നിരോധനം തെറ്റായി പോയെന്ന് 27 വര്‍ഷങ്ങള്‍ക്ക് ശേഷം പി ചിദംബരം
ഡല്‍ഹി: മുസ്ലിം വിശ്വാസികളുടെ എതിര്‍പ്പിന്റെ പേരില്‍ സല്മാന് റുഷ്ദിയുടെ വിവാദ പുസ്തകമായ ‘സാത്താന്റെ വചനങ്ങള്‍’ (സാത്തനിക് വേഴ്സസ്) നിരോധിച്ചത് തെറ്റായിപ്പോയെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. 27 വര്‍ഷങ്ങള്‍ക്കുശേഷമാണ് രാജീവ് ഗാന്ധി സര്‍ക്കാര്‍ സ്വീകരിച്ച നടപടി തെറ്റായിപ്പോയെന്നുള്ള ചിദംബരത്തിന്റെ കുറ്റസമ്മതം. നിരോധനസമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു പി ചിദംബരം.
ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിപ്പോയെന്ന് 1980 ല്‍ ഇന്ദിരാഗാന്ധി സമ്മതിച്ചിരുന്നു. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയാണ് തന്നെ ഇപ്പോള്‍ അലട്ടുന്ന ആഴത്തിലുള്ള പ്രശ്നം. ഇടുങ്ങിയ ചിന്താഗതികളുള്ള സമൂഹത്തിലാണ് നാമോരുരുത്തരും ജീവിക്കുന്നത്. ഇപ്പോള്‍ അത് കൂടുതല്‍ ഇടുങ്ങിയിരിക്കുന്നു. എന്നാല്‍ ഇടുങ്ങിയ ചിന്താഗതികള്‍ എല്ലായ്പ്പോഴും പരാജയപ്പെട്ടിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു.
1988 ലാണ് ‘സാത്താന്റെ വചനങ്ങള്‍’ നിരോധിച്ചത്. മുസ്ലിം വികാരത്തെ വ്രണപ്പെടുത്തുന്നതാണ് പുസ്തകം എന്ന മുസ്ലിം സംഘടനകളുടെ എതിര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് രാജീവ് ഗാന്ധി സര്‍ക്കാര്‍ പുസ്തകം നിരോധിച്ചത്. സാത്താന്റെ വചനങ്ങള്‍ എഴുതിയ സല്മാന് റുഷ്ദിയെ പിന്നീട് ഇസ്ലാമിക സംഘടനകളും, ഭരണകൂടങ്ങളും വേട്ടയാടിയിരുന്നു. റുഷ്ദിയുടെ തലക്ക് ആയത്തുള്ള ഖൊമെനി ഇനാം പ്രഖ്യാപിക്കുകയും ചെയ്തു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള വലിയ കടന്നുകയറ്റമായാണ് ഇന്ത്യയില്‍ സാത്താന്റെ വചനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തീരുമാനം ഇന്നും വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യം വലിയ തോതില്‍ ഹനിക്കപ്പെട്ടിരുന്നതായി ഇപ്പോഴുയര്ത്തുന്ന അസഹിഷ്ണുത വാദത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കുറ്റസമ്മതം.
Discussion about this post