ഡൽഹി: സ്വർണക്കടത്ത് അന്വേഷണം തടസപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. വിഷയം ഉയർന്നു വന്ന 2020-ൽ, ഇത് ഗുരുതരമായ വിഷയമാണെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നീട് കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ അന്വേഷണ ഏജൻസികൾ മുഴുവൻ പിന്തുണയും നൽകുമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. തൊട്ടടുത്ത ദിവസം മുതൽ കേസന്വേഷണം തടസപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസിൽ ഇപ്പോൾ സ്വപ്ന സുരേഷ് നടത്തിയത് നിർണായക വെളിപ്പെടുത്തലാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേസിൽ നിന്ന് പിന്മാറാൻ സ്വപ്ന സുരേഷിന് മേൽ സമ്മർദ്ദം ചെലുത്തിയതായാണ് റിപ്പോർട്ട്. കോടതിയിൽ മൊഴി നൽകുന്നത് തടയാൻ ശ്രമിക്കുന്നത് എന്തിനാണെന്നും ആർക്കു വേണ്ടിയാണെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
സ്വപ്നക്ക് വാഗ്ദാനം ചെയ്ത പണം ആരുടേതാണെന്നും ഇതിന്റെ ശ്രോതസ് എന്താണെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തിന് പ്രാധാന്യമുള്ളതെന്ന് മുൻപ് മുഖ്യമന്ത്രി വിശേഷിപ്പിച്ച കേസ് സ്വതന്ത്രമായി അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post