മുംബൈ: ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറേയ്ക്ക് നാളെ നിർണായകം. വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡേ പറഞ്ഞു. ഗുവാഹട്ടിയിലെ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
വിമതർ എംഎല്‍എമാര്‍ നാളെ മുംബൈയിൽ തിരികെ എത്തും. വ്യാഴാഴ്ച രാവിലെ 11.00ന് നിയമസഭ ചേരണമെന്ന് ഗവർണർ ഭഗത് സിംഗ് കോശിയാരി നിർദ്ദേശം നൽകിയതായാണ് സൂചന.
ഡൽഹിയിൽ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മടങ്ങിയെത്തിയ ദേവേന്ദ്ര ഫഡ് നാവിസ് സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അടക്കമുള്ള നേതാക്കളോടൊപ്പമാണ് രാജ് ഭവനിൽ എത്തിയത്. 8 സ്വതന്ത്ര എംഎൽഎമാരും ഗവർണർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്നും ഫട്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ബിജെപി കോർ കമ്മറ്റി യോഗം ഇന്ന് മുംബൈയിൽ നടക്കും. എംഎൽഎമാരോടെല്ലാം മുംബൈയിലേക്കെത്താൻ പാർട്ടി ആവശ്യപ്പെട്ടിട്ടുമുണ്ട്. ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയിൽ ഇന്ന് മന്ത്രിസഭായോഗവും ഉണ്ട്.
മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഡൽഹിയിൽ ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ഫഡ്നവിസ് ജെ പി നദ്ദയെ ധരിപ്പിച്ചിരുന്നു. മഹാരാഷ്ട്ര നിയമസഭയിൽ നിലവിൽ 170 എം എൽ എമാരുടെ പിന്തുണ ബിജെപി ഉറപ്പാക്കി എന്നാണ് വിവരം. നിയമസഭയിൽ അടിയന്തിരമായി പ്രോ ടേം സ്പീക്കറെ നിയമിക്കാൻ ബിജെപി ആവശ്യപ്പെടുമെന്നാണ് വിവരം. നിലവിൽ എല്ലാ ബിജെപി എം എൽ എമാരും ഫട്നവിസിനൊപ്പം മഹാരാഷ്ട്രയിൽ ഉണ്ട്.
Discussion about this post