ഡെറാഡൂൺ: ഉത്തരാഖണ്ഡ് എഎപി സംസ്ഥാന അധ്യക്ഷനായിരുന്ന ദീപക് ബാലി ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടേയും ബിജെപി സംസ്ഥാന പ്രസിഡന്റ് മദൻ കൗഷികിന്റേയും സാന്നിധ്യത്തിലാണ് ദീപക് ബാലി ബിജെപിയിൽ ചേർന്നത്.
ഈ നിയമസഭ തെരഞ്ഞെടുപ്പിൽ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന അജയ് കോത്തിയാൽ ബിജെപിയിൽ ചേർന്നതിന്റെ നാണക്കേട് മാറുന്നതിന് മുമ്പെയാണ് മറ്റൊരു കൊഴിഞ്ഞുപോക്കും ഉണ്ടായിട്ടുളളത്. കഴിഞ്ഞ മാസം അവസാനം എഎപിയുടെ വർക്കിങ് പ്രസിഡൻ്റായിരുന്ന ഭൂപേഷ് ഉപധ്യായയും മറ്റ് എഎപി നേതാക്കളും ബിജെപിയിൽ ചേർന്നിരുന്നു. തിങ്കളാഴ്ചയാണ് പാർട്ടിയിൽ നിന്നും രാജിവെക്കുന്നതായി ദീപക് ബാലി ട്വീറ്റ് ചെയ്തത്. എഎപി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് രാജി കത്തയക്കുകയും ചെയ്തു. പാർട്ടിയുടെ സംസ്ഥാനത്തെ പ്രവർത്തനത്തിൽ താൻ അസംതൃപ്തനാണെന്നും പാർട്ടി വിടുകയാണെന്നും സംസ്ഥാന ചുമതലയുളള ദിനേശ് മൊഹാനിയയെ ബാലി അറിയിച്ചു.
‘രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഞാൻ സമൂഹിക പ്രവർത്തനവും ബിസിനസുമായി മുന്നോട്ട് പോവുകയായിരുന്നു. അതിന് ശേഷം ഞാൻ എഎപിയിൽ ചേർന്നു. എന്നെ ഏൽപ്പിച്ച എല്ലാ ജോലികളും ഞാൻ ചെയ്തു. ഇന്ന് ഞാൻ ബിജെപിയിൽ ചേർന്നിരിക്കുകയാണ്. ചെറുപ്പവും ദീർഘവീക്ഷണവുമുള്ള പുഷ്കർ സിംഗ് ധാമിയാണ് സംസ്ഥാനം ഭരിക്കുന്നത്. അധികാരമേറ്റയുടനെ അദ്ദേഹം എടുത്ത തീരുമാനങ്ങൾ ബിജെപിയെ തടയാൻ ഞങ്ങൾക്ക് കഴിയില്ലെന്ന് സൂചന നൽകിയിരുന്നു. ചമ്പാവത്ത് ഉപതെരഞ്ഞെടുപ്പിൽ 92 ശതമാനത്തിലധികം വോട്ടുകൾ നേടി അദ്ദേഹം വിജയിച്ചതും അതിന് ഉദാഹരണമാണ്.’ എന്ന് ദീപക് ബാലി പറഞ്ഞു.
ബിജെപിയിലേക്ക് വന്ന ദീപക് ബാലിയെ പുഷ്കർ സിങ് ധാമി സ്വീകരിച്ചു. ‘അദ്ദേഹം നല്ല വിദ്യാർത്ഥി നേതാവായിരുന്നു, ബിസിനസുകാരനും നല്ല നേതാവുമായിരുന്നു. അദ്ദേഹം വരുന്നത് എഎപിയിൽ നിന്നാണെങ്കിലും ദേശീയത അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിലുണ്ട്. ആം ആദ്മി പാർട്ടിയുടെ യഥാർത്ഥ മുഖം അദ്ദേഹം കണ്ടു. അതിൽ ദുഃഖിതനായ അദ്ദേഹം എഎപിയോട് വിടപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളിൽ പ്രചോദനം ഉൾക്കൊണ്ട് ബിജെപിയിൽ ചേർന്നിരിക്കുകയാണ്.’ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.
Discussion about this post