തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധമുണ്ടായ സംഭവത്തെ തുടർന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ ഇൻഡിഗോ വിമാനത്തിൽ ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ നടപടിയോട് പ്രതികരിക്കുകയായിരുന്നു ജയരാജന്.
അവരുടെ ഒരു സൗജന്യമൊന്നും തനിക്ക് വേണ്ട. നടന്നു പോയാലും ആ കമ്പനിയുടെ വിമാനത്തില്‍ ഇനി കയറില്ല. നിലവാരമില്ലാത്ത ഈ കമ്പനിയുമായി ഇനി ഒരു ബന്ധമില്ല. താന്‍ ആരാണെന്ന് പോലും അവര്‍ക്ക് ധാരണയില്ലെന്നാണ് മനസിലാക്കുന്നതെന്നും ജയരാജൻ പറയുന്നു.
അവര്‍ ക്രിമിനലുകളാണെന്ന് വിമാന കമ്പനിക്ക് അറിയാമായിരുന്നു. ക്രിമിനലുകളെ തടയാന്‍ ഒരു നടപടിയും അവർ സ്വീകരിച്ചില്ല. മാന്യമായ കമ്പനികള്‍ വേറെയുണ്ട്. അവരുടെ വിമാനത്തിൽ മാത്രമേ താൻ ഇനി യാത്ര ചെയ്യു . തന്നെ വിലക്കിയ നടപടി ഏവിയേഷന്‍ നിയമത്തിന് വിരുദ്ധമായ നടപടിയാണെന്നും ജയരാൻ കൂട്ടിച്ചേർത്തു.
തെറ്റായ നിലപാടാണ് തനിക്കെതിരെ സ്വീകരിച്ചത്. ഇൻഡിഗോ നിലവാരമില്ലാത്ത കമ്പനിയാണെന്ന് മനസിലാക്കിയില്ല. ഇൻഡിഗോയിൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം യാത്ര ചെയ്തത് താനും ഭാര്യയുമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം ഉണ്ടായപ്പോള്‍ താന്‍ ഇടയില്‍ നിന്നതുകൊണ്ടാണ് പ്രതിഷേധക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്താന്‍ സാധിക്കാതിരുന്നത്. ഇക്കാര്യം വസ്തുതാപരമായി പരിശോധിക്കുന്നതിന് പകരം ഇന്‍ഡിഗോ തെറ്റായ നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചതിന് ഇന്‍ഡിഗോ ശരിക്കും തനിക്ക് അവാര്‍ഡ് നല്‍കുകയാണ് വേണ്ടതെന്നും ജയരാജന് പറഞ്ഞു.
Discussion about this post