കൊച്ചി: സ്പീക്കർ എഎൻ ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നാമജപയാത്ര നടത്തിയതിനെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടപടെൽ. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.ജസ്റ്റിസ് എ.രാജാ വിജയരാഘവനാണു ഹർജി പരിഗണിച്ചത്. വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ രണ്ടിന് വൈകിട്ട് 5.30ന് പാളയം ഗണപതി ക്ഷേത്രത്തിന് സമീപം എൻഎസ്എസ് നാമജപ യാത്രയ്ക്കായി നിയമവിരുദ്ധമായി സംഘം ചേർന്നെന്നാണു കേസ്. സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ഇത് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
നിയമവിരുദ്ധമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ, പൊതുവഴി തടസപ്പെടുത്തൽ, പോലീസിന്റെ നിർദേശം പാലിക്കാതിരിക്കൽ, ശബ്ദശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. എന്നാൽ, ഗണപതി ക്ഷേത്രത്തിന് സമീപം സമാധാനപരമായ പ്രതിഷേധമാണ് നടത്തിയതെന്നും മുദ്രാവാക്യം മുഴക്കിയില്ലെന്നും ഗണേശനോടുള്ള പ്രാർത്ഥനയും കീർത്തനങ്ങളും മാത്രമാണ് ഉണ്ടായിരുന്നതെന്നും ഹർജിയിൽ പറയുന്നുണ്ട്.
Discussion about this post