കോഴിക്കോട്: ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള വിവാദ ഉത്തരവ് പിൻവലിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ. ജനങ്ങളിൽ നിന്ന് പലിശരഹിത വായ്പ സ്വീകരിച്ച് സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി മുന്നോട്ട് കൊണ്ടു പോകാനായിരുന്നു നീക്കം. ഇതു സംബന്ധിച്ചുണ്ടായ ഉത്തരവ് വിലിയ വിവാദത്തിലേക്കാണ് വഴിതെളിച്ചത്.
പ്രധാനദ്ധ്യാപകർക്ക് ജനങ്ങളുടെ മുന്നിൽ കൈ നീട്ടേണ്ട സ്ഥിതി വരുത്തുമെന്ന് ചൂണ്ടിക്കാട്ടി അദ്ധ്യാപക സംഘടനകൾ പ്രതിഷേധത്തിലായിരുന്നു. ഉച്ച ഭക്ഷണ പദ്ധതിയുടെ ചുമതലയിൽ നിന്ന് പ്രധാനദ്ധ്യാപകരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കേടതിയിൽ നൽകിയ ഹർജി പരിഗണിക്കാനിരിക്കെയായിരുന്നു ഉച്ചഭക്ഷണ സംരക്ഷണ സമിതി സംബന്ധിച്ച് സർക്കുലർ ഇറക്കിയത്. ഇതിനെതിരെ കോടതിയെ സമീപിക്കാൻ അദ്ധ്യാപകർ തീരുമാനിച്ചതോടെയാണ് ഇപ്പോൾ ഉത്തരവ് പിൻവലിച്ചത്.
വാർഡ് മെമ്പർ രക്ഷാധികാരിയും പ്രധാന അദ്ധ്യാപകൻ കൺവീനറുമായി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പിടിഎ പ്രസിഡന്റ്, മാനേജർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധി എന്നവരുൾപ്പെടെ 8 പേരായിരിക്കും സമിതിയിലെ അംഗങ്ങൾ. രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, പൗര പ്രമുഖർ എന്നിവരിൽ നിന്നും പലിശ രഹിത സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും സർക്കുലറിൽ പറയുന്നു. ഫണ്ട് ലഭ്യമാകുന്ന മുറക്ക് സമിതിക്ക് പ്രധാന അദ്ധ്യാപകൻ പണം തിരിച്ചുനൽകുമെന്നും നിർദേശമുണ്ട്.
Discussion about this post