ഇന്ന് ലോകവനിതാ ദിനം
രതി കുറുപ്പ്
നങ്ങേലി എന്ന പേര് ലോകത്തെ ഏറ്റവും ശക്തയായ സ്ത്രീകളുടെ പട്ടികയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. സ്ത്രീശാക്തീകരണത്തിന്റെയോ വിമോചനസമരത്തിന്റെയോ മുന്‍നിരയില്‍ നിന്ന് നങ്ങേലി ഊക്കോടെ മുദ്രാവാക്യം വിളിച്ചിട്ടില്ല. സമഗ്രസംഭാവനയ്ക്ക് ഏതെങ്കിലും വേദിയില്‍ പൊന്നാട ചൂടിച്ച് അവള് ആദരിക്കപ്പെട്ടിട്ടുമില്ല. നങ്ങേലിയുടെ പേരില്‍ മഹാകാവ്യങ്ങളുണ്ടായിട്ടില്ല. കേരളത്തിന്റെ ചരിത്രം പഠിക്കുമ്പോള്‍ നങ്ങേലി എന്ന പേരില്‍ ഒരു അധ്യായവും പുസ്തകത്താളുകളില്‍ ആരും പഠിപ്പിച്ചിട്ടുമില്ല. മൂന്നരക്കോടി വരുന്ന കേരളത്തിന്റെ ജനസംഖ്യയുടെ ഒരു ശതമാനത്തിന് പോലും നങ്ങേലിയെ പരിചയവുമില്ല. എന്നിട്ടും ഇന്നുമാത്രമല്ല ഇനി വരുന്ന എല്ലാ ലോകവനിതാദിനങ്ങളിലും പ്രിയപ്പെട്ട നങ്ങേലി നീ ആയിരിക്കും നീ മാത്രമായിരിക്കും ഞങ്ങള്‍ക്ക് കേരളം കണ്ട ഏറ്റവും വലിയ വനിതാവിപ്ലവകാരിയും സാമൂഹികപരിഷ്കര്‍ത്താവും.
വന്നുപോകുന്ന വനിതാദിനങ്ങളിലെവിടെയൊക്കെയോ പരാമര്‍ശിക്കപ്പെട്ടു മറയുന്ന നങ്ങേലിയെ ഇനിയും ഇരുളിലും വെളിച്ചത്തിലുമായി ഇങ്ങനെ നില്ക്കാന് അനുവദിക്കാന്‍ വയ്യ. അഞ്ച് തലമുറയ്ക്ക മുമ്പ് ആലപ്പുഴയിലെ ചേര്‍ത്തലയില്‍ ജനിച്ചുജീവിച്ച ഒരു സ്ത്രീ ഒരു നൂറ്റാണ്ടിന് ശേഷവും പകരം വയ്ക്കാനില്ലാത്ത കരുത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതീകമാകുമ്പോള്‍ അതെങ്ങനെ എന്ന് ചരിത്രമറിയാതെ വളര്‍ന്നവരും ചരിത്രം പഠിക്കാനില്ലാത്തവരും അറിയണം.
ചേര്‍ത്തല വടക്കേ അങ്ങാടിക്കുസമീപം ജീവിച്ചിരുന്ന നങ്ങേലിയെന്ന യുവതി മാറിടം മറയ്ക്കുന്നതിന് ചുമത്തിയിരുന്നു മുലക്കരം നല്‍കാതെ തന്റെ മാറു മറച്ചു. ആ കീഴ്ജാതിക്കാരിയുടെ അഹന്ത പൊറുക്കാനാകാത്തവര് അത് അധികാരികളെ അറിയിച്ചു. കീഴ്ജാതിക്കാരിയെന്ന മേല്‍വിലാസത്തിനോ ഓലപ്പുരയിലെ ദരിദ്രജീവിതത്തിനോ തടുത്തുനിര്ത്താനാകാത്തതായിരുന്നു അവളുടെ അഭിമാനബോധം. കരം ചോദിച്ചെത്തിയ പ്രവൃത്തിയാരോട് കാത്തുനില്ക്കാന് പറഞ്ഞുപോയ നങ്ങേലി നിലവിളക്ക് തെളിയിച്ച് വാഴയിലക്കീറിട്ടു. പിന്നെ അരിഞ്ഞുമാറ്റിയ രണ്ട് മുലകളും ആ വാഴയിലയില്‍ വച്ച് രാജകിങ്കരന് സമര്‍പ്പിച്ചു. ഇനി കരമൊടുക്കേണ്ടതില്ലല്ലോ എന്ന ചോദ്യവുമുയര്‍ത്തി രക്തത്തില്‍ കുളിച്ചുനിന്ന നങ്ങേലി കഥയിലെ കാല്‍പ്പനിക കഥാപാത്രമല്ല. അഞ്ച് തലമുറകള്‍ക്ക് മുമ്പ് കേരളത്തിലെ ചേര്‍ത്തലയുടെ മണ്ണില്‍ നിറഞ്ഞു നിന്ന സത്യമാണ്. അന്ന് വൈകുന്നേരത്തോടെ രക്തം വാര്‍ന്ന് നങ്ങേലി മരിച്ചു. വിവരം അറിഞ്ഞ ഭര്‍ത്താവ് കണ്ടപ്പന്‍ നങ്ങേലിയുടെ ചിതയിലേക്ക് എടുത്തുചാടി ജീവന് ത്യജിച്ചു. ചരിത്രത്തില്‍ ആദ്യമായി സതി (സതിക്ക് പുല്ലിംഗമുണ്ടോ) അനു്ഠിച്ച പുരുഷനാകും കണ്ടപ്പന്‍. എന്നിട്ടും ചരിത്രത്താളുകളില്‍ നങ്ങേലിയും കണ്ടപ്പനും അധികം വായിക്കപ്പെടാതെ പോയി.
കേരളത്തില്‍ സ്വന്തം മാറു മറയ്ക്കാന്‍ കരമൊടുക്കേണ്ടി വന്ന എല്ലാ സ്ത്രീകള്‍ക്കുമായി നങ്ങേലി നടത്തിയ ത്യാഗത്തിന് പിന്നീട് ഫലം കണ്ടു. ശ്രീമൂലം തിരുനാള്‍ മുലക്കരം നിര്‍ത്തി. ചോരവാര്‍ന്ന് നങ്ങേലി പിടഞ്ഞു വീണുമരിച്ച ചേര്‍ത്തലയിലെ മണ്ണിന് മുലച്ചിപ്പറമ്പെന്ന് പേരുകിട്ടി. പിന്നീട് നങ്ങേലിയെ മറന്ന മുലച്ചിപ്പറമ്പുകാര് പുതിയ പരിഷ്കാരങ്ങള്‍ക്ക് കുടപിടിച്ചപ്പോള്‍ നങ്ങേലിയുടെ ചോരവീണ മണ്ണ് മനോരമ ജംഗ്ഷന് എന്നറിയപ്പെടാന്‍ തുടങ്ങി. നങ്ങേലിയുടെ ജീവനും ശ്വാസവും നിറഞ്ഞുനിന്ന പ്രദേശത്തെ ആ ത്യാഗത്തെ ഓര്‍മ്മിപ്പിക്കുന്ന പഴയപേര് നല്കി വീണ്ടെടുക്കേണ്ടതുതന്നെയാണ്. അറിവുകേടുകൊണ്ടത് മായ്ക്കപ്പെടാന്‍ അനുവദിക്കരുത്. മുലച്ചിപ്പറമ്പില്‍ നങ്ങേലിക്ക് പിന്നാലെ പിറന്നവരെല്ലാം ആ ധൈര്യത്തിന്റെ കഥ കേട്ടാണ് വളര്‍ന്നത്. നങ്ങേലിയുടെ ചോരയുടെ നനവുള്ള മണ്ണില്‍ നിന്ന് പോയെങ്കിലും അവരുടെ പിന്മുറക്കാര് ഇന്നും ചേര്ത്തലയില്ത്തന്നെയുണ്ട്. മുതിര്‍ന്നവരുടെ വാക്കുകളിലൂടെ നങ്ങേലി ഓരോ തലമുറയ്ക്കും ഇപ്പോഴും പരിചിതയാണ്. അതിസുന്ദരിയായിരുന്നത്രെ നങ്ങേലി. നങ്ങേലി വീണ്ടും ഓര്‍മ്മിക്കപ്പെടണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. തന്റെ സ്ത്രീത്വം കാത്തുസൂക്ഷിക്കാന്‍ മാത്രമായിരുന്നില്ല നങ്ങേലി ജീവന് തൃജിച്ചത്. അത് മനുഷ്യാവകാശത്തിനും സമത്വത്തിനും അന്തസോടെ ജീവിക്കുന്നതിനുമായുള്ള ജീവത്യാഗമായിരുന്നു.
ആ ആത്മാഹൂതിക്ക് സാക്ഷ്യം വഹിച്ച മണ്ണ് കാടുകയറി അനാഥമായി കിടക്കുകയാണ്് പോലും. ഒരു നൂറ്റാണ്ടുമുമ്പ് കാലത്തെപോലും അമ്പരിപ്പിച്ച് നടത്തിയ ഒരു പ്രതിഷേധത്തിന് ഇടമൊരുക്കിയ നങ്ങേലിയുടെ കുടില്‍ ആ മണ്ണിലാണ്. ഒരു കുളത്തിന്റെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. അനാഥമായി കിടക്കുന്ന ഈ ചരിത്രഭൂമിക്കിരുവശവും പുതിയ കെട്ടിടങ്ങളുയരുന്നു. അവിശ്വസനീയമായ ഈ ചരിത്രകഥയെയാണ് നമുക്ക് വീണ്ടെടുക്കേണ്ടത്. ആര്‍ക്കുവേണ്ടിയായിരുന്നു നങ്ങേലി ജീവന് തൃജിച്ചത്. മൂര്‍ച്ചയേറിയ അരിവാള്‍കൊണ്ട് സ്വന്തം പച്ചമാംസം അരിഞ്ഞുമാറ്റി രാജാവിന് കൊടുത്തുവിടാനുള്ള ധൈര്യം എങ്ങനെയാണ് അവള്‍ക്കുണ്ടായത്. കാലങ്ങളായി തുടരുന്ന ഒരു അനാചാരത്തിനെതിരെ നങ്ങേലി മുമ്പെവിടെയെങ്കിലും പ്രതിഷേധം അറിയിച്ചിരുന്നോ..രക്തം വാര്‍ന്ന് ബോധം മറയുംമുമ്പ് നങ്ങേലി എന്തായിരിക്കും പറഞ്ഞത്..നങ്ങേലിയുടെ അത്മാഹൂതിയോട് മേലാളവര്‍ഗം എങ്ങനെ പ്രതികരിച്ചു.നൂറു ചോദ്യങ്ങളുണ്ട് ചോദിക്കാന്‍. ഉത്തരം പറയാന്‍ നങ്ങേലിയില്ല. പക്ഷേ നങ്ങേലിയെ അറിയുന്നവരുണ്ടാകും. ചരിത്രം അറിയുന്നവരുണ്ടാകും. ഒരു വാക്കുപോലും വിട്ടുപോകാതെ കുറിച്ചുവയ്ക്കണം അവര്‍ക്ക് പറയാനുള്ളതൊക്കെ.
കേട്ട ചരിത്രം സത്യമെങ്കില്‍ നങ്ങേലിയോടൊപ്പം കണ്ടപ്പനും ഓര്‍മ്മിക്കപ്പെടണം. പുരാണങ്ങളിലും ഇതിഹാസങ്ങളിലും പറഞ്ഞു കേട്ടതല്ല കേരളം കണ്മുന്നില് കണ്ട ആത്മസമര്‍പ്പണമായിരുന്നു നങ്ങേലിയുടെത്. അവള്‍ക്കൊപ്പം ജീവിച്ചുമരിച്ച പുരുഷനാണ് കണ്ടപ്പന്‍. രാജാവിനെയും ഭരണത്തേയും സവര്ണജാതിക്കോമരങ്ങളേയും സ്തബ്ധരാക്കിയ നങ്ങേലിയുടെ ഒരൊറ്റ പ്രവൃത്തി, അതായിരിക്കും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവം. ആ ധീരവനിതയുടെ സാന്നിധ്യമില്ലാത്ത ജീവിതത്തിന്റെ അര്ത്ഥശൂന്യതയാകാം കണ്ടപ്പനെ നങ്ങേലിയുടെ ചിതയിലെത്തിച്ചത്. പര്സപരം പിരിയാനനുവദിക്കാത്ത അഗാധമായ ഒരു പ്രണയമുണ്ടായിരിന്നിരിക്കാം നങ്ങേലിയോട് കണ്ടപ്പന്‍. പക്ഷേ കണ്ടപ്പന്റെ പ്രിയപ്പെട്ട ഭാര്യയായി വാഴുമ്പോഴും പ്രണയമസ്തമിക്കാത്ത യൗവനം പ്രലോഭനമായിട്ടും ജീവിതം നങ്ങേലിയെ കൊതിപ്പിച്ചു പിടിച്ചുനിര്‍ത്തിയില്ല.
കള്ളനെന്ന് മുദ്രകുത്തി ഭര്‍ത്താവിനെ കഴുത്തറുത്തുകൊന്ന രാജനീതിക്കെതിരെയായിരുന്നു മധുരയിലെ കണ്ണകിയുടെ താപവും കോപവും. പൊറുക്കാനാകാത്ത ആ തെറ്റിനോട് ക്ഷമിക്കാനാകാതെയാണവള് മുലപറിച്ചെറിഞ്ഞ് നഗരത്തെ ശപിച്ചത്. എല്ലാ ശാപകോപങ്ങള്ക്കുമൊടുവില് മോക്ഷമുണ്ട് പുരാണത്തിലെ കണ്ണകിക്ക്. നങ്ങേലി മുലയരിഞ്ഞത് ആരെയും ശപിക്കാനായിരുന്നില്ല. ചോരവാര്‍ന്ന് മരിക്കുമ്പോള്‍ സര്വാഭാരണവിഭൂഷിതമായ ഒരു ദൈവവും പ്രത്യക്ഷപ്പെട്ട് ഒരുവരവും നല്‍കിയില്ല. പക്ഷേ ആ ആത്മത്യാഗത്തിന്റെ തീജ്വാലയില്‍ അധികാരികള്‍ക്ക് പൊള്ളലേറ്റപ്പോള്‍ കാലങ്ങളായി പേറുന്ന ഒരു മഹാശാപത്തില്‍ നിന്ന് കേരളത്തിന് മോക്ഷം ലഭിച്ചു. അതായിരുന്നു നങ്ങേലിയുടെ മോക്ഷവും. വനിതാവിമോചനത്തിന്റെ ആദ്യപാഠങ്ങള്ക്കായി പാശ്ചാത്യസംസ്കാരം കോറിയിട്ട ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും രചനകളും തെരയുമ്പോള്‍ സ്വന്തം നാട്ടിലും ഒരു കണ്ണുണ്ടാകണം. സ്വാതന്ത്ര്യം എന്ന വാക്കിനും അര്‍ത്ഥത്തിനും കല്‍പ്പിച്ചുകൂട്ടുന്ന അര്ത്ഥതലങ്ങളുണ്ടാകും. സ്ത്രീത്വത്തിന്റെ അടയാളപ്പെടുത്തലാകുന്ന മാറിടം പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് ഇഷ്ടപ്പെടാത്തവളായിരുന്നു നങ്ങേലി. സ്വന്തം മാറിടം മറയക്കാന്‍ രാജാവിന് കരം നല്കേണ്ടിവരുന്ന ദുര്വ്യവസ്ഥയെ ചോദ്യം ചെയ്താണ് അവള് ജീവന് തൃജിച്ചത്. മാറിടം പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവര്‍ക്ക് അവളെ മനസിലാകണമെന്നില്ല. മനസിലാക്കുന്നവര്‍ ഓര്‍ക്കുക ലോകമാരാധിക്കുന്ന വനിതാരത്നങ്ങള്ക്കിടയില് നമ്മുടെ നങ്ങേലിയേയും…
(രതി കുറുപ്പ്–മാധ്യമപ്രവര്‍ത്തക. ജന്മഭൂമി, അമൃത ടിവി, ടിവി ന്യൂ എന്നി മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കന്നട ന്യൂസ് ചാനല്‍ ‘പബ്ലിക് ടിവി’യുടെ ഭാഗമായ ന്യൂസു ഡിജിറ്റല്‍ മീഡിയ മലയാളം വിഭാഗം ന്യൂസ് എഡിറ്റര്‍. നിരവധി ഡോക്യുമെന്റികള്‍ എടുത്തു. ഓണ്‍ലൈന്‍, മാഗസിന് എഴുത്തുകളും നിരവധി)
Discussion about this post