കോഴിക്കോട് : കേരളത്തിലേക്ക് സംഗീതപരിപാടിയവതരിപ്പിക്കാനെത്തുന്ന ഗസല്‍ മാന്ത്രികന് ഗുലാം അലിയെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന് രംഗത്തെത്തി. അദ്ദേഹത്തിന്റെ കോലം ചിലര്‍ കത്തിച്ചത് നിന്ദ്യമായ നടപടിയാണെന്നും കെ സുരേന്ദ്രന് തന്റെ ഫേസ്ബുക്കിലെ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് കാണുക-
വിഖ്യാത ഗസൽ ഗായകൻ ഗുലാം അലി കേരളത്തിൽ പാടുന്നതിനെതിരെ ഒരു വിഭാഗം ആളുകൾ നടത്തുന്ന പ്രതിഷേധം അപലപനീയമാണ്. പാകിസ്താൻ തീവ്രവാദികൾ ഇന്ത്യയ്ക്കെതിരെ നടത്തുന്ന ആക്രമണത്തെ ഇതുമായി ബന്ധിപ്പിക്കുന്നത് ഭാരതീയ സംസ്കാരത്തിന് വിരുദ്ധമാണ്. എല്ലാ ചിന്താധാരകളെയും ആവാഹിക്കാനുള്ള കരുത്ത് ഭാരതീയ ദർശനങ്ങൾക്കുണ്ട്. കലയിലും സാഹിത്യത്തിലും വിഷം കലർത്തുന്നത് ശത്രുക്കളുടെ കൈയിൽ ആയുധം നല്‍കുന്നതിന് തുല്യമാണ്. ഗുലാം അലി ലോകപ്രശസ്തനായ ഗസൽ വിദ്വാനാണ്. അദ്ദേഹത്തെ കോഴിക്കോട്ടുകാർ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്. സംഘാടകരുടെ കൊടിയുടെ നിറം നോക്കി നിലപാടെടുക്കാൻ കഴിയില്ല. സംഗീതത്തിന് ജാതിയോ മതമോ ദേശമോ ഇല്ല. ഗുലാം അലിയുടെ കോലം കത്തിക്കാനുള്ള ശിവസേനയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല, എന്നാൽ നടപടി നിന്ദ്യമായിപ്പോയി. പറയാതെ വയ്യ.
Discussion about this post