ആലപ്പുഴ: സിപിഎം കുട്ടനാട് ഏരിയാ കമ്മറ്റിയിലെ വിഭാഗീയതയ്ക്ക് പരിഹാരമായില്ല. പ്രശ്നം ചർച്ചചെയ്യാൻ ജില്ലാ സെക്രട്ടറിയേറ്റിലും വിഷയങ്ങൾ രമ്യമായി പരിഹരിക്കാനാവാതെ തർക്കം തുടർന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ പരാതികൾ അതാത് ഘടകങ്ങൾ തന്നെ പരിഹരിക്കണമെന്ന നിർദ്ദേശം നൽകി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ പിരിഞ്ഞുപോയി.
കുട്ടനാട്ടിലെ ഏരിയ കമ്മറ്റികൾക്ക് കീഴിൽ പത്ത് ലോക്കൽ കമ്മറ്റികളാണ് ഉള്ളത്. അതിൽ ആറ് ലോക്കൽ കമ്മറ്റികൾ ആണ് ജില്ലാ ഘടകത്തിന് നേരിട്ട് പരാതി നൽകിയത്.300 ഓളം അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവെക്കുമെന്നാണ് സൂചന. ഇതിൻറെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിളിച്ച് ചേർത്ത് നേരിട്ട് പരാതി കേട്ടത്.
പരാതി കേൾക്കാനായി ജില്ലാ സെക്രട്ടറിയോടൊപ്പം ഏരിയാ സെക്രട്ടറിയും പങ്കെടുത്തു. ഇത് ലോക്കൽ കമ്മറ്റികൾക്ക് താത്പര്യം ഉണ്ടായിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തിൽ ആരെയും പിരിച്ചുവിടരുതെന്ന നിർദ്ദേശമാണ് ജില്ലാ കമ്മറ്റി ഏരിയ കമ്മറ്റിയ്ക്ക് മുന്നിൽ വെച്ചത്. പരാതികൾ അതാത് ഘടകം തന്നെ പരിഹരിക്കണം എന്നാണ് നിർദ്ദേശം. പരിഹരിക്കാനാവാത്ത പരാതിയിൽ മാത്രം ജില്ലാ കമ്മറ്റി ഇടപെടും എന്നാണ് നിലവിലെ തീരുമാനം.
രാജി സന്നദ്ധത അറിയിച്ച 300 ഓളം അംഗങ്ങളോടും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ നേരിട്ട് സംസാരിച്ചു എങ്കിലും പരാതി കേൾക്കാനായി തീരുമാനിച്ച കമ്മറ്റിയിൽ ഏരിയാ സെക്രട്ടറി പങ്കെടുത്തത് വീണ്ടും തർക്കത്തിന് കാരണമായി. ഇതോടെ പ്രശ്നത്തിന് പരിഹാരമാവാതെ തുടരുകയാണ് കുട്ടനാട്ടിലെ സിപിഎം ഉൾപ്പോര്.
കാവാലം , പുളിങ്കുന്ന്, രാമംങ്കരി തുടങ്ങിയ ലോക്കൽ കമ്മറ്റികളിലാണ് രൂക്ഷമായ പ്രശ്നം നടക്കുന്നത്. ഏരിയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് പ്രശ്നത്തിന് കാരണമെന്നാണ് ചിലർ പറയുന്നത്. ചില നേതാക്കളെ മനപൂർവ്വം ഒഴിവാക്കുന്നതായാണ് ലോക്കൽ കമ്മറ്റി പറയുന്നത്.
മന്ത്രി സജി ചെറിയാൻറെ നേതൃത്വത്തിലും നേരത്തെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിച്ചിരുന്നു, എങ്കിലും ഫലമുണ്ടായില്ല. സജി ചെറിയാനെ അംഗീകരിക്കാനും ഈ ലോക്കൽ കമ്മറ്റി നേതാക്കൾ തയ്യാറായിരുന്നില്ല. സംസ്ഥാന നേതൃത്വത്തിനും ലോക്കൽ കമ്മറ്റി നേരിട്ട് പരാതി നൽകിയിട്ടുണ്ട്.
Discussion about this post