തിരുവനന്തപുരം: കള്ളപ്പണ നിക്ഷേപം ആരോപിച്ച് കേരളത്തിന്റെ ചോരയും നീരുമായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്. സഹകരണ ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി എസ് രംഗത്തെത്തിയത്.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വരികയാണ്. ഇത് വലിയ തിരിച്ചടിയായിരിക്കും ബിജെപിക്ക് നല്‍കുക. ആ തെരഞ്ഞെടുപ്പ് പിടിക്കാനുളള ബിജെപിയുടെ തന്ത്രമായിരുന്നു നോട്ട് പിന്‍വലിക്കല്‍. ജെയ്റ്റിലി മുതല്‍ കുമ്മനം വരെയുളളവര്‍ നോട്ട് നിരോധനത്തിലൂടെ കള്ളപ്പണക്കാരെ ഓടിക്കാന്‍ കഴിയുമെന്ന സ്വപ്നലോകത്ത് വിഹരിക്കുകയായിരുന്നു. നോട്ട് നിരോധനത്തിന്റെ ആദ്യ വിസ്ഫോടനങ്ങള്‍ അടങ്ങി. കാര്യങ്ങള്‍ കുറെക്കൂടി തെളിഞ്ഞുവരാന്‍ തുടങ്ങി. ജനം കണ്ണുതുറന്ന് കാണാനും നേരിട്ട് അനുഭവിക്കാനും തുടങ്ങി. വിവരമുളളവര് കാര്യങ്ങള്‍ വിശദീകരിക്കാനും കൂടി ആരംഭിച്ചപ്പോള്‍ സംഗതി കൈവിടുകയാണെന്ന് ബിജെപിക്ക് ബോധ്യമായി തുടങ്ങി.
സാമ്പത്തിക വിദഗ്ധര്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ കള്ളപ്പണത്തെക്കുറിച്ച് കാര്യങ്ങള്‍ വിശദീകരിക്കാന്‍ തുടങ്ങി. എന്നിട്ടും മോദിയുടെ കള്ളനും പൊലീസും കളി തുടരുകയാണ്. നേരത്തെയും നോട്ടുകള്‍ നിരോധിച്ചിരുന്നു. അന്ന് നിരോധിച്ച ആയിരം രൂപയെന്നൊക്കെ പറഞ്ഞാല്‍ അതൊരു ആയിരം തന്നെയായിരുന്നു. സാധാരണക്കാരൊന്നും അന്ന് ആയിരം രൂപയുടെ നോട്ടുകള്‍ ഉപയോഗിച്ചിരുന്നില്ല. മൊത്തം കറന്‍സിയുടെ രണ്ട് ശതമാനം ആയിരുന്നു അന്ന് പിന്‍വലിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. ജനങ്ങളുടെ കൈയില്‍ ചില്ലറ നോട്ടുകളില്ലെങ്കില്‍ എന്താ ഇവര്‍ക്ക് രണ്ടായിരത്തിന്റെ നോട്ട് ഉപയോഗിച്ച് കൂടെ എന്നാണ് മോദി ചോദിക്കുന്നത്.
ഭീകരത അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് നോട്ട് നിരോധനം കൊണ്ട് കേന്ദ്രം വ്യക്തമാക്കുന്നത്. അങ്ങനെയാണെങ്കില്‍ ഇവിടെ ഇപ്പോള്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പാറി പറന്നേനെ. റിസര്‍വ് ബാങ്കിന്റെ നേരിട്ടുളള നിയന്ത്രണം ഇല്ലെന്ന് പറഞ്ഞ് സഹകരണ ബാങ്കുകളെ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഈ ഓട്ടത്തിനിടയിലും വന്‍കിടക്കാരുടെ കടം എഴുതി തള്ളുന്നതില്‍ എന്തേ ഇവര്‍ക്ക് വിഷമമുണ്ടായിരുന്നില്ല. സഹകരണ മേഖലയില്‍ വിവേചനം കാണിച്ച് ആകെ തകര്‍ക്കാനാണ് മോദിയുടെയും ബിജെപിയുടെയും ശ്രമം. അതുകൊണ്ടല്ലേ ഇതുമായി ബന്ധപ്പെട്ട യോഗത്തില്‍ നിന്നും ബിജെപിക്കാര്‍ വിട്ടിനില്ക്കുന്നതും, സഹകരിക്കാത്തതും ഇതിനെതിരെ പ്രചാരണം നടത്തുന്നതും. ബിജെപിയുടെ തനിനിറം കണ്ടുകഴിഞ്ഞു.
ജനത്തിന് മേല്‍ തോക്കുചൂണ്ടിയല്ലാ നോട്ടില്ലാത്ത കാലം കൊണ്ടു വരേണ്ടത്. കെട്ടിവച്ച നോട്ടുകളിലല്ല കളളപ്പണമെന്നു കേന്ദ്രം മനസിലാക്കണം. രാജ്യത്ത് യുദ്ധാന്തരീക്ഷം ഉണ്ടാക്കാനായിരുന്നു ബി.ജെ.പിയുടെ ആദ്യ ശ്രമം. അതു പരാജയപ്പെട്ടപ്പോഴാണു നോട്ട് അസാധുവാക്കലുമായി എത്തിയത്. കേന്ദ്രത്തെ പിന്താങ്ങുന്ന കുമ്മനത്തെയും കൂട്ടരെയും ജനം ചവിട്ടിപുറത്താക്കുമെന്നും വി.എസ് വ്യക്തമാക്കി.
ഒരു മുന്നൊരുക്കവും ഇല്ലാതെയാണ് കേന്ദ്രം നോട്ട് നിരോധനവുമായിട്ടെത്തിയതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. നമ്മുടെ വിനിമയവുമായി ബന്ധപ്പെട്ട് 86.4 ശതമാനം വാല്യു ഉളള കറന്‍സിയാണ് കേന്ദ്രം ഒറ്റയടിക്ക് മരവിപ്പിച്ചത്. ഇത് ക്രിമിനല്‍ നടപടിയാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 500ന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ മൂല്യം 33 ശതമാനം വര്‍ധിപ്പിച്ചിരുന്നു. നോട്ടുകള്‍ നിരോധിക്കാന്‍ പോകുകയായിരുന്നെങ്കില്‍ എന്തിനായിരുന്നു ഈ നടപടി. ചെറിയ നോട്ടുകള്‍ അച്ചടിച്ചാല്‍ പോരായിരുന്നോ. നോട്ടുകള്‍ നിരോധിച്ച നടപടി മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടണം. നോട്ടുകള്‍ നിരോധിച്ച ശേഷമുളള ഈ 14 ദിവസം കൊണ്ട് നേട്ടമുണ്ടാക്കിയത് പേടിഎമ്മാണ്. സഭയില്‍ ഉപക്ഷേപം അവതരിപ്പിച്ച സഹകരണ മന്ത്രി പറഞ്ഞതെല്ലാം ന്യായമാണ്. ജനങ്ങളുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സഹകരണ ബാങ്കുകള്‍ക്കെതിരായ നടപടിയില്‍ ഉടനടി പ്രതിഷേധം അറിയിക്കുകയും പ്രതികരിക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കാനും ഉമ്മന്‍ചാണ്ടി മറന്നില്ല. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഈ വിഷയത്തില്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത ആദ്യ സംസ്ഥാനം കേരളമായിരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Discussion about this post