പദ്ധതി സേനയ്ക്ക് യുവത്വം നൽകും. അഗ്നിപഥ് അനിവാര്യമായി പരിഷ്കരണമെന്നും 1989 മുതൽ പദ്ധതിയെപ്പറ്റി ചർച്ച നടക്കുന്നുണ്ടന്നും കേന്ദ്ര പ്രതിരോധമന്ത്രാലയം. അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടെന്ന് സൈനിക മേധാവികൾ. അഗ്നിപഥ് സേനയ്ക്ക് അനിവാര്യമായ പരിഷ്കരണമെന്ന് സൈനിക മേധാവികൾ പറഞ്ഞു. സൈന്യത്തിന്റെ കാര്യക്ഷമതയ്ക്ക് പ്രായം ഒരു പ്രധാന ഘടകമാണ്. ടെക്നോളോജിയുമായി ബന്ധമുള്ള യുവാക്കൾ സേനയിൽ അനിവാര്യമാണെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ സൈനിക മേധാവികൾ അറിയിച്ചു.
സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് ലക്ഷ്യമെന്നും സൈനിക പരിഷ്കാരത്തിന്റെ ഭാഗമായി 33 വർഷമായി പദ്ധതി ചർച്ചയിലുണ്ടെന്നും വാർത്താസമ്മേളനത്തിൽ സൈനിക കാര്യ വകുപ്പ് അഡീ.സെക്രട്ടറി ലഫ്.ജനറൽ അനിൽ പുരി പറഞ്ഞു. ജൂൺ 14 ന് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി പ്രകാരം സേനയിലെത്തുന്ന അഗ്നിവീരർക്ക് കാന്റീൻ ഇളവുകൾ ലഭിക്കുമെന്നും ഒരു കോടി രൂപ വരെ ഇൻഷുറൻസ് പരിരക്ഷയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
17,600 സൈനികർ ഓരോ വർഷവും വിരമിക്കുന്നുണ്ടെന്നും വിരമിക്കുന്നവർ എന്ത് ചെയ്യുന്നതായി ആരും ചോദിക്കാറില്ലെന്നും അനിൽ പുരി ചൂണ്ടിക്കാട്ടി. വരും വർഷങ്ങളിൽ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും ആദ്യഘട്ടത്തിൽ മാത്രമാണ് 46,000 പേരെ എടുക്കുന്നതെന്നും പടിപടിയായി എണ്ണം വർധിപ്പിച്ചു 1.25 ലക്ഷം വരെയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഗ്നിപഥ് നടപടികൾ ജൂൺ 24 ന് ആരംഭിക്കുമെന്ന് എയർഫോഴ്സ് വക്താവ് അറിയിച്ചു.
കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.
വ്യോമസേനയിൽ അഗ്നിപഥ് രജിസ്ട്രേഷൻ ജൂൺ 24-നാണ്. ആദ്യബാച്ചിന്റെ പരിശീലനം ഡിസംബർ 30-ന് തുടങ്ങും. ഓൺലൈൻ പരീക്ഷ ജൂലൈ പത്തിന് നടക്കും. അതായത് ഓൺലൈൻ പരീക്ഷ ഒരു മാസത്തിനുള്ളിൽ നടത്തുമെന്നർത്ഥം.
നാവികസേനയിൽ 25-നായിരിക്കും റിക്രൂട്ട്മെന്റ് പരസ്യം നൽകുക. നാവികസേനയിലും ഓൺലൈൻ പരീക്ഷ ഒരു മാസത്തിനുള്ളിൽത്തന്നെ നടക്കും. നവംബർ 21-ന് നാവികസേനയിൽ പരിശീലനം തുടങ്ങും.
Discussion about this post