കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിൽ ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്ന കാര്യത്തിൽ അധികൃതർ വീഴ്ച വരുത്തരുതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ഇൗ വിഷയത്തില് ജനപിന്തുണയുണ്ട്, ഇക്കാര്യത്തില്‍ അധികൃതര്‍ പിന്നോട്ടുപോയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.
പ്രതിമ സ്ഥാപിക്കുന്നത് വിവാദമാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് ചില ആളുകളുടെ ശ്രമമെന്നും കുമ്മനം അഭിപ്രായപ്പെട്ടു. പ്രതിമ വയ്ക്കുന്നതിന് അധികൃതര്‍ക്ക് എല്ലാ പിന്തുണയും ബിജെപി നല്‍കും. ഇതിനുവേണ്ടി ഏതറ്റംവരെയും പോകാന്‍ ബിജെപി തയ്യാറാണെന്നും കുമ്മനം പറഞ്ഞു. സർവകലാശാലയിൽ ശ്രീശങ്കരന്റെ പ്രതിമയല്ലാതെ വേറെ ആരുടെ പ്രതിമയാണ് സ്ഥാപിക്കേണ്ടതെന്ന്, പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ വ്യക്തമാക്കണം.
പുരോഗമന ജനാധിപത്യം പറയുന്ന ചില അധ്യാപകരാണ് പ്രതിമ സ്ഥാപിക്കുന്നതിനെതിരെ രംഗത്തുള്ളത്. പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമോ അഭിപ്രായവ്യത്യാസമോ ഇല്ല. സിന്‍ഡിക്കേറ്റ് ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ അംഗീകാരത്തോടെ നിയമവിധേയമായിട്ടാണ് പ്രതിമ സ്ഥാപിക്കുന്നതിനായി ഒരുക്കങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീശങ്കരന്റെ ജന്മദിനം സര്‍ക്കാര്‍ തത്വജ്ഞാനദിനമായിട്ടാണ് ആചരിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ ഇത് അംഗീകരിച്ചിട്ടുണ്ട്. ഇത് രാജ്യവ്യാപകമായി നടപ്പിലാക്കുവാനുള്ള ആലോചനയിലാണ് കേന്ദ്രസര്‍ക്കാര്‍. ഒരു വിഭാഗത്തിനെ തെറ്റിദ്ധരിപ്പിച്ചാണ് സമരരംഗത്തേക്ക് ഇറക്കിയത്. പ്രതിമാ സ്ഥാപനത്തെ എതിര്‍ക്കുന്നവര്‍ ശങ്കരദര്‍ശനങ്ങള്‍ പഠിക്കാത്തവരാണെന്നും കുമ്മനം കൂട്ടിച്ചേർത്തു.
Discussion about this post