പാർക്കിങ്ങ് നിയമം ലംഘിക്കുന്നവരുടെ ചിത്രമയച്ചാൽ 500 രൂപ പാരിതോഷികം നൽകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. തെറ്റായി പാർക്ക് ചെയ്ത വാഹനത്തിന്റെ ചിത്രമയച്ചാൽ പണം നൽകുന്ന പുതിയ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന 2022 ഡീകാർബണൈസേഷൻ സമ്മിറ്റിൽ തമാശയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇത് സംബന്ധിച്ച് നിയമനിർമാണം നടക്കുമോയെന്ന് വിവരങ്ങളൊന്നുമില്ല. നഗരങ്ങളിൽ കാറുകളുടെ എണ്ണം കൂടിയതോടെ പാർക്കിങ് വലിയ പ്രശ്നമായെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രസ്താവന. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ചിലപ്പോൾ കാറുകളുണ്ട്. എന്നാൽ ആരും പാർക്കിങ് സ്ഥലം നിർമിക്കാറില്ലന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ വിശാല റോഡുകൾ പാർക്കിങ് കേന്ദ്രങ്ങളായിരിക്കുകയാണെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. നാഗ്പൂരിലെ തന്റെ വീട്ടിൽ 12 കാറിനുള്ള സ്ഥലമുണ്ടെന്നും താൻ റോഡിൽ വാഹനം നിർത്തിയിടാറില്ലന്നും മന്ത്രി പറഞ്ഞു.
യു.എസ്സിൽ ശുചീകരണ തൊഴിലാളികൾക്ക് വരെ കാറുണ്ട്. അധികം വെെകാതെ ഇന്ത്യയിലും ഇതേ അവസ്ഥയുണ്ടാകും. എല്ലാവരും കാർ വാങ്ങുകയാണന്നും ഗഡ്കരി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യക്ക് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു
Discussion about this post