ഡൽഹി: കോടതിയലക്ഷ്യ കേസിൽ മദ്യവ്യവസായി വിജയ് മല്ല്യയ്ക്ക് നാല് മാസത്തെ തടവും രണ്ടായിരം രൂപ പിഴയും വിധിച്ച് സുപ്രീം കോടതി. പിഴ നാലാഴ്ചയ്ക്കകം അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു. 2017ലെ കോടതിയലക്ഷ്യക്കേസിലാണ് ശിക്ഷ വിധിച്ചത്. 65 കാരനായ മദ്യവ്യവസായിയും മുൻ രാജ്യസഭാ എംപിയുമായ വിജയ് മല്ല്യ നിലവിൽ ലണ്ടനിലാണ്. മല്ല്യയെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനുള്ള നിയമനടപടി ലണ്ടനിൽ പുരോഗമിക്കുന്നതിനിടെയാണ് സുപ്രീംകോടതി വിധി.
ബാങ്കുകളുടെ കൺസോർഷ്യത്തിന് നൽകേണ്ട നാൽപത് ദശലക്ഷം അമേരിക്കൻ ഡോളർ പലിശ സഹിതം നാല് ആഴ്ചക്കുള്ളിൽ നൽകാനും കോടതി നിർദേശിച്ചു. വിദേശ കമ്പനിയായ ഡിയാജിയോയിൽ നിന്നും സ്വീകരിച്ച 40 ദശലക്ഷം ഡോളർ 2017ലാണ് മക്കളുടെ അക്കൗണ്ടിലേക്ക് വിജയ് മല്ല്യ കൈമാറിയത്. കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിച്ചാണ് വിജയ് മല്യ മകൻ സിദ്ധാർത്ഥ് മല്ല്യയ്ക്കും മക്കളായ ലിയാന മല്ല്യയ്ക്കും താന്യ മല്ല്യയ്ക്കും പണം വകമാറ്റിയെന്നും ബാങ്കുകൾ ആരോപിച്ചിരുന്നു.
വിജയ് മല്ല്യ തന്റെ മക്കൾക്ക് നൽകിയ 40 മില്യൺ ഡോളറിന്റെ ഇടപാട് അസാധുവാണെന്നും തുക തിരികെ നൽകിയില്ലെങ്കിൽ വിജയ് മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് അധികൃതർക്ക് കടക്കാമെന്നും ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം നൽകിയ ഹർജിയിലാണ് വിധി പ്രസ്താവം.
Discussion about this post