ആന്റല്യ(തുര്‍ക്കി): സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ ഉന്മൂലനം ചെയ്യാനുമുള്ള നടപടികള്‍ക്ക് വേഗംകൂട്ടാന്‍ ജി20 ഉച്ചകോടിയില്‍ ആഹ്വാനം.ചില രാജ്യങ്ങള്‍ക്ക് ഇപ്പോഴും ഭീകരതയാണ് നയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകം ഇതിനെതിരെ യാതൊരു രാഷ്ട്രീയപരിഗണനയുമില്ലാതെ നടപടിയെടുക്കണമെന്നും ജി20 ഉച്ചകോടിയില്‍ അദ്ദേഹം പറഞ്ഞു.
ഭീകരതയാണ് ലോകം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം. ലോകം ഒറ്റശബ്ദത്തോടെ ഇതിനെതിരെ പ്രതികരിക്കണം. ഭീകരതയ്ക്ക് സഹായം നല്‍കുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവരെ ഒറ്റപ്പെടുത്തണം. അന്താരാഷ്ട്ര നിയമങ്ങളില്‍ ഇതിനനുസരിച്ച് മാറ്റം വരുത്തണം -ഉച്ചകോടിയുടെ ഭീകരതയും അഭയാര്‍ഥിപ്രശ്നവും: ആഗോള വെല്ലുവിളികള്‍ എന്ന സെഷനില്‍ സംസാരിക്കവേ മോദി പറഞ്ഞു.
ഭീകരതയ്ക്കെതിരെ ഒട്ടുംതാമസിക്കാതെ സമഗ്രമായ നടപടി സ്വീകരിക്കണമെന്ന് ലോകരാജ്യങ്ങളോട് മോദി ആവശ്യപ്പെട്ടു. സൈബര്‍ സുരക്ഷ ശക്തമാക്കാന്‍ രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ശക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.
മനുഷ്യത്വത്തിനെതിരായ അവഹേളനമാണ് പാരീസില്‍ അരങ്ങേറിയതെന്ന് ഉച്ചകോടി വിലയിരുത്തി. ഭീകരാക്രമണങ്ങള്‍ ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായിട്ടുണ്ട്. ആഗോള സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാണ്. ഭീകരത ഏതെങ്കിലും മതവുമായോ ദേശവുമായോ വംശങ്ങളുമായോ ബന്ധപ്പെടുത്തേണ്ട ഒന്നല്ല ഉച്ചകോടിയുടെ പ്രമേയങ്ങളിലൊന്നില്‍ പറയുന്നു.
ഭീകരാക്രമണങ്ങളും ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായവും തടയാന്‍ ഒരുമിച്ചുപ്രവര്‍ത്തിക്കാന്‍ സമ്മേളനത്തില്‍ ധാരണയായി. ഇതിനായി വിവരങ്ങള്‍ പങ്കുവെക്കാനും അതിര്‍ത്തിയിലെ സുരക്ഷ ശക്തിപ്പെടുത്താനും ഉച്ചകോടി തീരുമാനിച്ചു. ഐ.എസ്സിനെ ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക് വേഗംകൂട്ടുമെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വഌടിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കി.
ഐ.എസ്സിനെതിരായ നടപടികള്‍ക്ക് റഷ്യ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണുമായി നടത്തിയ പ്രത്യേക ചര്‍ച്ചയില്‍ പുടിന് പറഞ്ഞു. അഭയാര്‍ഥിപ്രശ്നത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ഉച്ചകോടി ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. അടുത്തവര്‍ഷമാദ്യം സിറിയയിലെ അഭയാര്‍ഥികളെ സഹായിക്കാനുള്ള ഫണ്ട് ശേഖരണാര്‍ഥം ദാതാക്കളുടെ സമ്മേളനം ബ്രിട്ടനിലും ജര്‍മനിയിലുമായി ചേരും. കാലാവസ്ഥാമാറ്റം ചെറുക്കാന്‍ നവംബര്‍ അവസാനം പാരീസില്‍ ചേരുന്ന സമ്മേളനത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ ധാരണയിലെത്തി. 26 രാജ്യങ്ങളില്‍നിന്നായി 13,000ലധികം പ്രതിനിധികളാണ് രണ്ടുദിവസത്തെ ഉച്ചകോടിയുടെ വിവിധ സെഷനുകളില്‍ പങ്കെടുക്കുന്നത്.
Discussion about this post