തിരുവനന്തപുരം: കേരളാ തീരത്ത് ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കാണ് സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായാണ് കടലാക്രമണ സാധ്യത നിലനിൽക്കുന്നതെന്നാണ് മുന്നറിയിപ്പ്.
തെക്കൻ തമിഴ്‌നാട് തീരത്തും പകൽ സമയത്ത് 02.30 മുതൽ രാത്രി 11.30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.
കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കടൽ തീരത്ത് നിന്നും അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങളെല്ലാം കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനായി സുരക്ഷിത അകലത്തിൽ വള്ളങ്ങൾ കെട്ടിയിട്ട് സൂക്ഷിക്കാനും അധികൃതർ അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രം അറിയിച്ചു.













Discussion about this post