ബിന്ദു ടി
ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം പാക്കിസ്ഥാന്റെ ഉറക്കം കെടുത്തുകയാണ്. ബലൂചിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളില്‍ ലോകം ഇടപെടാന്‍ പോകുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇടപെടലോടെ എന്നത് ഇന്നുവരെ പാക്കിസ്ഥാന് നേരിടാത്ത പ്രതിസന്ധിയാണ്. ഇതുവരെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഇടപെട്ടിട്ടില്ല എന്ന് കൂടി ഓര്‍ക്കണം.
ഇന്ത്യയ്ക്കകത്തും, ബലൂചിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ഇന്ത്യക്കും മോദിക്കും അനുകൂലമായി മുദ്രാവാക്യങ്ങള്‍ മുഴങ്ങുമ്പോള്‍ മുമ്പില്ലാത്ത വിധം പ്രതിസന്ധിയിലേക്കാണ് പാക്കിസ്ഥാന് ചെന്നു പെടുന്നത്.
ആയുധവുമായി എത്തുന്ന പാക്കിസ്ഥാനെയും അവരയക്കുന്ന ഭീകരരെയും നേരിടുന്ന ഇന്ത്യ, പാക്കിസ്ഥാന് കശ്മീരില്‍ നടത്തുന്ന ഇടപെടലിന്റെ ഇരട്ടി ശക്തിയില്‍ തങ്ങള്‍ക്കും ഇടപെടാന്‍ കഴിയുമെന്ന വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്.സ്വന്തം നാട്ടിലെ മനുഷ്യവകാശ ലംഘനങ്ങളും, അടിച്ചമര്‍ത്തലും നീതി നിഷേധവും മറച്ച് വെച്ച് ഇന്ത്യയുടെ വിഷയങ്ങളില്‍ ഇടപെട്ടിരുന്ന പാക്കിസ്ഥാന്റെ സ്ഥിരം കുതന്ത്രം ഇനി നടക്കില്ല, അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് ഇന്ന് ശക്തിയുണ്ട്…ഇതാണ് മോദിയുടെ ചെങ്കോട്ട പ്രസംഗം നല്കുന്ന സന്ദേശം.
മോദിയുടെ പ്രസംഗത്തിലൂടെ ബലൂചിസ്ഥാനില്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി ‘റോ’ നടത്തുന്ന ഇടപെടലുകള്‍ വ്യക്തമായെന്ന് പാക്ക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് നടത്തിയ പ്രതികരണം ചെകിട്ടത്ത് കിട്ടിയ അടിയുടെ സ്വഭാവിക പ്രതികരണമായി വേണം കാണാന്‍. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ പാക്കിസ്ഥാന് പരസ്യമായി ഇടപെടുന്നതില്‍ പാക്കിസ്ഥാന് ഇതുവരെയും യാതൊരു വൈമുഖ്യവും ഉണ്ടായിട്ടില്ല. സ്വാതന്ത്ര്യദിനത്തില്‍ പാക് പ്രധാനമന്ത്രിയെ സാക്ഷി നിര്‍ത്തി പാക്ക് പ്രസിഡണ്ട് മംമ്നൂണ്‍ ഹുസൈന് നടത്തിയ പ്രസംഗം ഇക്കൂട്ടത്തില്‍ അവസാനത്തേതാണ്.
‘പാക്കിസ്ഥാന് കശ്മീരികളെ മറക്കാനാവില്ല. ഐക്യരാഷ്ട്ര പ്രമേയത്തിന് അനുസൃതമായി സ്വയംനിര്‍ണയാവകാശം ലഭിക്കാനുള്ള അവരുടെ അവകാശത്തെ രാജ്യം തുടര്‍ന്നും പിന്തുണയ്ക്കും’
–എന്നായിരുന്ന പാക് പ്രസിഡന്റ് മംമ്നൂണ്‍ ഹുസൈന്റെ വാക്കുകള്‍.
ഇതിന് മുമ്പ് ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷനിലെ പരിപാടിയില്‍ പാക് സ്ഥാനപതി അബ്ദുള്‍ ബാസിത്തിന്റെ പ്രസംഗവും കശ്മീരിലെ വിഘടനവാദികളെ പിന്തുണക്കുന്നതായിരുന്നു.
‘ഈ സ്വാതന്ത്ര്യദിനം കശ്മീരികള്‍ക്കായി സമര്‍പ്പിക്കുന്നു. കശ്മീരിലെ ജനങ്ങള്‍ക്ക് ധാര്‍മികവും രാഷ്ട്രീയവും നയതന്ത്രപരവുമായ പൂര്‍ണപിന്തുണ നല്‍കും. ജമ്മു കശ്മീരിലെ ജനങ്ങളുടെ ജീവത്യാഗം വെറുതെയാവില്ല. സൈന്യത്തെ ഉപയോഗിച്ച് എത്ര അടിച്ചമര്‍ത്തിയാലും ജനങ്ങളുടെ സ്വാതന്ത്ര്യവാഞ്ചയെ തകര്‍ക്കാനാവില്ല. അവിടത്തെ സ്വാതന്ത്ര്യപ്രക്ഷോഭം യുക്തി ഭദ്രമായ അന്ത്യത്തിലെത്തും.’ -ബാസിത് അലി
എല്ലാത്തിനും ചുരുങ്ങിയ വാക്കുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മറുപടി പറഞ്ഞു. പാക്കിസ്ഥാനെ ആയുധമായി എന്നും പിന്തള്ളുന്ന ഇന്ത്യക്ക് മുന്നില്‍, ലോകത്തിന് മുന്നില്‍ കശ്മീര്‍ വിഷയവുമായി ഇനി വന്നേക്കരുത് എന്ന പരോക്ഷ മുന്നറിയിപ്പാണ് മോദി നല്‍കിയത്.
മോദിയുടെ വാക്കുകളെ പിന്തുണച്ച് ബലൂചിസ്ഥാന്‍ നേതാക്കള്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.
‘ഞങ്ങള്‍ ബലൂചിസ്ഥാനിലേയും, പാക് അധീന കശ്മീരിലേയും ജനങ്ങള്‍ നരേന്ദ്രമോദിയോട് കടപ്പെട്ടിരിക്കുന്നു. അങ്ങ് ഞങ്ങള്‍ക്ക് നല്കിയ പിന്തുണ വലുതാണ്. ബലൂചിസ്ഥാന്‍ ജനത ദുരിതത്തിലാണ്. സെപ്തംബറില്‍ നടക്കുന്ന യുഎന്‍ പൊതുസഭയില്‍ മോദി വിഷയം ഉന്നയിക്കുമെന്നാണ് പ്രതീക്ഷ’
നൈല ഖാദ്രി ബലൂച് വനിതാ ഫോറം നേതാവ്
” ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ഞങ്ങള്‍ക്ക് ആവേശവും പ്രൊത്സാഹനവും തരുന്നതായിരുന്നു. ബലൂചിസ്ഥാന്‍ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറായ മോദിക്ക് ഞാന്‍ നന്ദി പറയുന്നു…..” ബലൂച് റിപ്പബ്ലിക് പാര്‍ട്ടി അധ്യക്ഷന്‍ ബ്രാഹംദാ ബുഗ്ടി
വിഷയത്തില്‍ പാക് പ്രകോപനം സ്വാഭാവികമാണ്. എന്നാല്‍ ഇന്ത്യയില്‍ എന്തിലും രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസാണ് പാക്കിസ്ഥാനൊപ്പം വെട്ടിലായ മറ്റൊരു കൂട്ടര്. മോദിയുടെ ചെങ്കോട്ട പ്രസംഗത്തെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.
‘പാക്ക് അധിനിവേശ കാശ്മീര്‍ ഇന്ത്യയുടെ അവകാശവും അധികാരവുമാണ്. അതിനെ തങ്ങള്‍ പിന്തുണയ്ക്കുന്നു. ഇതിലേക്ക് ബലൂചിസ്ഥാന്‍ വിഷയം വലിച്ചിഴച്ചതിലൂടെ ഇന്ത്യയുടെ സാധ്യതകളെ നശിപ്പിക്കുകയാണ് മോദി ചെയ്തത്- കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സല്മാന് ഖുര്‍ഷിദ്.
അയല്‍രാജ്യങ്ങളിലെ ആഭ്യന്തരപ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് നമ്മുടെ രീതിയല്ലെന്നാണ് ഖുര്‍ഷിദിന്റെ നിലപാട്. എന്നാല്‍ ഖുര്‍ഷിദിന്റേത് വ്യക്തിപരമായ അഭിപ്രായപ്രകടമെന്ന വിശദീകരണവുമായി കോണ്‍ഗ്രസിന് ഔദ്യോഗികമായി തന്നെ രംഗത്ത് വരേണ്ടി വന്നു. കശ്മീര്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദിയുടെ പ്രസംഗം എന്ന പാക്കിസ്ഥാന്റെ നിലപാടിനേക്കാള്‍ കടത്തുപോയി ഖുര്‍ഷിദിന്റെ പ്രസ്താവന എന്നതാണ് കോണ്‍ഗ്രസിന് തിരുത്തല്‍ പ്രസ്താവനയുമായി തിടുക്കത്തില്‍ രംഗത്തെത്താന്‍ കാരണമായത്.
എഐസിസി വക്താവ് റണ്‍ദീപ് സുര്‍ജേവാല ഖുര്‍ഷിദിനെ തള്ളി രംഗത്തെത്തി.
ബലൂചിസ്ഥാനിലും, പാക് അധിനിവേശ കശ്മീരിലും പാക്ക് ഏജന്‍സികളും സൈന്യവും നിയമലംഘനങ്ങള്‍ നടത്തുന്നുണ്ട്. ജനാധിപത്യത്തിന് എതിരായ പോരാട്ടമാണ് ബലൂചിസ്ഥാനിലും മറ്റും പാക്കിസ്ഥാന് നടത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ ഈ വിഷയം ഉയര്‍ത്തി കൊണ്ടു വരണം-റണ്‍ദീപ് സുര്‍ജേവാല-കോണ്‍ഗ്രസ് വക്താവ്
മുന്‍കാല കോണ്‍ഗ്രസ് ഭരണം ദേശീയതയില്‍ വലിയ പരാജയമാണ് എന്ന വിമര്‍ശനം രാജ്യവ്യാപകമായി ബിജെപി ഉയര്‍ത്തികൊണ്ടു വന്നിരുന്നു. ഇന്ത്യ ഏറെ പുകഴ്ത്തിയിരുന്ന നെഹ്റൂവിയന്‍ വിദേശ നയം വലിയ പരാജയമായിരുന്നുവെന്ന് മോദി ഭരണകാലം ഇന്ത്യന്‍ ജനതയെ നിരന്തരം പഠിപ്പിക്കുന്നുണ്ട്. ചൈന പാക്കിസ്ഥാന് വിഷയങ്ങള്‍ കൈകാര്യം ചെയ്തത് ഇന്ത്യാ വിരുദ്ധമായിരുന്നു എന്ന വിമര്‍ശനം ഏറെ ചര്‍ച്ചയായി. ഇന്ത്യക്കര്ഹതപ്പെട്ട യുഎന്‍ സ്ഥിരാഗംത്വം പോലും ചൈനയ്ക്ക് തളികയില്‍ വച്ച് കൈമാറിയ നെഹ്റു ഒരു പരാജയപ്പെട്ട ഭരണാധികാരിയാണെന്ന വിമര്‍ശനവും ഉയര്‍ന്നു. ഇതിനിടയിലാണ് ബലൂചിസ്ഥാനില്‍ പാക്കിസ്ഥാനെ അടിക്കാനുള്ള വടി മോദി എടുത്തയര്ത്തിയത്. അത് താഴെ വെക്കു എന്ന് പറഞ്ഞാല്‍ അത് കോണ്‍ഗ്രസിന്റെ ദേശീയത തികച്ച ഭീരുത്വമാണെന്ന സത്യം തുറന്ന് കാട്ടലാകും. ഒപ്പം തന്നെ ബലൂചിസ്ഥാന്‍ വിഷയത്തില്‍ യുപിഎ സര്‍ക്കാര്‍ എടുത്ത നടപ്പാക്കാതെ പോയ തീരുമാനങ്ങള്‍ക്ക് വിരുദ്ധവുമാകും. മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരിക്കെ ഒപ്പ് വച്ച ഷരം എല്‍ ഷേഖ് പ്രഖ്യാപനത്തെ കുറിച്ച് കോണ്‍ഗ്രസ് മറന്നിരിക്കുകയായിരുന്നു. ബലൂചി പ്രക്ഷോഭങ്ങള്‍ കൈകോര്‍ത്ത് അവിടുത്തെ പാക്ക് ഇടപെടലുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താമെന്നായിരുന്നു തുടക്കത്തില്‍ തന്നെ ചുവപ്പ് കൊടി കാട്ടുകയും പിന്നീട് കുഴിച്ച് മൂടുകയും ചെയ്ത പ്രഖ്യാപനം. ഫലത്തില്‍ ബലൂചിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ മൗനം പാലിക്കുകയും, കശ്മീരില്‍ പാക്കിസ്ഥാന് നടത്തുന്ന ഇടപെടലുകളെ പഴിക്കുകയും ആണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. ഇവിടെ ഇങ്ങനെയെങ്കില്‍ അവിടെ അങ്ങനെ എന്ന് ഇപ്പോള്‍ മോദി പറയുമ്പോള്‍, യുപിഎ സര്‍ക്കാര്‍ ഈ വിഷയത്തില്‍ എത്രത്തോളം പരാജയപ്പെട്ടുവെന്ന് ചര്‍ച്ചയാവും എന്ന് ഉറപ്പാണ്. യുപി തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിനെതിരെ വിഷയം ഉയര്‍ത്തികൊണ്ടു വരാന്‍ ബിജെപിക്ക് കഴിയുകയും ചെയ്യും.
ഇന്ത്യന്‍ വിദേശ കാര്യവക്താവോ. സുരക്ഷ ഉപദേഷ്ടാവോ എന്തിന് വിദേശ കാര്യമന്ത്രി പോലുമല്ല, ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് വിഷയം ഉയര്‍ത്തി കൊണ്ടു വന്നത് എന്നത് അതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്. വെറു താക്കീതല്ല, ക്രിയാത്മകമായ മുന്നേറ്റമാകും മോദി നടത്തുക എന്നതില്‍ പാക്കിസ്ഥാന് പേടിയുണ്ട്. നിര്‍ദ്ദിഷ്ട പാക്-ചൈന ഇടനാഴി കടന്നു പോകുന്നത് ബലുചിസ്ഥാനിലൂടെയും, പാക് അധിനിവേശ കശ്മീരിലൂടെയുമാണ് എന്നത് ചൈനയ്ക്കും ഏറെ അസ്വസ്ഥതയുണ്ടാക്കും. ഇസ്ലമാബാദിനെയും, ബീജിംഗിനെയും ഒരു പോലെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് ഇന്ത്യ ഈ വിഷയത്തില്‍ കൈകൊണ്ടിരിക്കുന്നത് എന്നര്‍ത്ഥം. ലോക നേതാവായി മോദി ഇരു ശത്രുരാജ്യങ്ങള്‍ക്കും മുന്നില്‍ വലിയ വെല്ലുവിളിയായി വളരുകയാണ്. അടിച്ചാല്‍ ഇരട്ടി ശക്തിയില്‍ തിരിച്ചടി എന്നാണ് മോദിയുടെ ഇന്ത്യ ശത്രുരാജ്യങ്ങളോട് പറയുന്നത്.
Discussion about this post