരും കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പുല്‍വാമ, ശ്രീനഗര്‍ എന്നീ ജില്ലകളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. വ്യാഴാഴ്ച രാത്രിയിലാണ് പുല്‍വാമ ജില്ലയിലെ അവന്തിപോര മേഖലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇതിന് ഒരു ദിവസം മുമ്പാണ് ബുദ്ഗാം ജില്ലയില്‍ വെച്ച് അമ്രീന്‍ ഭട്ട് കൊല്ലപ്പെടുന്നത്.
അമ്രീന്‍ ഭട്ടിന്റെ കൊലയാളികളായ ഷാഹിദ് മുഷ്താഖ് ഭട്ട്, ഫര്‍ഹാന്‍ ഹബീബ് എന്നീ തീവ്രവാദികളുടെ മൃതദേഹം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും പുതിയതായി ഭീകരസംഘത്തോടൊപ്പം ചേര്‍ന്ന പ്രദേശവാസികളാണ്. ബുഡ്ഗാം ജില്ലയിലെ ഹഫ്റൂ ചദൂര സ്വദേശിയാണ് ഷാഹിദ് മുഷ്താഖ് ഭട്ട്. പുല്‍വാമ ജില്ലയിലെ ഹക്രിപോറ സ്വദേശിയാണ് ഫര്‍ഹാന്‍ ഹബീബ്. സിഎംഡിആര്‍ ലത്തീഫിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ ടിവി കലാകാരനെ കൊലപ്പെടുത്തിയത് എന്നാണ് സൂചന. ഒരു എകെ 56 റൈഫിള്‍, 4 മാഗസിനുകളും പിസ്റ്റളും ഇവിടെ നിന്ന് കണ്ടെടുത്തതായി ഐജിപി കശ്മീര്‍ സോണ്‍ വിജയ് കുമാര്‍ ട്വീറ്റ് ചെയ്തു.
അതേസമയം ശ്രീനഗര്‍ നഗരത്തിലെ സൗര മേഖലയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ മറ്റ് രണ്ട് ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരരും വെടിയേറ്റ് മരിച്ചിട്ടുണ്ട്. ജേയ്‌ഷെ ഇഎം-ല്‍ നിന്നുള്ള 3 പേരും ലഷ്‌കര്‍ സേനയിലെ 7 ഭീകരരും ഉള്‍പ്പെടെ 10 ഭീകരർ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കശ്മീരിലെ വിവിധയിടങ്ങളിലെ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Discussion about this post