ഡല്‍ഹി : വടക്കുകിഴക്കന്‍ ഇന്ത്യയിലും ബിഹാറിലും ആഫ്രിക്കന്‍ പന്നിപ്പനി പടരുന്ന സാഹചര്യത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. രോഗം പടരുന്ന സ്ഥലങ്ങളില്‍ ഇറച്ചിവില്‍പ്പന നിരോധിച്ചതോടെ ഇവയ്ക്ക് വിലയിടിഞ്ഞു. ഈ സാഹചര്യത്തില്‍ ഇവിടങ്ങളില്‍നിന്ന് നിസ്സാരവിലയ്ക്ക് പന്നികളെ കടത്തിക്കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
ഇതുസംബന്ധിച്ച കേന്ദ്ര മൃഗസംരക്ഷണ കമ്മിഷണറുടെ കത്ത് സംസ്ഥാനത്തിനു ലഭിച്ചു. വളരെ വേഗമാണ് പന്നികളില്‍ രോഗം പടരുന്നത്. വാക്സിനോ മറ്റു പ്രതിരോധമരുന്നുകളോ ഇല്ലാത്തതിനാല്‍ രോഗംബാധിച്ച പന്നികള്‍ കൂട്ടത്തോടെ ചാകുകയാണ്. ചെക്പോസ്റ്റുകളിലും അതിര്‍ത്തി പങ്കിടുന്ന മറ്റു സ്ഥലങ്ങളിലും പോലീസുമായി ചേര്‍ന്ന് മൃഗസംരക്ഷണവകുപ്പിന്റെ കര്‍ശന പരിശോധന വേണമെന്നും കേന്ദ്ര മൃഗസംരക്ഷണവകുപ്പ് കമ്മിഷണര്‍ നിര്‍ദേശിച്ചു.
രണ്ടുവര്‍ഷം മുമ്പ് അസമിലാണ് ഇന്ത്യയിലാദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പന്നികളെ കൂടുതലായി വളര്‍ത്തുന്നത്. കേരളത്തില്‍ ഏകദേശം ഒരുലക്ഷം വളര്‍ത്തു പന്നികളുണ്ടെന്നാണ് കണക്ക്. പന്നികളില്‍ മാത്രം കണ്ടുവരുന്ന രോഗമായതിനാല്‍ ഇത് മറ്റു മൃഗങ്ങളിലേക്ക് പകരില്ലെന്നും ചെള്ളുവഴി പന്നികളിലേക്ക് പകരുമെന്നും പാലോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് പന്നികളെ കൊണ്ടുവരരുതെന്ന് കര്‍ഷകര്‍ക്ക് കേരളവും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post