ഡൽഹി: ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി റഷ്യ. സൗദി അറേബ്യയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റഷ്യ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായത്. മെയ് മാസത്തിൽ 2.5 കോടി ബാരൽ ഓയിലാണ് റഷ്യയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത്.
നേരത്തെയുള്ള കണക്കുകൾ പരിശോധിച്ചാൽ വമ്പൻ കുതിച്ചു ചാട്ടമാണ് റഷ്യ-ഇന്ത്യ എണ്ണ വ്യാപാരത്തിൽ ഉണ്ടായിരിക്കുന്നത്. 2021 നും 2022 ആദ്യ പാദത്തിലും ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 1 ശതമാനം മാത്രമായിരുന്നു റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി. എന്നാൽ 2022 ഏപ്രിലിൽ ഇത് അഞ്ച് ശതമാനമായി ഉയർന്നു. മെയ് മാസത്തിലാവട്ടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 16 ശതമാനത്തിലേറെയും റഷ്യയിൽ നിന്ന്.
യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ യുഎസും യൂറോപ്യൻ രാജ്യങ്ങളും റഷ്യൻ എണ്ണ വിപണിക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാണ് യഥാർത്ഥത്തിൽ റഷ്യ-ഇന്ത്യ എണ്ണ വ്യാപാരം ശക്തമാവാൻ കാരണമായത്.റഷ്യയാവട്ടെ ഉപരോധത്തെ മറികടക്കാൻ തങ്ങളുടെ എണ്ണ വിപണിയിലേക്ക് ഏഷ്യൻ രാജ്യങ്ങളെ ആകർഷിക്കുന്നതിന്റെ ഭാഗമായി വമ്പൻ ഇളവുകളും ഇന്ത്യക്ക് ഇറക്കുമതിയിൽ നൽകി. ഇത് ഇന്ത്യൻ റിഫൈനറികൾ കൂടുതൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ കാരണമായി.
അതേസമയം ഇറാഖ് തന്നെയാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം. നിലവിലെ കണക്കുകൾ പ്രകാരം രണ്ടാം സ്ഥാനത്ത് റഷ്യയും മൂന്നാം സ്ഥാനത്ത് സൗദി അറേബ്യയും. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
Discussion about this post