ലഡാക്ക്: ചൈനയില്‍ നിന്നുള്ള ഭീഷണിയെ നേരിടാന്‍ കാരക്കോറം പാസ് മുതല്‍ വടക്ക് ഇന്ത്യ-ചൈന അതിര്‍ത്തി വരെ ഇന്ത്യന്‍ സൈന്യം വന്‍തോതില്‍ സന്നാഹമൊരുക്കുന്നു. സൈനികരുടെ എണ്ണത്തിലും വര്‍ധന വരുത്തിയിട്ടുണ്ട്. വരുംമാസങ്ങളില്‍ ആയുധവ്യൂഹത്തിലും സൈനികരുടെ എണ്ണത്തിലും വര്‍ധന വരുത്താനാണ് തീരുമാനം. അതിര്‍ത്തിയില്‍ ഇന്ത്യ സാന്നിധ്യം ഉറപ്പിച്ചുകൊണ്ടിരിക്കെ ചൈനീസ് സൈന്യവുമായുള്ള ഉരസലുകളും വര്‍ധിച്ചിട്ടുണ്ട്.
ടാങ്കുകളും യന്ത്രവല്‍കൃത ഉപകരണങ്ങളും അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. 1962-ലെ യുദ്ധസമയത്ത് ഉള്ളതിനേക്കാളധികം ആയുധവ്യൂഹമാണ് ഇപ്പോള്‍ അതിര്‍ത്തിയിലുള്ളത്. നിലവിലെ സാഹചര്യമനുസരിച്ച് ചൈനയ്ക്ക് എപ്പോള്‍ വേണമെങ്കിലും 60,000 മുതല്‍ 80,000 വരെ സൈനികരെ ഇന്ത്യയിലേക്ക് ആക്രമണത്തിന് അയയ്ക്കാം. 1962നുശേഷം നാലു പതിറ്റാണ്ടായപ്പോഴും ചൈനീസ് അതിര്‍ത്തിയില്‍ കാര്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും ഇന്ത്യ നടത്തിയിരുന്നില്ല. അതിര്‍ത്തി സംരക്ഷിക്കുന്നത് ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസുമായിരുന്നു.
എന്നാല്‍ 2005-ല്‍ അന്നത്തെ വിദേശ സെക്രട്ടറി ശ്യാം ശരണ്‍ അതിര്‍ത്തിയില്‍ സാന്നിധ്യം ശക്തമാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. തുടര്‍ന്ന് ഇന്ത്യ അതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. 2012-ല്‍ ലഡാക്കില്‍ ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ സേനയെ വിന്യസിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിപ്പോരുന്നുണ്ട്. ചൈന നേരത്തേ മുതല്‍ അതിര്‍ത്തിയിലെ സൈനിക സാന്നിധ്യവും നിര്‍മാണ പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കുന്നുണ്ടായിരുന്നു.
അതേസമയം, അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനാവിന്യാസം വര്‍ധിക്കുന്നത് ഇന്ത്യ-ചൈന ബന്ധത്തെ ബാധിക്കുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലേക്കുള്ള ചൈനീസ് നിക്ഷേപത്തെ അതു ബാധിക്കും. തെറ്റിദ്ധാരണകളെ നീക്കാന്‍ ഇരുകൂട്ടരും സംയുക്തമായി ശ്രമിക്കണമെന്നും ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post