പാകിസ്താൻ ലോകതോൽവി; അന്താരാഷ്ട്ര സഹായങ്ങൾകൊണ്ട് മാത്രം ജീവിക്കുന്നവർ മനുഷ്യാവകാശത്തെ കുറിച്ച് ക്ലാസെടുക്കേണ്ട; നിർത്തിപ്പൊരിച്ച് ഇന്ത്യ

Published by
Brave India Desk

ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിർത്തിപ്പൊരിച്ച് ഇന്ത്യ. അന്താരാഷ്ട്ര വേദികളെ ദുരുപയോഗം ചെയ്ത് ഇന്ത്യാവിരുദ്ധ പ്രസ്താവനകൾ നടത്തുകയാണ് പാകിസ്താനെന്ന് ഇന്ത്യ തുറന്നടിച്ചു.ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ 58-ാമത് സെഷന്റെ ഏഴാമത് യോഗത്തിൽ വെച്ചായിരുന്നു ഇന്ത്യയുടെ വിമർശനം. രാജ്യാന്തരസഹായങ്ങൾ കൊണ്ട് മാത്രം ജീവിക്കുന്ന പരാജയപ്പെട്ട രാഷ്ട്രമാണ് പാകിസ്താനെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ക്ഷിതിജ് ത്യാഗി കുറ്റപ്പെടുത്തി. പാക് നേതൃത്വം തങ്ങളുടെ സൈന്യം നിർദ്ദേശിക്കുന്ന നുണകൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പാക് നിയമമന്ത്രി അസം നസീർ തരാറിന്റെ ആരോപണങ്ങൾക്കായിരുന്നു ത്യാഗിയുടെ മറുപടി

പാകിസ്താനിലെ നേതാക്കൾ അവരുടെ സൈനിക-ഭീകരവാദ കൂട്ടുകെട്ട് കൈമാറുന്ന നുണകൾ പ്രചരിപ്പിക്കുന്നതു ഖേദകരമാണ്. അസ്ഥിരതയിൽ അഭിവൃദ്ധി പ്രാപിക്കുകയും രാജ്യാന്തര സഹായങ്ങൾ കൊണ്ടു അതിജീവിക്കുകയും ചെയ്യുന്ന പരാജയപ്പെട്ട രാജ്യം മനുഷ്യാവകാശ കൗൺസിലിന്റെ സമയം പാഴാക്കുന്നതു നിർഭാഗ്യകരമാണ്. പാകിസ്താനിലെ കാര്യക്ഷമമല്ലാത്ത സർക്കാർ മനുഷ്യത്വരഹിതമായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പാകിസ്താന്റെ വാചാടോപങ്ങൾ കാപട്യത്തിന്റെയും മനുഷ്യത്വരഹിതമായ പ്രവൃത്തികളുടെയും കഴിവില്ലായ്മയുടെയും ദുർഗന്ധം വമിക്കുന്നു. ഇന്ത്യയാകട്ടെ ജനാധിപത്യത്തിലും പുരോഗതിയിലും ജനങ്ങളുടെ അന്തസ്സ് ഉറപ്പാക്കുന്നതിലുമാണ് ശ്രദ്ധിക്കുന്നത്. പാകിസ്താൻ പഠിക്കേണ്ട മൂല്യങ്ങളിൽ ഒന്നാണിതെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കഴിഞ്ഞ കുറച്ചു വർഷത്തിനുള്ളിൽ ജമ്മു കശ്മീർ കൈവരിച്ച സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വളർച്ച അതിന് തെളിവാണ്. പതിറ്റാണ്ടുകളായി പാക്കിന്റെ ഭീകരപ്രവർത്തനങ്ങളാൽ മുറിവേറ്റ പ്രദേശത്ത് സാധാരണ നില കൊണ്ടുവരാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവുകൂടിയാണ് ഈ നേട്ടങ്ങൾ. മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷ പീഡനങ്ങളും ജനാധിപത്യ മൂല്യങ്ങളുടെ വ്യവസ്ഥാപിതമായ തകർച്ചയും തീവ്രവാദികളുടെ സംരക്ഷണവും നയമായി സ്വീകരിച്ച രാജ്യമാണ് പാകിസ്താൻ. അവർക്ക് ആരെയും പഠിപ്പിക്കാൻ അവകാശമില്ല. സ്വന്തം ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിലാണ് പാകിസ്താൻ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം തുറന്നടിച്ചു. എന്തായാലും ഇന്ത്യ നൽകിയ ചുട്ടമറുപടിയിൽ പാകിസ്താന്റെ നാവിറങ്ങിപ്പോയെന്നാണ് സോഷ്യൽമീഡിയിലെ സംസാരം.

Share
Leave a Comment