തിരുവനന്തപുരം: കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിൽ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം. ജൂൺ 9ന് കേസ് ഡയറി ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത് . അതുവരെ ഒന്നാം പ്രതിയായ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു.
പ്രിൻസിപ്പൽ ഷൈജു നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനൻ ആണ് ഹർജി പരിഗണിച്ചത്. കേരള സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർക്ക് പകരം എസ്എഫ്ഐ നേതാവിന്റെ പേര് നൽകി പ്രിൻസിപ്പാൽ സർവ്വകലാശാലയെ പറ്റിക്കുകയായിരുന്നു.
കാട്ടാക്കട കോളജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച എ.എസ്.അനഘയ്ക്കു പകരം ആൾമാറാട്ടം നടത്തി എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേര് സർവ്വകലാശാലയെ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത എസ്എഫ്ഐ നേതാവിനെ സർവ്വകലാശാല പ്രതിനിധിയായി നിശ്ചയിച്ച സംഭവത്തില്‍ കേരള സർവ്വകലാശാല പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിരുന്നു.
കോളജ് പ്രിൻസിപ്പൽ എന്ന നിലയിൽ സർവ്വകലാശാല ചട്ടങ്ങൾ അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നും വ്യാജരേഖ ചമച്ചു എന്നു പറയുന്നതിന് അടിസ്ഥാനമില്ലെന്നുമാണ് ഷൈജുവിൻെ വാദം. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാർ ആണ് കോടതിയിൽ ഹാജരായത്.
കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ വിശാഖാണ് കേസിലെ രണ്ടാം പ്രതി. സർവ്വകലാശാല റജിസ്ട്രാർ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ആൾമാറാട്ടം നടത്തി കേസിൽ പ്രിൻസിപ്പലിനു പിന്നാലെ എസ്എഫ്ഐ നേതാവ് വിശാഖും സസ്പെൻഷനിലാണ്.
Discussion about this post