വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏകദേശം ഒരു വര്‍ഷത്തോളം ചെലവഴിച്ചിതിന് ശേഷം ശേഷം യു.എസ്, റഷ്യന്‍ ബഹിരാകാശ പര്യവേഷകര്‍ ഭൂമിയില്‍ തിരിച്ചെത്തി. യു.എസ് ബഹിരാകാശ സഞ്ചാരിയായ സ്കോട്ട് കെല്ലിയും റഷ്യന്‍ സഞ്ചാരിയായ മിക്കായേല്‍ കോര്ണിയെങ്കേയുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 340 ദിവസത്തെ വാസത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തിയത്.
ഇതോടെ ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം കഴിഞ്ഞ അമേരിക്കക്കാരന് എന്ന റെക്കോര്‍ഡ് സ്കോട്ട് കെല്ലി സ്വന്തം പേരിലാക്കി. ഏറ്റവും കൂടുതല്‍ കാലം ബഹികാശത്ത് താമസിച്ച റഷ്യന്‍ സഞ്ചാരികളില്‍ അഞ്ചാമത്തെയാളാണ് മിക്കായേല്‍ കൊര്നിേങ്കാ.
അഞ്ച് മാസം ബഹിരാകാശ നിലയത്തില്‍ തങ്ങിയ റഷ്യന്‍ ബഹിരാകാശ യാത്രക്കാരനായ സെര്‍ജി വോള്‍ക്കോവും ഇവര്‍ക്കൊപ്പം തിരിച്ചെത്തിയിട്ടുണ്ട്. മൂവരെയും വഹിച്ചുകൊണ്ടുള്ള സോയൂസ് പേടകം ഖസാക്കസ്ഥാനിലെ ജെസ്കാസ്ഗനില് ഇറങ്ങി.
2015 മാര്‍ച്ച് 27 നാണ് ഇവര്‍ ബഹിരകാശത്തേക്ക് പോയത്. 14.4 കോടി മൈല്‍ ദൂരം ബഹിരാകാശത്ത് സഞ്ചരിച്ചു. 5,440 തവണ ഭൂമിയെ ചുറ്റി. ബഹിരാകാശത്തു നിന്ന് 10,880 സൂര്യോദയവും അസ്തമയവും കണ്ടു. ബഹിരാകാശത്തായിരുന്നപ്പോഴും അവര്‍ രണ്ട് പേരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. തിരിച്ചെത്തുന്നതിന് തൊട്ട് മുന്‍പ് പോലും സൂര്യോദയത്തിന്റെ ചിത്രം കെല്ലി പോസ്റ്റ് ചെയ്തിരുന്നു. ബഹിരാകാശത്ത് വെച്ച് ഒരിക്കല്‍ കെറി ഗോറിലയുടെ വേഷം ധരിച്ച് കോര്ണിങ്കോയെ പിടിക്കാന്‍ ശ്രമിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയുകയും അത് വൈയറലാവുകയും ചെയ്തിരുന്നു.
ദീര്‍ഘകാല ബഹിരാകാശ ജീവിതം മനുഷ്യനിലുണ്ടാക്കുന്ന ശാരീക, മാനസിക മാറ്റം പഠിക്കുകയായിരുന്നു നാസയുടെ ലക്ഷ്യം. സ്കോട്ട് കെല്ലിയുടെയും ഇരട്ട സഹോദരനും വിരമിച്ച ബഹിരാകാശ സഞ്ചാരിയുമായ മാര്‍ക്ക് കെല്ലിയും നാസയുടെ പരീക്ഷണത്തില്‍ സഹകരിക്കുന്നുണ്ട്. ബഹിരാകാശത്തുള്ള സ്കോട്ട് കെല്ലിയെയും ഭൂമിയിലുള്ള മാര്‍ക്ക് കെല്ലിയെയും നിരീക്ഷണ വിധേയമാക്കി ദീര്‍ഘകാല ബഹിരാകാശ വാസം മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന മാറ്റം നാസ പഠിക്കും. പരീക്ഷണ ഫലങ്ങള്‍ ചൊവ്വാ ദൗത്യത്തിന് ഉപയോഗപ്പെടുത്തുകയാണ് നാസയുടെ ലക്ഷ്യം.
Discussion about this post