ലക്നൗ: സമാജ്വാദി പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാവുന്നു. പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് 325 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിനെ പിന്തള്ളി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തെരഞ്ഞെടുപ്പിനുള്ള പുതിയ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 235 പേര് ഉള്‍പ്പെടുന്നതാണ് അഖിലേഷ് യാദവ് പുറത്ത് വിട്ട സ്ഥാനാര്‍ത്ഥി പട്ടിക. ഇതില്‍ 171 പേരും നിലവിലുള്ള എംഎല്‍എമാരാണ്. മുലായം സിങ് യാദവ് മാറ്റിനിര്‍ത്തിയ പല പ്രമുഖരും അഖിലേഷ് യാദവിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ബുധനാഴ്ച മുലായം പ്രഖ്യാപിച്ച പട്ടികയില്‍ അഖിലേഷിന്റെ പല വിശ്വസ്തരും ഉള്‍പ്പെട്ടിരുന്നില്ല. ശിവ്പാല്‍ യാദവ് ഉള്‍പ്പെടെ അഖിലേഷിന്റെ എതിര്‍ച്ചേരിയിലുള്ള പലര്‍ക്കും സീറ്റ് ലഭിക്കുകയും ചെയ്തിരുന്നു. അഖിലേഷിനെ മുഖ്യമന്ത്രിയായി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനും മുലായം തയ്യാറായില്ല. ഇതാണ് അഖിലേഷിനെ പ്രകോപിച്ചതെന്നാണ് സൂചന.
ആകെയുള്ള 403 സീറ്റില്‍ 325 പേരുടെ പട്ടിക പുറത്തിറക്കിയ മുലായം ബാക്കി 78 സ്ഥാനാര്‍ഥികളുടെ പേരുകളും ഉടന്‍ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി അവസാന നിമിഷം സഖ്യസാധ്യത തെളിഞ്ഞാല്‍ വിട്ടുകൊടുക്കുന്നതിനായുള്ളതാണ് ഈ സീറ്റുകളെന്നും വിലയിരുത്തലുകളുണ്ട്. കൊലപാതകം അടക്കം 44 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അതിഖ് അഹമ്മദ്, ജയിലില്‍ കിടക്കുന്ന ഗുണ്ട മുഖ്താര്‍ അന്‍സാരിയുടെ സഹോദരന് സിഗ്ബത്തുല്ല അന്‍സാരി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് മുലായം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടിക. ഇവരുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നേരത്തെ അഖിലേഷ് യാദവ് രംഗത്ത് വന്നിരുന്നു.
ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ ഏതാനും ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നിരിക്കെ പാര്‍ട്ടിയിലെ പൊട്ടിത്തെറിക്ക് വലിയ രാഷ്ടീയ പ്രാധാന്യമാണുള്ളത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുള്ള ഉത്തര്‍ പ്രദേശിലെ നിയമ സഭാ തെരഞ്ഞെടുപ്പ് 2019 ലെ ലോകസഭാ തെരെഞ്ഞെടുപ്പിന്റെ സെമിഫൈനലായിട്ടാണ് രാഷ്ടീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.
Discussion about this post