തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ യൂണിയന് ചെയര്‍മാനും എസ്എഫ്ഐ നേതാവുമായ യുവാവിനെ മാര്‍ക്ക് കൂട്ടി നല്കി എംഎ ജയിപ്പിക്കാന്‍ ശുപാര്‍ശയുമായി പരീക്ഷാ സ്ഥിരം സമിതി. ഭരണമാറ്റത്തിലൂടെ സിന്‍ഡിക്കേറ്റില്‍ ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്നാണ് പരീക്ഷാ സ്ഥിരം സമിതിയുടെ ഈ തീരുമാനം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ 2011-13 വര്‍ഷത്തെ എംഎ പൊളിറ്റിക്സ് വിദ്യാര്‍ഥിയായ എസ്എഫ്ഐ നേതാവിനെയാണ് 2013-ല്‍ എംഎ പാസായതായി രേഖപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്കാന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരം സമിതി തീരുമാനിച്ചത്. 2012-ല്‍ നടന്ന രണ്ടാംസെമസ്റ്ററില്‍ ഇന്റേണല്‍ മാര്‍ക്ക് പൂജ്യമായിരുന്നു. ആവശ്യമായ 75ശതമാനം ഹാജരും ഉണ്ടായിരുന്നില്ല. എന്നിട്ടും അടുത്ത വര്‍ഷത്തേക്ക് നേതാവിന് ക്ലാസ് കയറ്റം കിട്ടി.
സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ പരീക്ഷ എഴുതിയതിനാല്‍ ഫലം അധികൃതര്‍ തടഞ്ഞുവെക്കുകയും ചെയ്തു. എസ്എഫ്ഐ നേതാവിനെ പഠിപ്പിച്ചിരുന്ന അധ്യാപകന് വിരമിച്ചശേഷം 2015-ല്‍ ഇന്റേണല്‍ മാര്‍ക്കില്‍ ക്ലറിക്കല്‍ തെറ്റ് സംഭവിച്ചതാണെന്നും ഉയര്‍ന്ന മാര്‍ക്കാണ് ഈ വിദ്യാര്‍ഥിക്ക് ലഭിച്ചതെന്നും കാണിച്ച് വകുപ്പ് തലവന്റെ ശുപാര്‍ശയോടെ പ്രിന്‍സിപ്പല്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ക്ക് കത്ത് നല്കി. ഇതിന് ആധാരമായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതാകട്ടെ കോളേജില്‍ ഉണ്ടായിരുന്നുമില്ല. കൂടാതെ പുതിയ വകുപ്പ് അധ്യക്ഷന്‍ കാഴ്ച ശക്തി ഉണ്ടായിരുന്നില്ല.
പുതിയ ഇന്റേണല്‍ മാര്‍ക്ക് ലിസ്റ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തന്റെ ഒപ്പ് വാങ്ങിയതെന്ന് അദ്ദേഹം വിശദമാക്കി. ഇതോടെ സംഭവം വിവാദമാകുകയും സര്‍വകലാശാല ഈ നീക്കം ഉപേക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ സിന്‍ഡിക്കേറ്റ് ഉപസമിതി ഇക്കാര്യം വീണ്ടും പരിഗണിച്ച് ഇന്റേണലിന് കൂടുതല്‍ മാര്‍ക്ക് നല്കി ജയിപ്പിക്കാന്‍ ശുപാര്‍ശ നല്കി. വെള്ളിയാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ഇത് അംഗീകരിച്ചാല്‍ വിദ്യാര്‍ഥിക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
Discussion about this post