ഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന കല്‍ക്കരി ഖനി കുംഭകോണത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ ഗുരുതര ആരോപണവുമായി രണ്ട് പ്രതികള്‍. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് മന്‍മോഹന്‍ സിംഗിനെതിരെ മൊഴി നല്‍കിയത്. ചത്തീസ്ഘട്ട് ആസ്ഥാനമായുള്ള ജെ.എല്‍.ഡി യവത്മല്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്, മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്. സി ഗുപ്ത എന്നിവരാണ് മന്‍മോഹന്‍ സിംഗിന് ഇടപാടിലുള്ള പങ്ക് പുറത്തുവിട്ടത്. കല്‍ക്കരി വകുപ്പ് ചുമതല വഹിച്ചിരുന്ന മന്‍മോഹന്‍ സിംഗായിരുന്നു കല്‍ക്കരിപാടം അനുവദിച്ചുകൊണ്ട് അന്തിമ തീരുമാനം എടുത്തിരുന്നതെന്ന് ഇരുവരും മൊഴി നല്‍കി.
ഫത്തേപ്പുര്‍ ഈസ്റ്റില്‍ കല്‍ക്കരിപ്പാടം സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് ജെ.എല്‍.ഡി കമ്പനി വിചാരണ നേരിടുന്നത്. കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ വകുപ്പ് സെക്രട്ടറി എച്ച്.സി ഗുപ്തയെ പ്രോസിക്യൂട്ട് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് വകുപ്പ് മന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ പ്രോസിക്യൂട്ട് ചെയ്യുന്നില്ലെന്ന് കമ്പനി അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ കോടതിയില്‍ ആരാഞ്ഞു.
ജെ.എല്‍.ഡി കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ച കേസില്‍ കോണ്‍ഗ്രസ് എം.പി വിജയ് ദാര്‍ദ, മകന്‍ ദേവേന്ദ്ര ദാര്‍ദ, മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്. സി ഗുപ്ത, സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ കെ.എസ് ക്രോഫ, കെ.സി സാംറിയ ബിസിനസുകാരന്‍ മനോജ് കുമാര്‍ ജയ്‌സ്വാള്‍, എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
മധ്യപ്രദേശിലെ തീസേഗോര്‍ ബി റുദ്രാപുരിയിലുള്ള കല്‍ക്കരപ്പാടം കമല്‍ സ്‌പോഞ്ച് സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡിന് അനുവദിച്ച കേസിലും ഗുപ്തയും ക്രോഫയും സാംറിയയും പ്രതികളാണ്. ഫത്തേപ്പൂര്‍ ഈസ്റ്റ് കല്‍ക്കരിപ്പാടം ഇടപാടില്‍ മുന്‍ കല്‍ക്കരി മന്ത്രി ഷിബു സോറനേയും സംസ്ഥാന കല്‍ക്കരി മന്ത്രി ദസരി നാരായണ റാവുവിനേയും പ്രതിചേര്‍ക്കണമെന്നും ജെ.എല്‍.ഡി കമ്പനി കോടതിയില്‍ ആവശ്യപ്പെട്ടു.
Discussion about this post