ആലപ്പുഴ; സമൂഹമാദ്ധ്യമങ്ങളിൽ വളരെ അടുപ്പത്തോടെ ജനങ്ങളുമായി ഇടപെടുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് കൃഷ്ണ തേജ. ആലപ്പുഴ ജില്ലാ കളക്ടറായ അദ്ദേഹത്തിൻറെ സോഷ്യൽ മീഡിയ ഇടപെടലുകളും വളരെ ഹൃദ്യമെന്നാണ് പലരുടെയും അഭിപ്രായം. അത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റാണ് ജില്ലാ കളക്ടർ ഇന്നും പങ്കുവെച്ചിരിക്കുന്നത്.
മലയാളി അല്ലാത്തതിനാല്‍ കേരളത്തിലെ ചില ആചാര രീതികൾ എനിക്ക് ഇപ്പോഴും അറിയില്ല എന്ന കുറ്റസമ്മതത്തോടെയായിരുന്നു അദ്ദേഹത്തിൻറെ ഇന്നത്തെ പോസ്റ്റ്. ഒരു വിദ്യാർത്ഥിനി തനിക്ക് വെറ്റിലയും പാക്കും നാണയവും തന്നു.എംബിബിഎസ് ക്ലാസ് ആരംഭിക്കുന്നതിനായി മുൻപായുള്ള ആ കുട്ടിയുടെ ഗുരുദക്ഷിണയായിരുന്നു അത് എന്ന് കളക്ടർ പിന്നീടാണ് മനസ്സിലാക്കിയതെന്നും ഐ.എ.എസ്. ജീവിതത്തില്‍ വെച്ച് എനിക്ക് ലഭിച്ച എറ്റവൂം മൂല്യമേറിയ സമ്മാനങ്ങളിലൊന്നായി ഇതെന്നും എന്റെ മനസ്സില്‍ ഉണ്ടാകുമെന്നും കളക്ടർ പോസ്റ്റിൽ വ്യക്തമാക്കുന്നു.
പോസ്റ്റിൻറെ പൂർണ്ണരൂപം;
മലയാളി അല്ലാത്തതിനാല്‍ കേരളത്തിലെ ചില ആചാര രീതികൾ എനിക്ക് ഇപ്പോഴും അറിയില്ല. കഴിഞ്ഞ ദിവസം ഒരു മോള് എനിക്ക് വെറ്റിലയും പാക്കും നാണയവും കൊണ്ടു വന്നു തന്നു. ആദ്യമൊന്ന് അമ്പരന്നെങ്കിലും മോളുടെ മുഖഭാവം കണ്ടപ്പോള്‍ ഇതൊരു പ്രത്യേകതയുള്ള ആചാര രീതിയാണെന്ന് എനിക്ക് മനസ്സിലായി. ഞാനത് വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.
ഈ മോള് കുറച്ച് നാളുകൾക്ക് മുന്‍പ് എം.ബി.ബി.എസ്. പ്രവേശനവുമായി ബന്ധപ്പെട്ടാണ് എന്നെ ആദ്യമായി വന്നു കാണുന്നത്. അന്ന് എന്റെ അധ്യാപിക ശ്രീമതി ബാലലത ടീച്ചറാണ് മോളെ സ്പോണ്സര് ചെയ്തതും.
ഇപ്പോള്‍ ഈ മോള് കോളേജില്‍ പഠനം ആരംഭിക്കുന്നതിന് മുന്നോടി ആയാണ് എന്നെ കാണാനായി വന്നത്. എനിക്കുള്ള ദക്ഷിണയായിരുന്നു ഈ നാണയവും വെറ്റിലയും പാക്കും. എന്റെ ഐ.എ.എസ്. ജീവിതത്തില്‍ വെച്ച് എനിക്ക് ലഭിച്ച എറ്റവൂം മൂല്യമേറിയ സമ്മാനങ്ങളിലൊന്നായി ഇതെന്നും എന്റെ മനസ്സില്‍ ഉണ്ടാകും. പ്രിയപ്പെട്ട മോള്‍ക്ക് എന്റെ എല്ലാവിധ ആശംസകളും.
Discussion about this post