ന്യൂയോര്‍ക്ക്: സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള പദ്ധതിക്ക് ഐക്യരാഷ്ട്രസഭാ രൂപം നല്കി. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ ചേര്‍ന്ന 15 അംഗ രക്ഷാസമിതിതിയാണ് പദ്ധതി അംഗീകരിച്ചത്. സിറിയന്‍ സര്‍ക്കാരും വിമതരുമായുള്ള ചര്‍ച്ചയടക്കം പ്രശ്നപരിഹാരത്തിന് നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചത്. ജനുവരി ആദ്യം തന്നെ സിറിയയില്‍ വെടിനിര്ത്തലുണ്ടാക്കാനും രാഷ്ട്രീയ മാറ്റത്തിനായുള്ള ചര്‍ച്ചകള്‍ തുടങ്ങാനും ധാരണയായി. എന്നാല്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ കാര്യത്തില്‍ സമിതിയില്‍ രണ്ട് അഭിപ്രായം ഉയര്‍ന്നു. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അസദിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ റഷ്യയും ചൈനയും വിരുദ്ധ നിലപാട് എടുത്തു.
ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ നുസ്റ തുടങ്ങിയ തീവ്രവാദ സംഘങ്ങളുമായി ചര്‍ച്ചകള്‍ നടത്തില്ല.
അമേരിക്കയുടേയും റഷ്യയുടേയും നേതൃത്വത്തില്‍ ഇവര്‍ക്കെതിരെ നടത്തുന്ന വ്യോമാക്രമണങ്ങള്‍ തുടരും. ആറ് മാസത്തിനകം രാജ്യത്ത് നിഷ്പക്ഷമായ സര്‍ക്കാര്‍ സംവിധാനം ഉറപ്പ് വരുത്തും. 18 മാസത്തിനുള്ളില്‍ ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായ പൊതുതിരഞ്ഞെടുപ്പ് നടത്താനും യോഗത്തില്‍ ധാരണയായി.
അഞ്ചാം വര്‍ഷത്തോളമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ സിറിയയില്‍ രണ്ടര ലക്ഷത്തോളം പേര് കൊല്ലപ്പെട്ടതായാണ് കണക്ക്. സിറയയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ച് അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായാണ് യു.എന്‍ രക്ഷാസമിതി പ്രമേയം പാസാക്കുന്നത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ അധ്യക്ഷതയിലായിരുന്നു ചര്‍ച്ചകള്‍.
ഒന്നര വര്‍ഷത്തിന് ശേഷം സിറിയയില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജോണ്‍ കെറി പറഞ്ഞു. ഐ.എസ് സമാധാന ചര്‍ച്ചകളുടെ ഭാഗമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post