തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് 57 ശതമാനം മഴക്കുറവ്. ഇന്നലെ വരെ 251.8 മില്ലീമീറ്റർ മഴയാണ് കാലവർഷത്തിന്റെ ഭാഗമായി കേരളത്തിൽ പെയ്യേണ്ടിയിരുന്നത്. എന്നാൽ ഇതുവരെ പെയ്തത് 108.6 മില്ലീമീറ്റർ മാത്രമാണ്. എല്ലാ ജില്ലകളും മഴ കുറവാണ് പെയ്തത്. പാലക്കാട്, വയനാട്, ഇടുക്കി, കാസർഗോഡ് ജില്ലകളിലാണ് മഴക്കുറവ് രൂക്ഷമായി തുടരുന്നത്.
പാലക്കാട് 79 ശതമാനവും വയനാട്ടിൽ 76 ശതമാനവും ഇടുക്കി, കാസർഗോഡ് ജില്ലകളിൽ 70 ശതമാനവും മഴക്കുറവാണ് ഇന്നലെവരെ രേഖപ്പെടുത്തിയിട്ടുള്ളത്. കാലവർഷത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ച പത്തനംതിട്ട ജില്ലയിൽ 27 ശതമാനമാണ് മഴക്കുറവ്. ഇക്കുറി കാലവർഷത്തിന്റെ ആദ്യപാദങ്ങളിൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ജൂണ്‍, ജൂലൈ മാസങ്ങളിൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ ഓഗസ്റ്റ് മഴയിൽ മുങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഓഗസ്റ്റ് മാസത്തിൽ പെയ്യുന്ന കനത്ത മഴ കേരളത്തിൽ വലിയ നാശനഷ്ടങ്ങളാണ് സൃഷ്ടിക്കുന്നത്.
Discussion about this post