ഇന്ന് 64-ാം ജന്മദിനം ആഘോഷിച്ച് നടനും മലയാള നടനും എം.പിയുമായ സുരേഷ് ഗോപി. ആക്ഷനും മാസ് ഡയലോഗുകളുമാണ് സുരേഷ് ഗോപിയെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമാക്കി മാറ്റിയത്.
സുരേഷ് ഗോപിയെ രാജ്യസഭാംഗമായി 2016 ൽ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുകയായിരുന്നു. രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന 12 അംഗങ്ങളിൽ കലാകാരന്മാരുടെ വിഭാഗത്തിലാണ് സുരേഷ് ഗോപിയുടെ പേര് നിർദ്ദേശിച്ചത്.
രാജാവിൻ്റെ മകൻ (1986) എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വിശ്വസ്ത കൂട്ടാളിയായ ‘കുമാർ’ എന്ന വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. അതിനു മുൻപ് 1965ൽ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അദ്ദേഹം അഭിനയിച്ചിരുന്നു. വില്ലന്‍ കഥാപാത്രങ്ങളുമായി കരിയറിന് തുടക്കമിട്ട അദ്ദേഹം പൊലീസ് വേഷങ്ങളിൽ തുടർച്ചയായെത്തിയതോടെയാണ് ആരാധകർ വർധിച്ചത്. കമ്മിഷണര്‍ എന്ന ചിത്രത്തിലെ ഭരത് ചന്ദ്രന് ഐപിഎസ് എന്ന വേഷം സുരേഷ് ഗോപിയുടെ കരിയര്‍ മാറ്റിമറിച്ചു. കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 1997ൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത്.
ലേലം എന്ന സിനിമയിലെ സ്റ്റീഫൻ ചാക്കോച്ചി എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വന്ന വാഴുന്നോർ, പത്രം എന്നീ സിനിമകളും മികച്ച വിജയമായിരുന്നു. 1997ൽ പുറത്തു വന്ന കളിയാട്ടത്തിലെ കണ്ണൻ പെരുമലയൻ, ഒഥല്ലോ എന്ന ഷേക്സ്പീരിയൻ കഥാപാത്രത്തിന്റെ മലയാളാവിഷ്കാരമായിരുന്നു. ജയരാജായിരുന്നു സംവിധായകൻ.
1990 മുതല്‍ 2000 വരെയുള്ള 10 വര്‍ഷം സുരേഷ് ഗോപിയുടെ സുവര്‍ണ കാലമായിരുന്നു. തലസ്ഥാനം, ഏകലവ്യന്, മാഫിയ, കമ്മിഷണര്‍, ലേലം, പത്രം തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റായതോടെ സുരേഷ് ഗോപി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേയ്ക്ക് ഉയര്‍ന്നു. 2000 മുതല്‍ സുരേഷ് ഗോപി ചിത്രങ്ങള്‍ക്ക് പഴയ സ്വീകാര്യത ലഭിച്ചില്ല. 2012ഓടെ അദ്ദേഹം റിയാലിറ്റി ഷോകളിലേയ്ക്ക് വഴിമാറി.
ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥൻ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായാണ് സുരേഷ് ഗോപി ജനിച്ചത്. ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമായ രാധികയാണ് ഭാര്യ.
Discussion about this post