(നിലപാട്)
ബിന്ദു ടി
ക്വിറ്റ് ഇന്ത്യ സമരം…ചൈന-ഇന്ത്യ യുദ്ധത്തില്‍ സ്വീകരിച്ച നിലപാടുകള്‍, സൈനികര്‍ക്ക് രക്തം നല്‍കിയതിന് പാര്‍ട്ടി നേതാവിനെ പുറത്താക്കിയത്…ഇപ്പോള്‍ ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നും കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ പൊരുതുന്നതും ഉള്‍പ്പടെ അവസരവാദ തീരുമാനങ്ങള്‍ മുന്നോട്ട് നയിച്ച പ്രസ്ഥാനങ്ങളാണ് സിപിഎം, സിപിഐ പോലുള്ള രകമ്മ്യുണിസ്റ്റ് കക്ഷികള്‍. നാശത്തിന്റെ കുഴിയിലേക്കാണ് അവസരവാദ നിലപാടുകള്‍ ഇവരെ എത്തിച്ചിരിക്കുന്നത്…
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്ത് ഇത് പോലെ മറ്റൊരിടത്തുമില്ല എന്ന അപഖ്യാതിയ്ക്ക് താഴെ നിരന്തരം ചുവപ്പന്‍ അടയാളങ്ങള്‍ കോറിയിടുകയാണ് സിപിഎം പോലുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. തൊഴിലാളി വര്‍ഗ്ഗ വിദ്ധാന്തവും, വിപ്ലവവും, ഭൗതികവാദവും ചുമരില്‍ ഒട്ടിച്ച് വെച്ച് കോണ്‍ഗ്രസ് പോലുള്ള ജനാധിപത്യപാര്‍ട്ടികളെ പോലെ തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയും, അധികാരത്തിനായി നിരന്തരം സമരങ്ങള്‍ നയിക്കുകയും ചെയ്യുന്ന വെറും രാഷ്ട്രീയ കക്ഷിയായിരുന്നു ഈ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ എന്നതില്‍ തുടങ്ങുന്നു ആദ്യ വൈരുദ്ധ്യം. ആവശ്യസമയത്ത് വേണ്ട നിലപാടുകള്‍ എടുക്കാന്‍ കഴിയാതിരിക്കുകയും, അതിന് പിന്നീട് പലതവണയായി മാപ്പ് പറയുകയും ചെയ്യേണ്ടി വരുന്ന നേതൃത്വപരാജയമാണ് മറ്റൊരു ഗതികേട്
അവസരവാദപരമായ നിലപാടുകള്‍ തുടരുന്നതിനാല്‍ ഇന്ത്യയില്‍ ഇന്നത്തെ സാഹചര്യത്തില്‍ കമ്മ്യൂണിസം പരാജയപ്പെടുകയാണെന്ന് മനസ്സിലാക്കാന്‍ പലിയ രാഷ്ട്രീയ ബോധമൊന്നും ആവശ്യമില്ല. യൂണിയന് പണിമുടക്കുകള്‍, വിദ്യാര്‍ത്ഥി സമരങ്ങള്‍, സാഹിത്യകാരന്മാരുടെ പുരസ്കാരം തിരിച്ച് നല്‍കിയുള്ള പ്രതിഷേധം എന്നിവയൊക്കെ കമ്മ്യൂണിസ്റ്റുകളുടെ തുറുപ്പു ചീട്ടാണ്. എന്നാല്‍ ഇതിന്റെയൊന്നും ഗുണഫലം കൊയ്യാനാകാതെ ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങി മുന്നോട്ട് പോകാനാണ് സിപിഎം പോലുള്ള പാര്‍ട്ടികളുടെ വര്‍ത്തമാന കാല നിയോഗം.
കമ്മ്യൂണിസ്റ്റ് അജണ്ട എപ്പോഴും അവസരവാദത്തിലൂന്നിയതായിരുന്നു എന്നതിന് ചരിത്രം സാക്ഷി…കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയമായാലും ബംഗാളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കമായാലും സോവിയറ്റ് യൂണിയനോടുണ്ടായിരുന്ന ചായവ് ആയാലും ചൈനയോടുള്ള നിലപാടായാലും അതിലെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസരവാദം പ്രകടമാണ്.
ചെറിയൊരു പരിശോധന നടത്താം-
1942 ലെ ക്വിറ്റ് ഇന്ത്യ സമരം. സമരത്തിന് മുന്നോടിയായി ഗാന്ധിജിയുടെ നേതൃത്വത്തില്‍ അഹമ്മദാബാദില്‍ ഒരു രഹസ്യ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. യോഗത്തിലെടുത്ത പാര്‍ട്ടി തീരുമാനങ്ങളുടെ റിപ്പാര്‍ട്ട് ചോരാതെ രഹസ്യമായി സൂക്ഷിക്കാനായിരുന്നു തീരുമാനം എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കമ്മ്യൂണിസ്റ്റ്ുകാരുടെ കൈവശം ഈ റിപ്പോര്‍ട്ട് എത്തുകയും അത് ബ്രിട്ടീഷ് ഇന്റലിജെന്‍സിന് കൈമാറുകയും ചെയ്തു.
റിപ്പോര്‍ട്ട് മനസിലാക്കിയ ചര്‍ച്ചിലും വൈസ്രോയി ലിന്ലിതോഗും ജിന്നയുമായി ചേര്‍ന്ന് മുസ്ലിം ആംഗ്ലോ സഖ്യം ശക്തിപ്പെടുത്തി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട് പോകാന്‍ തയ്യാറായില്ലെങ്കില്‍ അവരെ രാജ്യത്തു നിന്ന് പറഞ്ഞയ്ക്കണം, അമേരിക്കന്‍ സൈനികര്‍ ഇന്ത്യയിലുളളത് നമ്മുടെ സ്വാതന്ത്രത്തിന് ഭീഷണിയാണ് തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ബ്രിട്ടീഷുകാരോടാണ് ജപ്പാന് വിരോധമെന്നും, ഇന്ത്യയ്ക്ക് ജപ്പാന് ഭീഷണിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തോട് മുഖം തിരിച്ച് നിന്ന കമ്മ്യൂണിസ്റ്റുകള്‍ ഈ രേഖ ചോര്‍ത്തി നല്‍കുക വഴി രാജ്യദ്രോഹത്തിന്റെ ഭാഗമാവുകയായിരുന്നുവെന്ന് ചരിത്രകാരന്മാര് പറയുന്നു. സോഷ്യലിസ്റ്റ് രാജ്യമായ റഷ്യയിലും, കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലും മഴ പെയ്യുമ്പോള്‍ ഇന്ത്യയില്‍ കുടപിടിക്കുകയും, അവര്‍ക്കായി(ഒരു പക്ഷേ അവരാവശ്യപ്പെടാതെ തന്നെ) രാജ്യസ്നേഹികള്‍ക്ക് നേരെ ചെളിത്തെറിപ്പിക്കുകയും ചെയ്തു ഇന്ത്യന്‍ ചുവപ്പന്മാര്. രാജ്യം എന്ന പരിമിതികള്പ്പറുത്തുള്ള ലോക കമ്മ്യൂണിസ്റ്റ് ഭരണം സ്വപ്നം കണ്ട മലര്പൊടിക്കാരായിരുന്നു അന്നത്തെ കമ്മ്യൂണിസ്റ്റുകളെങ്കില് അവരുടെ ജീനുകള്‍ മുന്നോട്ട് നടത്തുന്നവരാണ് ഇന്നത്തെ സഖാക്കന്മാര്.
തീരുന്നില്ല കമ്മ്യൂണിസ്റ്റുകളുടെ ഇന്ത്യാ വിരുദ്ധ മനോഭാവങ്ങള്‍. ഒരു യുദ്ധത്തിന്റെ വക്കില്‍ ഇന്ത്യയ്ക്ക് ചൈനയുടെ ഭീഷണിയുണ്ടായിരുന്ന സമയത്ത് സി.പി..എം പിന്തുണ ചൈനയ്ക്കൊപ്പമായിരുന്നു എന്ന് പറയുമ്പോള്‍ ആരും മൂക്കത്ത് വിരല്‍ വെക്കില്ല. അതിര്‍ത്തിയിലേക്കുള്ള ചൈനയുടെ നുഴഞ്ഞുകയറ്റത്തെ വരെ പിന്തുണച്ചു സിപിഎം. മാവോയുടെ മുന്നേറ്റത്തെ വിപ്ലവസ്വപ്നമായി കാണുകയായിരുന്നു അന്നവര്‍.
1959 ചൈനയോടുള്ള ആഭിമുഖ്യത്തിന്റെ കൂടി പേരിലാണ് കേരളത്തില്‍ ഇ.എം.എസ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടിരുന്നത്. ചില നേതാക്കളെ ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. വി.എസും ജയിലിലായി. ദേശ വിരുദ്ധതയെന്ന ആരോപണം മാറികിട്ടാന്‍ 1962ല്‍ വി.എസ് ഒരു ആശയം മുന്നോട്ട് വെച്ചു. സൈനികര്‍ക്ക് രക്തം ദാനം ചെയ്യുക, ജയിലിലെ റേഷന്‍ വിറ്റു കിട്ടുന്ന തുകയില്‍ ജിയില്‍ വാസികള്‍ മിച്ചം വെച്ച തുക സര്‍ക്കാറിന്റെ പ്രതിരോധവകുപ്പ് ഫണ്ടിലേക്ക് നല്‍കുക എന്നിവയായിരുന്നു അത്. പിന്നീട് 1965 ല്‍ എല്ലാവരും ജയില്‍ മോചിതരായപ്പോള്‍ വി.എസിനെതിരെ പരാതി ഫയല്‍ ചെയ്യപ്പെട്ടു. തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി .ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റിലേക്ക് അദ്ദേഹത്തെ തരംതാഴ്ത്തി. ഇന്ത്യന്‍ സൈനികര്‍ക്ക് രക്തം നല്‍കിയതിന്റെ പേരില്‍ പാര്‍ട്ടി നടപടി നേരിടുന്ന ഇന്ത്യയിലെ ഒരു ജനാധിപത്യ പാര്‍ട്ടിയിലെ ആദ്യ നേതാവായി വിഎസ് മാറി.
കമ്പ്യൂട്ടറിനെ, എക്സപ്രസ് ഹൈവെയെ, ട്രാക്ടറിനെ, ഇപ്പോള്‍ വിദേശ സര്‍വ്വകലാശാല ക്യാമ്പസിനെ…പിന്നീട് കാലം അംഗീകരിച്ച വിപ്ലവകരമായ മുന്നേറ്റങ്ങളെ എതിര്‍ക്കുകയും പിന്നീടത് തിരുത്തുകയും ചെയ്യുന്ന സമീപനം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഭൂഷണമാണ്. അവസരവാദത്തിന് തിരിച്ചടി ലഭിച്ചപ്പോള്‍ അതും അവസരമാക്കുന്നതെങ്ങനെ എന്നാലോചിക്കാന്‍ ചേര്‍ന്ന പ്ലീനങ്ങളും. പാര്‍ട്ടി കോണ്‍ഗ്രസുകളും അനവധി. വിട്ടു വീഴ്ചയില്ലാത്ത ഇടത് പക്ഷമനോഭാവം എന്ന മുഖംമൂടി മുഴുവനായും അഴിഞ്ഞ് വീണിട്ടും മുഖത്ത് അതുണ്ടെന്ന ധാരണയിലാണ് ചുവപ്പന്‍ ജനാധിപത്യ പാര്‍ട്ടികളുടെ മുന്നോട്ട് പോക്ക്.
ചരിത്രം പിന്നിട്ട് ഇപ്പാഴത്തെ സാഹചര്യത്തിലേക്ക് വരാം. ഒരു ദേശീയ പാര്ട്ടിയ്ക്കുമപ്പുറത്ത് ഒരു കമ്മ്യൂണിസ്റ്റ് ലോകം സ്വപ്നം കണ്ടിരുന്ന സിപിഎം ഇപ്പോള്‍ ഒരു പ്രാദേശിക കക്ഷിയുടെ അത്ര പോലും നിലപാടുകളില്‍ ആശയ ദൃഢത പുലര്‍ത്തുന്നില്ല. ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാനും, കേരളത്തില്‍ നേര്‍ക്ക് നേര് പോരാടാനും സിപിഎം, സിപിഐ അടങ്ങുന്ന ഇടത്പക്ഷ പാര്‍ട്ടികള്‍ തീരുമാനിക്കുമ്പോള്‍ അത് അവസരവാദത്തിന്റെ ഏറ്റവും ജീര്‍ണിച്ച മുഖമെന്ന് പറയാതെ വയ്യ.
ബംഗാളില്‍ സി.പി.എമ്മിന് പ്രാധാന്യം ഇല്ലാതാകുന്ന സാഹചര്യത്തില്‍ ബി.ജെ.പിയെയും ത്രിണമൂല്‍ കോണ്‍ഗ്രസിനെയും നേരിടാന്‍ കോണ്‍ഗ്രസ് സഖ്യമാണ് ഏകവഴിയെന്നാണ് സി.പി.എം കരുതുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറേറിയറ്റിലെ 18 ഓളം അംഗങ്ങള്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറായിരിക്കുകയുമാണ്. എന്നാല്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെ കൂട്ട് പിടിച്ചാല്‍ അടിത്തറ നഷ്ടപ്പെടുമെന്ന ഭീതി ഒരു വശത്ത്, ഉമ്മന്ചാണ്ടിയ്ക്കെതിര ഉയര്‍ന്നിരിക്കുന്ന സോളാര്‍ തട്ടിപ്പ് കേസ് ആരോപണങ്ങള്‍ രാഷ്ട്രീയ ആയുധമാക്കി ഭരണം തിരിച്ചുപിടിക്കാനുള്ള പാര്‍ലമെന്ററി വ്യാമോഹം..ഇതെല്ലാം സിപിഎം കേരള, സിപിഎം ബംഗാള്‍. സിപിഎം ത്രിപുര എന്നിങ്ങനെ ആശയപരമായി സിപിഐഎമ്മിനെ മുന്നാക്കിയിരിക്കുന്നു.
കേരളത്തില്‍ ഭരണം കിട്ടാനുള്ള അവസരവാദ സമീപനം വിജയക്കൊടി പാറിച്ചില്ലെങ്കില് നിലനില്‍ക്കാനുള്ള അവസരം, അവസരവാദ സമീപനങ്ങളാല്‍ നഷ്ടപ്പെടുത്തിയ പ്രസ്ഥാനമായി സിപിഎമ്മും മറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ചരിത്രത്തില്‍ അടയാളപ്പെടും.
Discussion about this post