ഡൽഹി: രാഷ്ട്രീയമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൽപ്പാദനക്ഷമമല്ലെന്നും, പാർലമെന്റിന്റെ ഉൽപ്പാദനക്ഷമത കുറയ്ക്കാൻ പരമാവധി ശ്രമിക്കുകയാണെന്നും വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റ് നിർത്തിവയ്ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് രാഹുലിനെതിരെ സ്മൃതി ഇറാനി വിമർശനം ഉന്നയിച്ചത്.
ഇന്ത്യയിലെ ഓരോ പൗരനും പ്രാധാന്യമുള്ള വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. പാർലമെന്ററി ചരിത്രത്തിൽ എത്ര സ്വകാര്യ ബില്ലുകൾ മുൻ അമേഠി എംപി ലോക്സഭയിൽ ഉന്നയിച്ചിട്ടുണ്ട്. 2019-ലെ ശീതകാല സമ്മേളനത്തിലെ ഹാജർനില 40 ശതമാനത്തിൽ താഴെയാണ്. രാഷ്ട്രീയ ജീവിതം മുഴുവൻ പാർലമെന്ററി പാരമ്പര്യങ്ങളെ അവഹേളിക്കുന്നതിനാണ് രാഹുൽ ചെലവഴിച്ചതെന്നും സ്മൃതി കുറ്റപ്പെടുത്തി.
പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 18 മുതൽ ആരംഭിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ഇരുസഭകളുടെയും നടപടികൾ ആവർത്തിച്ച് നിർത്തിവയ്ക്കുകയാണ്. സമാധാനം നിലനിർത്താനും ക്രിയാത്മക ചർച്ചകളിൽ പങ്കെടുക്കാനും പ്രധാനമന്ത്രി മോദി പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചു. ജിഎസ്ടി, വിലക്കയറ്റം, അഗ്നിപഥ് പദ്ധതി എന്നിവ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
Discussion about this post