ജനീവ: കൊവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. ലോകത്തൊട്ടാകെ വീണ്ടും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന എത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം മുപ്പതുശതമാനത്തോളം വര്‍ദ്ധിച്ചുവെന്ന് ലോകാരോഗ്യസംഘടന പറയുന്നു. വൈറസ് സ്വതന്ത്രമായി വിഹരിക്കുകയാണെന്നും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ കൊവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നില്ലെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗെബ്രീഷ്യസ് പറഞ്ഞു. രോഗം മാറിയ ശേഷം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കെെകാര്യം ചെയ്യുന്നതിലും അപാകതയുണ്ടെന്ന് ലോംഗ് കൊവിഡിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി.
‘കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത് ആശങ്ക പടർത്തുന്നു. ഇത് ആരോഗ്യസംവിധാനത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയാണ്. കൊവിഡ് അവസാനിക്കാറായിട്ടില്ലെന്നാണ് പുതിയ തരംഗത്തിന്റെ വ്യാപനത്തില്‍ നിന്നും മനസിലാകുന്നത്. മാസ്ക് ശീലമുള്‍പ്പെടെ തുടരണം. ടെസ്റ്റുകളും അതിനനുസരിച്ച ചികിത്സയും വേണം’ – ടെഡ്രോസ് അഥാനം പറഞ്ഞു.
അതേസമയം, ഇന്ത്യയിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 16,903 പുതിയ കേസുകളും 45 മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 45 കൊവിഡ് മരണങ്ങളില്‍ 17 എണ്ണവും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Discussion about this post