ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ ചരിത്രപരമായ പിഴവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ മന്മോഹന് സിങിന്റെ അഭിപ്രായമറിയാന്‍ താത്പര്യമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയുടെ ഭാഗമായി മന്മോഹന് സിങ് സംസാരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് അസാധുവാക്കിയ നടപടിയുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സര്‍ക്കാര്‍ നടപടിയെ ചരിത്രപരമായ മണ്ടത്തരം എന്ന് മന്മോഹന് സിങ് വിശേഷിപ്പിച്ചത്.
നോട്ട് അസാധുവാക്കിയ നടപടിയെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ കഷ്ടതകള്‍ കണക്കിലെടുത്തേ തീരൂവെന്ന് മന്മോഹന് സിങ് ചൂണ്ടിക്കാട്ടി. എല്ലാം ശരിയാക്കാന്‍ 50 ദിവസത്തെ സമയം തരൂ എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് ചെറിയൊരു കാലയളവായി തോന്നാമെങ്കിലും രാജ്യത്തെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ലെന്നും മന്മോഹന് സിങ് പറഞ്ഞു.
നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ രാജ്യത്തെ വളര്‍ച്ചാനിരക്ക് രണ്ട ശതമാനം കുറയും. പ്രതിസന്ധി പരിഹരിക്കാന്‍ 50 ദിവസം ചോദിച്ച പ്രധാനമന്ത്രിയുടെ വാക്കുകളെയും അദ്ദേഹം തള്ളി. 50 ദിവസം കൊണ്ട് രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതം ദുരിതമാകുമെന്ന് പറഞ്ഞ അദ്ദേഹം കാര്‍ഷിക മേഖലയും ചെറുകിട വ്യാപാര-നിര്‍മാണ മേഖലകളും തകരുമെന്നും പറഞ്ഞു. സ്വന്തം അക്കൗണ്ടില്‍ പണം ഉണ്ടെങ്കിലും അത് പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യം ലോകത്ത് മറ്റേതെങ്കിലും രാജ്യത്തുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഉദ്ദേശശുദ്ധിയെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ മന്മോഹന് സിങ്, തീരുമാനം രാജ്യത്തിന് വരുത്തിവച്ചേക്കാവുന്ന നഷ്ടങ്ങളെ അക്കമിട്ടു നിരത്തി. നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ രാജ്യത്തിന് പുറത്തുള്ള ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. വിദേശ രാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപം സുരക്ഷിതമായി തുടരുകയാണ്. നോട്ട് പിന്‍വലിക്കല്‍ നടപടിയുടെ ദൂഷ്യം പ്രധാനമന്ത്രിക്ക് പോലും മനസിലായിട്ടില്ലെന്നും സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്നും മന്മോഹന് സിംഗ് പറഞ്ഞു.
നവംബര്‍ എട്ടിന് രാത്രി എട്ടുമണിക്കാണ് കള്ളപ്പണം ഒഴുക്ക് തടയാന്‍ 1000, 500 നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപനം നടത്തിയത്.
Discussion about this post