തിരുവനന്തപുരം: മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണ കേസിൽ ആന്റണി രാജുവിനെതിരെ വീണ്ടും നിർണായക രേഖ പുറത്ത് വിട്ട് മാധ്യമപ്രവർത്തകൻ അനിൽ ഇമ്മാനുവൽ. ഫേസ്ബുക്കിലൂടെയാണ് രേഖകൾ പുറത്ത് വിട്ടത്.
അതേസമയം, ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചത്. 16 വർഷം മുമ്പാണ് ആന്റണി രാജുവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം സെഷൻസ് കോടതിയിൽ നിന്നും തൊണ്ടി മുതൽ വാങ്ങിയതും നൽകിയതും ആന്റണി രാജുവാണ്. എന്നാല്‍, കേസില്‍ ഇതുവരെ വിചാരണ നടപടി തുടങ്ങിയിട്ടില്ല.
അനിൽ ഇമ്മാനുവൽ – Facebook In
തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിസ്ഥാപിച്ച് ആൻ്റണി രാജു ലഹരിക്കടത്ത് പ്രതിയെ രക്ഷപെടുത്തിയ കേസിൽ നിർണായകമായത് ഇൻ്റർപോളിൻ്റെ കത്ത്. രക്ഷപെട്ട പ്രതി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സാർവലി അവിടെയെത്തി മറ്റൊരു കൊലക്കേസിൽ പെട്ടതോടെയാണ് ഇവിടെ നടത്തിയ തട്ടിപ്പിൻ്റെ കഥ പുറത്തായത്. ഓസ്ട്രേലിയൻ പൊലീസ് ഇൻ്റർപോൾ മുഖേന അയച്ച കത്ത് 1996 ജനുവരിയിലാണ് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് കിട്ടുന്നത്. വിശദാംശങ്ങൾ നോക്കാം… കേസിലെ സുപ്രധാന തെളിവായ ഈ രേഖ 26 വർഷത്തിനിടെ ഇതാദ്യമായാണ് കോടതിക്ക് പുറത്തേക്ക് കിട്ടുന്നത്.
അഡ്വക്കറ്റ് ആൻ്റണി രാജുവിൻ്റെ കാര്യക്ഷമത കൊണ്ട് കേസിൽ നിന്നൂരിയ ആൻഡ്രൂ തൊട്ടടുത്തു തന്നെ നാടുവിട്ടു. അതായത് ലഹരിയുമായി പിടിയിലായി ഒറ്റ വർഷത്തിനുള്ളിൽ വിചാരണയും അപ്പീൽ വാദവും പൂർത്തിയാക്കി 91 മാർച്ച് ആദ്യം ഓസ്ട്രേലിയയിലെത്തി. 95 അവസാനം അവിടെയൊരു കൊലക്കേസിൽ അറസ്റ്റിലാകുന്നു. തുടർന്ന് മെൽബൺ റിമാൻഡ് സെൻ്ററിൽ ആൻഡ്രൂവിൻ്റെ കൂട്ടുപ്രതിയായിരുന്ന വെസ്ലി ജോൺ പോൾ ആണ് നിർണായകമായ ആ വെളിപ്പെടുത്തൽ നടത്തുന്നത്.
“അറസ്റ്റുവിവരം അറിഞ്ഞ് സർവലിയുടെ ബന്ധുക്കൾ ഇന്ത്യയിലേക്ക് തിരിക്കുന്നു. കൈക്കൂലി നൽകി കോടതി ജീവനക്കാരനെ വശത്താക്കുന്നു…. പ്രതി ഉപയോഗിച്ച വാക്ക്, ക്ലാർക്ക് ഓഫ് കോർട്സ്, എന്നാണെന്ന് കത്തിൽ എടുത്ത് പറയുന്നു. തുടർന്ന് ഈ ജീവനക്കാരനെ ഉപയോഗിച്ച്, സർവലിയുടേതായി കോടതിയിലിരുന്ന അണ്ടർവെയർ മാറ്റി മറ്റൊരെണ്ണം ആ സ്ഥാനത്ത് വയ്ക്കുന്നു. പിന്നീട് നടന്ന കോടതി വാദത്തിനിടെ (ഹൈക്കോടതിയിലെ അപ്പീൽ വാദം) തൊണ്ടി അടിവസ്ത്രം പ്രതിക്ക് ധരിക്കാൻ പാകത്തിലുളളതല്ല എന്ന വാദം ഉയർത്തുന്നു. ഇത് കോടതി പരിശോധിക്കുന്നു, സർവലി കുറ്റവിമുക്തനാകുന്നു.”
ഓസ്ട്രേലിയൻ പൊലീസ് ഹോമിസൈഡ് സ്ക്വാഡിലെ ഡിറ്റക്ടീവ് സീനിയർ കോൺസ്റ്റബിൾമാരായ ഗ്രീൻ, വൂൾഫ് എന്നിവർ 1996 ജനുവരി 25നാണ് ഈ മൊഴി രേഖപ്പെടുത്തിയതെന്നും ഇൻ്റർപോൾ കത്തിൽ വിശദീകരിക്കുന്നുണ്ട്. ഇൻ്റർപോൾ ക്യാൻബെറ ഓഫീസിൽ നിന്ന് ഡൽഹി വഴിയാണ് കത്ത് തിരുവനന്തപുരത്തേക്ക് എത്തുന്നത്. ആൻ്റണി രാജുവിൻ്റെ പേര് കത്തിൽ പറയുന്നില്ല. എന്നാൽ ക്ലർക്കിനെ സംബന്ധിച്ച പരാമർശവും, തൊണ്ടി റജിസ്റ്ററിലെ ആൻ്റണി രാജുവിൻ്റെ ഒപ്പും ചേർത്തുവച്ചപ്പോൾ രാജുവിനെയും ക്ലാർക്ക് ജോസിനെയും പ്രതിചേർക്കാൻ 2006ൽ അസി. കമ്മിഷണർ വക്കം പ്രഭയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൂടുതൽ പാടുപെടേണ്ടി വന്നില്ല.
അതേസമയം 1996 ജനുവരിയിൽ ഇത്ര വ്യക്തതയോടെ ഈ കത്ത് കിട്ടിയിട്ടും കണ്ണുകെട്ടിയ മട്ടിലായിരുന്നു അന്നത്തെ പൊലീസ് അന്വേഷണം. പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ലെന്നും കാലമേറെ ചെന്നതിനാൽ കൂടുതൽ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പരിദേവനം പറഞ്ഞാണ് 2002ൽ എം.എം. തമ്പി എന്നൊരു ഉദ്യോഗസ്ഥൻ കോടതിക്ക് റിപ്പോർട്ട് കൊടുത്ത് കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചത്. (copy attached) 1996ൽ ആദ്യവട്ടം എംഎൽഎയായ ആൻ്റണി രാജുവിൻ്റെ ടേം അവസാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ ശ്രമം. ലഹരിക്കേസ് പിടിക്കുന്നത് മുതൽ അന്വേഷണവും തെളിവെടുപ്പുമെല്ലാം നടക്കുന്നത് രാജുവിൻ്റെ സ്വന്തം തട്ടകമായ അന്നത്തെ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൻ്റെ പരിധിയിലായിരുന്നു എന്നതുകൂടി പറയുമ്പോൾ കാര്യങ്ങൾ വ്യക്തമാകും.
Discussion about this post