ജയ്പൂർ: ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 പരിശീലന വിമാനം തകർന്ന് മരണപ്പെട്ട രണ്ട് പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന. രാജസ്ഥാനിലെ ഉതർലായ് വ്യോമതാവളത്തിൽ നിന്ന് പരിശീലനത്തിനായി വ്യോമസേനയുടെ ഇരട്ട സീറ്റുള്ള മിഗ്-21 ട്രെയിനർ വിമാനമാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്.
രാജസ്ഥാനിലെ ബാർമറിൽ വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. വിങ് കമാൻഡർ എം റാണ, ഫ്ലൈറ്റ് ലെഫ്റ്റനന്റ് അദ്വിതീയ ബാല്‍ എന്നിവരാണ് മിഗ് 21 യുദ്ധവിമാനം തകർന്ന് മരണപ്പെട്ട വ്യോമസേന അംഗങ്ങള്‍ എന്ന് വ്യോമസേന വെള്ളിയാഴ്ച ഔദ്യോഗികമായി അറിയിച്ചു.
മിഗ് -21 ട്രെയിനർ വിമാനം വ്യാഴാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ഉതർലായ് എയർ ബേസിൽ നിന്ന് പരിശീലനത്തിനായി പറന്നതായി ഐഎഎഫ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു. ഇന്നലെ രാത്രി 9.10 ഓടെയാണ് അപകടം നടന്നത്. വിമാനം പൂർണ്ണമായി കത്തിയമർന്നു. സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരിയോട് വിവരങ്ങൾ തേടി.
Discussion about this post