ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ വെടിവയ്പ്. 246-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പുലരിയിലേക്ക് അഭിമാനത്തോടെ ഉണർന്നെണീറ്റെങ്കിലും ചിക്കാഗോയിലെ ആക്രമണം രാജ്യമെമ്പാടും ഭീതി വിതച്ചു. ഇന്ന് രാവിലെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ സ്വാതന്ത്ര്യ ദിന പരേഡിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതൻ പരേഡിന് നേരെ വെടിയുതിർത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ആക്രമണത്തിൽ വെടിയേറ്റ് വീണ അഞ്ച് പേരെ ഇവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെടിവെപ്പുണ്ടായ ഉടൻ ജനം പരിഭ്രാന്തരായി ഓടി. അക്രമി പരേഡ് നടന്ന ഗ്രൗണ്ടിന് സമീപത്തെ ഏതോ കെട്ടിടത്തിന് മുകളിൽ നിന്ന് വെടിവെച്ചെന്നാണ് പ്രാഥമിക നിഗമനം. ഇതാരാണെന്ന് വ്യക്തമായിട്ടില്ല.
സംഭവത്തെ തുടർന്ന് ഹൈലന്റ് പാർക്ക് നഗരത്തിന് അയൽപ്രദേശങ്ങളിൽ പരേഡ് നിർത്തിവെച്ചു. എത്ര പേർ മരിച്ചെന്നോ എത്ര പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുവെന്നോ കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സ്ഥലത്ത് പൊലീസ് കർശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. അക്രമിക്കായി തെരച്ചിൽ ആരംഭിച്ചു.
Discussion about this post