ഡല്‍ഹി : ജപ്പാന് മുന്‍ പ്രധാനമന്ത്രിയും പ്രിയ സുഹൃത്തുമായ ഷിന്‍സോ ആബെയ്ക്കെതിരായ ആക്രമണത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിന്തകളും പ്രാര്‍ഥനകളും അദ്ദേഹത്തിനും, അദ്ദേഹത്തിന്റെ കുടുംബത്തിനും ജപ്പാനിലെ ജനങ്ങള്‍ക്കും ഒപ്പമാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
അതേസമയം, മറ്റ് ലോകനേതാക്കളും ഷിന്‍സോ ആബെയ്ക്കെതിരായ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. ആബെ ജപ്പാന്റെ മികച്ച നേതാവും അമേരിക്കയുടെ അചഞ്ചലമായ മിത്രവുമാണെന്ന് യുഎസ് അംബാസഡര്‍ റഹ്ം ഇമാനുവല്‍ പറഞ്ഞു. അമേരിക്കന്‍ സര്‍ക്കാരും അമേരിക്കന്‍ ജനതയും ആബെയുടെ സൗഖ്യത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ജപ്പാനിലെ ജനങ്ങള്‍ക്കുമായി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആബെയ്ക്കു വെടിയേറ്റുവെന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണെന്നും ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും ജപ്പാനിലെ ജനങ്ങള്‍ക്കും ഒപ്പമാണെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ട്വീറ്റ് ചെയ്തു.
തായ്വാന് പ്രസിഡന്റ് സായ് ഇങ് വെന്നും സംഭവത്തെ അപലപിച്ചു. തായ്വാനും ജപ്പാനും നിയമവാഴ്ചയുള്ള ജനാധിപത്യ രാജ്യങ്ങളാണെന്നും അക്രമപരവും നിയമവിരുദ്ധവുമായ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നുവെന്നും സായ് ഇങ് പറഞ്ഞു. തായ്വാന്റെ ഉറ്റസുഹൃത്ത് കൂടിയാണ് ആബെയെന്നും സായ് ഇങ് കൂട്ടിച്ചേര്‍ത്തു.
Discussion about this post