ഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യമില്ല. സുബൈറിന്റെ ജാമ്യപേക്ഷ പട്യാല ഹൗസ് കോടതിയാണ് തള്ളിയത്. തുടർന്ന്, 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ സുബൈറിനെ വിട്ടു. 1983 ലെ കിസി സേ ന കഹാ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച് നടത്തിയ ട്വീറ്റുമായി ബന്ധപ്പെട്ടാണ് മാധ്യമപ്രവര്ത്തകൻ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുഹമ്മദ് സുബൈറിനെതിരേ ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ കൂടി ചേര്‍ത്തു. ഡൽഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ എഫ്ഐആറിലാണ് കുറ്റങ്ങള്‍ പുതിയതായി ചുമത്തിയിരിക്കുന്നത്. കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രകോപനം (ഐ.പി.സി. 153 എ.), മതവിഭാഗങ്ങളെ മോശമായി ചിത്രീകരിക്കല്‍ (ഐ.പി.സി. 295) തുടങ്ങിയവ വകുപ്പുകളാണ് സുബൈറിനെതിരേ നേരത്തെ ചുമത്തിയിരുന്നത്. ഇതിനൊപ്പമാണ് മറ്റ് വകുപ്പുകള്‍കൂടി ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹനുമാന് ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റർ ഐഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ഡൽഹി പൊലീസിനെ ടാഗ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.
2021-ൽ തുടങ്ങിയ ട്വിറ്റർ ഹാൻഡിലാണ് 2018 ലെ ട്വീറ്റ് ടാഗ് ചെയ്തിരിക്കുന്നത്. ദില്ലി പൊലീസ് സ്വയം കേസെടുക്കുകയായിരുന്നു എന്നും വ്യക്തമായി. സബ് ഇന്‍സ്പെക്ടർ അരുണ്‍ കുമാർ ആണ് പരാതിക്കാരനെന്ന് എഫ്ഐആർ പറയുന്നു.
2020-ല്‍ കോടതി സംരക്ഷണം ലഭിച്ച ഒരു കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ അറിയിച്ചു. ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്ത ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് യൂണിറ്റ് ആണ് സുബൈറിനെതിരെയും നടപടിയെടുത്തത്. രാത്രി തന്നെ ബുറാഡിയിലെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വിദേശ സംഭാവനാ നിയന്ത്രണ ചട്ടം (എഫ്.സി.ആര്.എ.) 35-ാം വകുപ്പിനൊപ്പമാണ് പുതിയ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. കുറ്റകരമായ ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയതായി ഡല്‍ഹി പോലീസ് പട്യാല ഹൗസ് കോടതിയെ അറിയിച്ചു. ഇതോടെ കേസിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് അന്വേഷിക്കാനാകും. മുഹമ്മദ് സുബൈറിനെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നും ഡല്‍ഹി പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.
Discussion about this post