സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്ന സുരേഷിന് കനത്ത സുരക്ഷ. സ്വപ്നയുടെ ഫ്ളാറ്റും ഓഫീസും കനത്ത പൊലീസ് നിരീക്ഷത്തിലാണ്. സ്വപ്നയുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.
സ്വപ്നയുടെ ഫ്ളാറ്റിലും എച്ച്ആര്‍ഡിഎസിന്റെ ഓഫീസിലും സിസിറ്റിടിവി ക്യാമറ സ്ഥാപിക്കുകയാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. മൂന്ന് മണിയോടെ കൂടുതല്‍ പൊലീസ് സ്ഥലത്തേക്കെത്തിയേക്കും. ജീവന് ഭീഷണിയുണ്ടെന്നും കൂടുതല്‍ സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വപ്ന സമര്‍പ്പിച്ച ഹര്‍ജി കോടതി 13ലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം മുഖ്യമന്ത്രിക്ക് എതിരെ നല്കിയ രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷിന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ ശബ്ദരേഖ ഇന്ന് പുറത്ത് വിടും. സ്വപ്നയും ഷാജ് കിരണും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തു വിടുക. പാലക്കാട് വെച്ച് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ശബ്ദരേഖ പുറത്ത് വിടുമെന്ന് സ്വപ്നയുടെ അഭിഭാഷകന് അറിയിച്ചു.
മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷ് ആരോപിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയെ പരിചയമില്ലെന്നും സുഹൃത്തെന്ന നിലയിലാണ് സ്വപ്നയെ കണ്ടതെന്നുമാണ് ഷാജ് കിരണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ രഹസ്യമൊഴി പിന്‍വലിപ്പിക്കാനാണു ഷാജ് കിരണ്‍ എത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ എം.ആര്.അജിത് കുമാറും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചെന്നുമാണ് സ്വപ്നയുടെ ആരോപണം.
Discussion about this post