(നിലപാട്)
ബിന്ദു ടി
എന്തിലും രാഷ്ട്രീയം മാത്രം കാണുന്ന ഒരു മനസ്സായോ നമ്മുടേത്…കൊലപാതകമെങ്കില്‍ ആര് കൊന്നു, ആത്മഹത്യയെങ്കില്‍ ആര് കാരണമായി എന്നൊക്കെ രാഷ്ട്രീയ മനസ്സോടെ മാത്രം ചിന്തിച്ച് പ്രതികരിക്കു എന്ന നിലയിലേക്ക് താഴ്ന്നു പോയോ പ്രബുദ്ധമെന്ന് സ്വയം നമ്മള് പുകഴ്ത്തുന്ന കേരളത്തിന്റെ പ്രതികരണ ബോധം.
പലതുണ്ടെങ്കിലും സോഷ്യല്‍ മീഡിയയ്ക്ക് പുറത്തെ കേരളം സജീവമായി ചര്‍ച്ച ചെയ്യാതെ പോയ ഒരു വിഷയം പകര്‍ന്ന സങ്കടത്തിലേക്ക് വരാം..പാതി ദളിതും (അങ്ങനെ പറയാമോ എന്നറിയില്ല) ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല ഗവേഷക വിദ്യാര്‍ത്ഥിയുമായ രോഹിത് വെമൂലയുടെ മരണത്തില്‍ കേരള മനസാക്ഷി വിജൃംഭിച്ച് നില്ക്കുന്ന സമയമായതിനാല്‍ സംഭവം ഏറെ പ്രസക്തമാണെന്ന് ആദ്യം കേട്ടപ്പോള്‍ തോന്നി. പക്ഷേ വിവരമറിഞ്ഞ ഫ്ലാഷ് ന്യൂസ് ശിങ്കിടിമുണ്ടന്മാരായ ചാനലുകാരും, മുത്തശ്ശി, അനിയന് പത്രങ്ങളും കാര്യമായി പ്രതികരിക്കാത്തത് കണ്ടപ്പോള്‍ എന്തേ ദളിത് സ്നേഹം കേരളത്തിന് പുറത്തുള്ളവരോടോ ഉള്ളോ എന്ന അമര്‍ഷവും തോന്നി..
കാര്യത്തിലേക്ക് വരാം. എറണാകുളം തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ബിഎ മോഹിനിയാട്ടം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തി. രണ്ട് ദിവസ, മുമ്പാണ്..മുപ്പതോളം ഗുളികകളാണ് മരണമുറപ്പിക്കാന്‍ പാലാ സ്വദേശിനിയായ ആ പെണ്‍കുട്ടി കഴിച്ചത്. കൂട്ടുകാരികള്‍ കണ്ടത് കൊണ്ട് മാത്രം അവള് അപകട നില തരണം ചെയ്തു, തിരിച്ചെത്തി. അതും ഭാഗ്യത്തിന്റെ(അവളെ സംബന്ധിച്ച് നിര്‍ഭാഗ്യമാണോ എന്നറിയില്ല) കച്ചിത്തുരുമ്പില്‍ പിടിച്ച്. കോളേജിലെ സഹാപാഠികളായ ചില സംഘടന നേതാക്കളുടെയും കോളേജ് മാനേജ്മെന്റിന്റെ പക്ഷപാതകരമായ നിലപാടില്‍ മനംനൊന്തുമാണ് അവള് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഇതിന് തെളിവായി അവള് തന്റെ ആത്മഹത്യ കുറിപ്പും തയ്യാറാക്കി…തന്റെ മരണത്തിന് ഉത്തരവാദികള്‍ ഇവര്‍ മാത്രമാണ് എന്നാണ് കത്തില്‍ വ്യക്തമായ കയ്യക്ഷരത്തില്‍ ആ പെണ്‍കുട്ടി കുറിച്ചത്..മൂന്ന് പേരുകള്‍ തന്റെ മരണത്തിന് ഉത്തരവാദിയാണെന്ന് പറയാന്‍ മരണത്തിന് മുമ്പേ അവള് സമയം കണ്ടെത്തിയത്..തന്റെ ജീവിതം പ്രതിസന്ധിയിലാക്കിയവരോട് തനിക്ക് ചെയ്യാവുന്ന ഏക തിരിച്ചടി അതെന്ന് അറിഞ്ഞ് കൊണ്ട് കൂടിയായിരുന്നു..
പക്ഷേ അവള് തോറ്റു..മരണത്തിന് അവളെ കുടെയുള്ളവര്‍ വിട്ടു കൊടുത്തില്ല..അവളെ മരണത്തിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചവരും അങ്ങനെ രക്ഷപ്പെട്ടു…മറ്റൊരു പെണ്‍കുട്ടി അവരുടെ പേരുകള്‍ കത്തില്‍ കുറിച്ച് മരണം വരിക്കുന്നത് വരെ അവര്‍ക്ക് സധൈര്യം സംഘടന പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാം…
ഒന്ന് ചോദിക്കട്ടെ..നിങ്ങളൊക്കെ പ്രതികരിക്കണമെങ്കില്‍ ആ പെണ്‍കുട്ടിയുടെ മരണം തന്നെ പ്രതിഫലമായി വേണമായിരുന്നല്ലേ…? കഷ്ടം…ഇനിയൊരു രോഹിത് വെമൂല ആവര്‍ത്തിക്കാന്‍ സമ്മതിക്കില്ല എന്ന് ഇന്നും തൊണ്ട കീറുന്നവരെങ്കിലും മറുപടി പറയേണ്ടതല്ലേ…അതോ മരിക്കാത്ത കുറ്റത്തിന് അവളെ കുറ്റപ്പെടുത്തി, ചില കപാലികരെ രക്ഷിക്കാന്‍ നിങ്ങള്‍ ഇറങ്ങുന്നത് എന്ത് പൊതുബോധത്തിന്റെ പേരിലാണ്…?
രോഹിത് വെമൂല ആരെയും തന്റെ മരണത്തിന് ഉത്തരവാദികളായി ചൂണ്ടിക്കാട്ടിയില്ല.(അത്തരമൊരു പരാമര്‍ശം എതിരാളികളെ വേട്ടയാടാന്‍ എത്രത്തോളം ശക്തിമത്താണ് എന്നറിയാനുള്ള സാമൂഹ്യ രാഷ്ട്രീയ വിവരം ഉള്ളവനായിരുന്നു രോഹിത്) എന്നാല്‍ ഈ പെണ്‍കുട്ടി കത്തില്‍ കൃത്യമായി എഴുതി എസ്എഫ്ഐ നേതാക്കളായ കിരണ്‍ രാജ്, അശ്വജിത്ത എന്നിവരും. താന്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളുമാണ് തന്രെ മരണത്തിന് ഉത്തരവാദികളെന്ന്..ഇതില്‍ കിരണ്‍ രാജ് എംജി സര്‍വ്വകലാശാല ജനറല്‍ സെക്രട്ടറിയും, അശ്വജിത്ത് മുന്‍ കോളേജ് ചെയര്‍മാനുമാണ് എന്നോര്‍ക്കുക. ആ പെണ്‍കുട്ടി മരിച്ചിരുന്നെങ്കില്‍ നിയമത്തിന്റെ പിടിയിലാവുമായിരുന്നവരാണ്..ഇപ്പോള്‍ മരണത്തിന്റെ വക്കത്ത് നിന്ന് അവള് തിരിച്ച് വന്നപ്പോള്‍ നമ്മേ നാളെ നയിക്കാന്‍ പോകുന്ന രാഷ്ട്രീയ ഭാവിതാരങ്ങളായി പരിലസിക്കുന്നത്..ഒരിക്കല്‍ കൂടി ചോദിക്കട്ടേ നിങ്ങള്‍ക്കൊക്കെ പ്രതികരിക്കണമെങ്കില്‍ അവളുടെ മരണം തന്നെ വേണമായിരുന്നല്ലേ…?
സംഭവം ചര്ച്ചയാവാത്തതിനാല് കേള്ക്കാത്തവരുണ്ടാകാം അവര്‍ക്കായി ഒരിക്കല്‍ കൂടി അവളെ കേള്‍പ്പിക്കാം..
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ബിഎ മോഹിനിയാട്ടം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അവള്. സവര്ണകലാരൂപങ്ങള് എന്ന് മുദ്രകുത്തപ്പെട്ടയിടങ്ങളില് അവള് ചുവടുകള്‍ വച്ചു. ഇഷ്ടപ്പെട്ട കലാജീവിതത്തില്‍ വലിയ ലോകം അവള് സ്വപ്നങ്ങളില്‍ കണ്ടു…പക്ഷേ ഇതിനിടയില്‍ ചിലത് അവള് മറന്ന് പോയി..സ്വന്തമായ രാഷ്ട്രീയ താല്പര്യം കോളേജിനെ ഭരിക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി ഇടയുന്നത് ആവരുതെന്ന് ..,അവര്‍ക്ക് അനഭിമതയെങ്കില് താന്‍ അപമാനിതയാകുമെന്ന്. മതിലുകളിലെ പോസ്റ്ററുകളിലെ ഇല്ലാ വചനങ്ങളില്‍ തന്റെ ജീവിതം അപഹസിക്കപ്പെടുമെന്ന്, വിവാഹം മുടക്കുമെന്ന്, ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാന്‍ മരണത്തില്‍ അഭയം തേടേണ്ടി വരുമെന്ന്..
കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി സംഘട്ടനവുമായി ബന്ധപ്പെട്ട് ചില നേതാക്കന്മാരുടെ പേരുകള്‍ ദൃകസാക്ഷി മൊഴിയായി കോളേജ് മാനേജ്മെന്റിനെ ധരിപ്പിച്ചതാണ് അവള് ചെയ്ത തെറ്റ്..പിന്നെ ക്യാമ്പസില്‍, പൊതു ഇടങ്ങളില്‍ അവള് വസ്ത്രം ധരിച്ചിരിക്കെ എതിരാളികളാല്‍ വിവസ്ത്രയാക്കപ്പെട്ടു..അപവാദപ്രചരണങ്ങള്‍, മോശം പദപ്രയോഗങ്ങള്‍. കോളേജ് ചുമരുകളില്‍ അവള്‍ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വീട്ടുകാരോട് എല്ലാവരെയും പോലെ അവള് പരാതി പറഞ്ഞു. കോളേജ് മാനേജ്മെന്റിനോട് പരാതി പറയാനല്ലാതെ ആ വീട്ടുകാര്‍ എന്താണ് പറയുക. സ്വഭാവികമായും ഗുരുക്കന്മാര് തന്നെയാണ് ഇക്കാര്യത്തില്‍ പരിഹാരം കണേണ്ടിയിരുന്നവര്. തന്നെ പീഢിപ്പിക്കുന്നവരുടെ പേരുകള്‍ സഹിതം പരാതി എഴുതി നല്കി. പക്ഷേ അവര്‍ കൈമര്‍ത്തി. മാത്രവുമല്ല ക്യാമ്പസ് ഭരിക്കുന്ന നേതാക്കളെ പിന്തുണച്ച് പെണ്‍കുട്ടിയെ അപഹസിച്ചു. ഇനിയും ഇത്തരം പരാതി വന്നാല്‍ കോളേജ് പഠനം നിര്‍ത്തേണ്ടി വരുമെന്ന ഭീഷണികളും പിറകെ വന്നു…( കോളേജിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഇല്ലാതിരിക്കെ അവളുടെ പരാതി വനിത കമ്മീഷന് കൈമാറിയിരുന്നുവെന്നാണ് മാനേജ്മെന്റ് ഇപ്പോള്‍ പറയുന്നത്. സ്വന്തം കോളേജിലെ ഒറു കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ അവളെ വന്നൊന്ന് കാണാന്‍, സഹായം നല്കാന് തയ്യാറാവാത്ത മനുഷ്യത്വമില്ലായ്മ ഇനി പല വിശദീകരണവുമായി വരുമെന്ന് നമുക്കറിയാം…)
അങ്ങനെയാണവള്‍ തന്നെ മാനസീകമായി പീഢിപ്പിച്ചവരുടെ പേര് എഴുതിവച്ച് നെറികെട്ട ലോകം വിട്ടുപോകാന്‍ രോഹിത് വെമൂലയെ പോലെ തീരുമാനമെടുത്തത്. അത് നടക്കാത്തതിനാല്‍ അവളെ തേജോവധം ചെയ്തവര്‍ ഒറു പോറാല് പോലും ഏല്ക്കാതെ രക്ഷപ്പെട്ടു. അവരെ സംരക്ഷിക്കാന്‍ ഇന്നും വലിയ സമൂഹം കൂടെയുണ്ട്. കാരണം വിപ്ലവ സൂക്തങ്ങള്‍ ഓതിയോതി അവര്‍ നാളെ രാജ്യം ഭരിക്കേണ്ടവരാണ്..അവരെ വളര്‍ത്തുകയാണ് നമ്മുടെ ‘ധര്‍മ്മം’
മകളെ മരണവക്ത്രത്തില്‍ തള്ളിയിട്ടവര്‍ക്കെതിരെ ഒരു കേസ് പോലും നല്കാനാവാത്ത വിധം നിസ്സഹായമാണ് ആ ദളിത് കുടുംബം..ഇനിയും കേസുമായി മുന്നോട്ട് പോയാല്‍ പഠനം മുടങ്ങും. അവളുടെ ഭാവി എന്താകും..ഭീഷണികള്‍ വേറെയും…നിസ്സഹായതയില്‍ സകലതും തളര്‍ന്ന് ഇരിക്കുകയല്ലാതെ അവരെന്ത് ചെയ്യും..
മരണത്തില്‍ നിന്ന് തിരിച്ച് വന്നാലും ഇപ്പോഴത്തെ കോളേജില്‍(ഇവന്മാരെല്ലാം ഭരിക്കുന്ന ക്യാമ്പസില്‍) അവളെങ്ങനെ പഠിക്കും. ആരാണ് ഇതിന് ഒറു പരിഹാരം കാണുക…തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് നല്കിയ നിവേദനത്തില്‍ പെണ്‍കുട്ടിയുടെയും, ആ മാതാപിതാക്കളുടെയും എല്ലാ ആശങ്കകളുമുണ്ട്. ആത്മഹത്യ വിജയിക്കാതെ പോയ കുറ്റത്തിന് ഇനി എന്ത് ശിക്ഷയാണ് തങ്ങള്‍ക്ക് ഈ സമൂഹം ബാക്കിവച്ചിരിക്കുന്നതെന്ന് അവര്‍ ഭയപ്പെട്ടു കൊണ്ടേയിരിക്കുന്നു….
അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നാണ് രാജ്നാഥ് സിംഗ് നല്കിയ ഉറപ്പ്.
ആത്മഹത്യയ്ക്ക് പെണ്‍കുട്ടി ശ്രമിച്ച ദിവസത്തെ കുറിച്ച് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത് കൂടി കേള്‍ക്കാം. ഈ മാസം ഒന്നാം തിയതി തന്നെ മോശമായി ചിത്രീകരിക്കുന്നു എന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ മാനേജ്മെന്റ് ആരോപണ വിധേയരായവര്‍ ഉള്‍പ്പെടുത്തി ഒരു മീറ്റിംഗ് വിളിച്ചിരുന്നു. ആ യോഗത്തില്‍ എസ്എഫ്ഐ നേതാക്കള്‍ ശക്തമായി ആവശ്യപ്പെട്ടത് പെണ്‍കുട്ടിയെ കോളേജില്‍ നിന്ന് പുറത്താക്കണമെന്നാണ്. ഭീഷണി തുടര്‍ന്നപ്പോള്‍ കരഞ്ഞു കൊണ്ട് പെണ്‍കുട്ടി ഹാളിന് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. അന്ന് രാത്രി വിട്ടില്‍ നിന്ന് വിളിച്ചപ്പോള്‍ ഫോണെടുത്തെങ്കിലും ഒന്നും മിണ്ടിയില്ല.. ആ സമയത്ത് അവള് എല്ലാം തിരുമാനിച്ചിരിക്കണം’
ചെറിയ ചില ചോദ്യങ്ങള്‍ ബാക്കിയുണ്ട്..ഇനിയൊരു ദളിത് വിദ്യാര്‍ത്ഥിന ആത്മഹത്യ ഉണ്ടാവില്ലെന്ന് സോഷ്യല്‍ മീഡിയ വാളില്‍ ആവേശമുദ്രാവാക്യമെഴുതുന്നവര് ഇവളുടെ വേദനയെ, സങ്കടത്തെ എങ്ങനെയാണ് വിലയിരുത്തുന്നത് ? അവള് മരിച്ചാല്‍ മാത്രമേ..അല്ലെങ്കില്‍ പരാതി കിട്ടിയാല്‍ മാത്രമേ മറ്റവന്മാര്ക്കെതിരെ നടപടിയെടുക്കാനാവു എന്നല്ലേ ഭരണകൂടവും സഖാക്കളും നിശബ്ദമായിരിക്കുന്ന സമൂഹ മനസാക്ഷിയും പറഞ്ഞ് കൊണ്ടേയിരിക്കുന്നത്. എന്ത് കൊണ്ടാണ് പെണ്‍കുട്ടിയും അവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന കുടുംബവും പരാതി പോലും നല്‍കാതെ ഏകതാന്തയിലേക്ക് വലിച്ചെറിയപ്പെടുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ…നീതി കിട്ടാന്‍ അവള്‍ക്കൊപ്പം ഇനി ആ കുടുംബവും ആത്മഹത്യ ചെയ്യുന്നത് വരെ നാം കാത്തിരിക്കുകയാണോ വേണ്ടത്….?
രോഹിതിന്റെ ആത്മഹത്യ ആഘോഷമാക്കിയ മുഖ്യാധാര മലയാള മാധ്യമങ്ങള്‍ പക്ഷേ ഈ പെണ്‍കുട്ടിയോട് ചെയ്ത അനീതിയ്ക്ക് നേരെ കണ്ണടച്ചു. പെണ്‍കുട്ടി മരിച്ചില്ലല്ലോ എന്ന നിസ്സംഗനിലപാടായിരുന്നു ദൃശ്യമാധ്യമങ്ങള്‍ക്കും പത്രങ്ങള്‍ക്കും..ഈ കുട്ടി മരിച്ചാലും അത് ഇവരെ അസഹിഷ്ണുതപ്പെടുത്തില്ലെന്ന് ഇതോടെ വ്യക്തം. രാഷ്ട്രീയക്കാരുടെ പിന്നണിയാളുകളായ ഇത്തരം മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് മറ്റൊന്നും ആരും പ്രതീക്ഷിച്ചു കൂടാ..കേരള മാധ്യമങ്ങള്‍ അവഗണിച്ചുവെങ്കിലും ദേശീയ മാധ്യമങ്ങള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറായി. അവരത് വാര്‍ത്തയില്‍ ഉള്‍പ്പെടുത്തി. ഒന്നോ രണ്ടോ മലയാള മാധ്യമങ്ങള്‍ക്ക് മാത്രമാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാവി നേതാക്കളുടെ പീഢനത്തെ തുടര്‍ന്ന് ദളിത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം വാര്ത്താപ്രാധാന്യമുളളതായി തോന്നിയത് എന്നോര്‍ക്കുക. നമ്മുടെ മാധ്യമ സംസ്കാരം എത്രത്തോലം പക്ഷപാതിത്തം നിറഞ്ഞതാണെന്ന് ഇത് വ്യക്തമാക്കി തരുന്നു.
ഇതൊക്കെ ആരോട് ചോദിക്കാന്‍….രാഷ്ട്രീയ കണ്ണടകള്‍ വെച്ച് ലോകം കാണുന്ന പ്രബുദ്ധ കേരളത്തിനോടോ….അതോ…ഷണ്ഡീകരിക്കപ്പെട്ട സാമൂഹ്യ മനസ്സിനോടോ…അതോ സ്വാര്‍ത്ഥമായ കക്ഷി രാഷ്ട്രീയ ഭരണകൂടത്തോടോ…അവളോട് ഇത്തിരിയെങ്കിലും കാരുണ്യം തോന്നുന്നവര്‍ കരയുകയല്ലാതെ എന്ത് ചെയ്യാന്‍…ആ പെണ്‍കുട്ടി മനസ്സിലെങ്കിലും പറയുന്നുണ്ട്..’നിര്‍ഭയമാരുടെ ലോകമല്ല..അവളെ വേട്ടയാടി കൊന്ന് രസിക്കുന്നവരുടെ മാത്രം നാടാണ് ഈ കേരളമെന്ന് …..
Discussion about this post