നിഖില്‍ ദാസ്
ലോകത്തിലെ ഏറ്റവും ശക്തമായ ഹിന്ദുരാഷ്ട്രമായിരുന്നു ഇന്ത്യ എന്ന് പറയാം. കാരണം, ഹൈന്ദവ രാഷ്ട്ര സങ്കൽപം മറ്റു മതങ്ങളുടെ മതരാഷ്ട്രം പോലെയല്ല. നേപ്പാളും ഒരു സമ്പൂർണ്ണ ഹിന്ദുരാഷ്ട്രമായിരുന്നു. എന്നാൽ നേപ്പാൾ നമുക്കെതിരെ തിരിഞ്ഞിരിക്കുന്നു. വസ്തുനിഷ്ഠമായി പറഞ്ഞാൽ, ചൈനീസ് സർക്കാർ നിയന്ത്രിക്കുന്ന നേപ്പാളിലെ കമ്മ്യൂണിസ്റ്റ് കളിപ്പാവ ഗവൺമെന്റ്.ലോകത്തിലെ ഒരേ ഒരു ഹിന്ദു രാഷ്ട്രമായ നേപ്പാളിന് യഥാർത്ഥത്തിൽ സംഭവിച്ചതെന്താണ്..? എങ്ങനെയാണ് ഗോരഖ്നാഥ സിദ്ധന്റെ വംശജരായ ഗൂർഖകളുടെ മണ്ണും ഭാരതവും തമ്മിൽ ശത്രുതയാരംഭിച്ചത്..?
ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയായ റിസർച്ച് അനാലിസിസ് വിംഗ് അഥവാ റോയുടെ സ്പെഷ്യൽ ഡയറക്ടറായിരുന്നു അമർ ഭൂഷൻ.അദ്ദേഹം, തന്റെ ഇൻസൈഡ് നേപ്പാൾ എന്ന ഗ്രന്ഥത്തിൽ വിഖ്യാതമായ ചില വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട്. ശാന്തമായ ഒരു ഹിന്ദു രാഷ്ട്രമായി നിലനിന്നിരുന്ന നേപ്പാൾ, എപ്രകാരമാണ് ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായതെന്ന് ഈ ഗ്രന്ഥം നമ്മളോട് പറയും, നേപ്പാൾ രാജഭരണം തകർന്നതല്ല, ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി മുൻകൈയെടുത്ത് തകർത്തതാണെന്ന റോ മേധാവിയുടെ വെളിപ്പെടുത്തൽ ഏവരെയും സ്തബ്ധരാക്കിയിരുന്നു.രാജീവിന്റെ താൽപര്യപ്രകാരം നേപ്പാളിലെ ഹിന്ദു രാജഭരണം അട്ടിമറിക്കപ്പെട്ടതിന് പിന്നിൽ പ്രവർത്തിച്ചത് റോയുടെ കരങ്ങൾ തന്നെയാണ്.1972 മുതൽ നേപ്പാൾ ഭരിച്ചിരുന്ന ബീരേന്ദ്ര ബീർ ബിക്രം ഷായുടെ ഭരണം അട്ടിമറിക്കാനുള്ള അതീവ രഹസ്യ ദൗത്യം ഇന്ത്യൻ സർക്കാർ ഏൽപ്പിച്ചിരുന്നത് അമർ ഭൂഷണിനെയായിരുന്നു.അതിനു വേണ്ടി നേപ്പാളിൽ പ്രവർത്തിച്ചിരുന്ന ഏജന്റുമാരെ ശക്തിപ്പെടുത്താനും നിയന്ത്രിക്കാനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു.
കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.ലോകത്തിലെ അവസാന ഹിന്ദു രാഷ്ട്രമായ നേപ്പാളിന്റെ ഹൈന്ദവ രാജാധികാരത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അശേഷം സംതൃപ്തനായിരുന്നില്ല. അതിനു കാരണവുമുണ്ട്. ഒരിക്കൽ, 1984-ൽ, രാജീവ് ഗാന്ധിയും പത്നി സോണിയയും നേപ്പാളിലെ വിദ്യാലയമായ പശുപതിനാഥ ക്ഷേത്രം സന്ദർശിച്ചു. എന്നാൽ ക്രിസ്ത്യാനിയായ സോണിയാഗാന്ധിയെ, ക്ഷേത്രപാലകർ അകത്തു കയറാനനുവദിച്ചില്ല. ഹൈന്ദവ പുരോഹിതന്മാരുടെ ജനസ്വാധീനം അറിയാവുന്ന രാജാവ് പോലും രാജീവ്ഗാന്ധിയുടെ അഭ്യർത്ഥന ചെവിക്കൊണ്ടില്ല. രാജീവ് ഗാന്ധിക്ക് മുഖത്തേറ്റ അടിയായിരുന്നു ഈ തീരുമാനം.സ്വാഭാവികമായും ഇന്ത്യ-നേപ്പാൾ നയതന്ത്രബന്ധത്തിൽ ഇത് വളരെ വലിയ വിള്ളലുണ്ടാക്കി.തിരുവായ്ക്ക് എതിർവാ ഇല്ലാത്ത കാലമാണ് എന്നോർക്കണം.ഏതു സംസ്കാരത്തിനാണോ ഭാരതം ജന്മം കൊടുത്തത്, അതിന്റെ ചിട്ടകളിൽ ഒന്ന് പാലിക്കാനുള്ള ശ്രമത്തിൽ ഭാരതം തന്നെ ആ കുഞ്ഞു രാഷ്ട്രത്തിനെതിരായി.
രാജീവ് ഗാന്ധി എന്നാൽ അപ്പോഴൊന്നും പ്രതികരിച്ചില്ല.കുറച്ചുകാലം കഴിഞ്ഞു, സത്യമോ മിഥ്യയോ എന്നറിയില്ല, നേപ്പാളും ചൈനയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് സമൂഹത്തിൽ കഥകൾ പരന്നു തുടങ്ങി.തികച്ചും സ്വാഭാവികം! രാജീവ് ഗാന്ധിയുടെ ശ്രദ്ധ, നേപ്പാളിലെ ഹിന്ദു രാജഭരണത്തിലായി.ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാളിനെ ജനാധിപത്യത്തിലേക്ക് കൊണ്ടുവരാൻ രാജീവ് കരുക്കൾ നീക്കിത്തുടങ്ങി.രണ്ടു മൂന്നു തവണ അദ്ദേഹം നേരിട്ട് അക്കാര്യം ഉന്നയിക്കുകയും ചെയ്തു.എന്നാൽ, തന്റെ രാജ്യാധികാരം ജനാധിപത്യത്തിനു വിട്ടുകൊടുക്കാൻ തലമുറകളായി രാജ്യം ഭരിച്ചിരുന്ന രാജകുടുംബത്തിലെ അമരക്കാരന് താൽപര്യമുണ്ടായിരുന്നില്ല.
പലതവണയായുള്ള നയതന്ത്ര ചർച്ചകൾ ഫലം കാണാതെ വന്നപ്പോൾ രാജീവ് ഗാന്ധിയുടെ പക സർവ്വ സീമകളും ലംഘിച്ചു.രാജീവ് ഗാന്ധി സർക്കാർ നേപ്പാളിനെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു.ചൈനയും നേപ്പാളുമായി ഇന്ത്യക്ക് ഭീഷണിയാകുന്ന അവിശുദ്ധ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം.നേപ്പാളിനു നൽകിയിരുന്ന ഭക്ഷ്യോല്പന്നങ്ങളുടെ വിതരണം തടഞ്ഞു.സംയുക്തമായ ഹൈന്ദവ പാരമ്പര്യവും സനാതന സംസ്കാരവും നിമിത്തം ഇന്ത്യയോട് നിർവിശേഷമായ വിധേയത്വമുണ്ടായിരുന്ന നേപ്പാളിന്റെ അഭിമാനം വ്രണപ്പെട്ടു.ചൈനയുടെ സ്വാർത്ഥ താല്പര്യങ്ങൾ അറിയുന്നതിനാൽ അവരെ പടിക്കു പുറത്ത് നിർത്തിയിരുന്ന നേപ്പാൾ മാറി ചിന്തിച്ചു തുടങ്ങി.സമ്മർദ്ദം വർദ്ധിച്ച ബിക്രം ഷാ, ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യതയ്ക്ക് ചൈനയുടെ സഹായം തേടി.
വെളുക്കാൻ തേച്ചത് പാണ്ടായി എന്നറിഞ്ഞ് രാജീവ് ഗാന്ധി റോയെ കാര്യങ്ങൾ ഏൽപ്പിച്ചു. ഏതുവിധേനയും നേപ്പാളിലെ ഹിന്ദു സർക്കാരിനെ താഴെയിറക്കാൻ ഉത്തരവിട്ടു.റോയുടെ തലവനായ എ.കെ വർമ്മയെയാണ് രാജീവ് ഗാന്ധി ഇക്കാര്യം ഏൽപ്പിച്ചത്.വർമ്മ തന്റെ ഏറ്റവും മികച്ച ആയുധമായ ‘ജീവനാഥൻ’ എന്ന അമർ ഭൂഷണെ ഈ ദൗത്യത്തിന് നിയോഗിച്ചു.ദൗത്യം ഏറ്റെടുത്തു ജീവനാഥൻ നേപ്പാളിലേക്ക് തിരിച്ചു.നേപ്പാൾ രാജ ഭരണം അട്ടിമറിക്കാൻ ആദ്യം വേണ്ടത് മാവോയിസ്റ്റ് സംഘടനയെ ശക്തമാക്കുകയാണ് എന്ന് ജീവനാഥൻ മനസ്സിലാക്കി.നിരവധി നാളത്തെ അന്വേഷണത്തിന് ശേഷം, നേപ്പാളിലെ മാവോയിസ്റ്റ് തലവനായ പുഷ്പ കമൽ ദഹലിനെ കണ്ട് ജീവനാഥൻ സഹായം വാഗ്ദാനം ചെയ്തു.എന്നാൽ, കടുത്ത തീവ്രവാദിയായ പുഷ്പ കമൽ, ജീവനെ വിശ്വസിക്കാൻ തയ്യാറായില്ല.അവസാനം, ഗത്യന്തരമില്ലാതെ സ്വന്തം വിവരങ്ങളും ആഗമനോദ്ദേശവും ഇതിന്റെ പുറകിലുള്ള ഇന്ത്യൻ സർക്കാരിന്റെ താൽപര്യവും വിശദമായി ജീവനാഥൻ പുഷ്പനെ ധരിപ്പിച്ചു.പുഷ്പ കമൽ ദഹൽ, നേപ്പാളിലെ മറ്റു രാഷ്ട്രീയ പാർട്ടികളുമായി ധാരണയിലെത്തി രാജകുടുംബത്തിനെതിരെ അതിശക്തമായ ഒരു ബെൽറ്റ് സൃഷ്ടിച്ചു.നേപ്പാളിനകത്തെ ചൈനീസ് കമ്മ്യൂണിസ്റ്റുകളെ, ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയുടെ ഏജന്റുമാർ രഹസ്യമായി സഹായിച്ചു തുടങ്ങി.രാജീവ് ഗാന്ധിയുടെ ഭരണവാഴ്ചയിലുടനീളം റോയുടെ പിന്തുണ കമ്മ്യൂണിസ്റ്റുകാർക്ക് ലഭിച്ചിരുന്നു.
1991-ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടെങ്കിലും, അദ്ദേഹം തുടങ്ങി വച്ച പ്രവർത്തനങ്ങളുടെ പ്രത്യാഘാതങ്ങൾ അതിവേഗം മുന്നോട്ടു പോയി.തൊണ്ണൂറുകളിൽ, നേപ്പാളിലെ ആഭ്യന്തരകലാപം അതിശക്തമായി. മാവോയിസ്റ്റുകൾ നിഷേധിക്കാനാവാത്ത ശക്തിയായി വളർന്നു. ഇടതുപക്ഷത്തെയും കമ്യൂണിസത്തെയും പിന്താങ്ങുന്നവരായി സ്വത്വം നഷ്ടപ്പെട്ട നേപ്പാളി യുവതലമുറ മാറി.വഴിതെറ്റിപ്പോയ യുവത്വത്തിന്റെ അതിശക്തമായ ഊർജ്ജം മുഴുവൻ തെറ്റായ പാതയിലൂടെ പ്രവർത്തിച്ചു.2001 ജൂൺ ഒന്നാം തീയതി നേപ്പാൾ രാജകുടുംബത്തിൽ ഉണ്ടായ കൂട്ടക്കൊലയിൽ രാജാവായ ബീരേന്ദ്ര ബീർ ബിക്രം ഷായും, രാജ്ഞിയായ ഐശ്വര്യയുമടക്കം ഒമ്പത് പേർ വധിക്കപ്പെട്ടു.അവശേഷിച്ചവരിൽ, ഗ്യാനേന്ദ്ര ബീർ ബിക്രം ഷാ നിയമാനുസൃത പരമാധികാരി എന്ന നിലയ്ക്ക് രാജാവായി രാജ്യം ഭരിച്ചു.2008-ൽ ലോകത്തിലെ അവസാനത്തെ ഹിന്ദു രാജാവായ അദ്ദേഹം അധികാരമൊഴിഞ്ഞു.25 വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം 2008 മുതൽ 2009 വരെയുള്ള കാലഘട്ടം “പ്രചണ്ഡ” എന്നറിയപ്പെട്ട പുഷ്പ കമൽ ദഹൽ നേപ്പാൾ ഭരിച്ചു. നേപ്പാളി സൈനിക തലവനായ രുക്മൻഗുഡ് കട്ട്വാളിനെ പുറത്താക്കാൻ നടത്തിയ നീക്കം പിഴച്ചതോടെ പ്രചണ്ഡയ്ക്ക് രാജിവെക്കേണ്ടിവന്നു.2016-ൽ അദ്ദേഹം വീണ്ടും അധികാരത്തിൽ വന്നെങ്കിലും പിറ്റേവർഷം രാജിവെച്ചു.
അമർ ഭൂഷന്റെ പുസ്തകത്തിലുള്ള വെളിപ്പെടുത്തലുകൾ, രാജീവ് ഗാന്ധിയുടെ സ്വാർത്ഥ താത്പര്യങ്ങളെ കുറിച്ചാണ്.പക്ഷേ, രാജീവ് ഗാന്ധി വളമിട്ട് വളർത്തിയ നേപ്പാൾ കമ്മ്യൂണിസം വളർന്നു വളർന്ന് ശാഖകൾ ഇന്ത്യക്ക് മേലെ ചാഞ്ഞു തുടങ്ങിയിരിക്കുന്നു. ഇപ്പോഴത്തെ മേഘാലയ ഗവർണറായ തഥാഗത റോയ് ഇക്കാര്യം തുറന്നടിച്ചു പറഞ്ഞിരുന്നു{ട്വിറ്ററിന്റെ ലിങ്ക് കൂടെ കൊടുക്കുന്നു} കമ്മ്യൂണിസം എന്ന വിഷവൃക്ഷം ആരു നട്ടുവളർത്തിയാലും ആ നാടിനെ കാത്തിരിക്കുന്ന ഗതി നിരവധി ലോകരാഷ്ട്രങ്ങൾ തെളിയിച്ചതാണ്.നേപ്പാളിന്റെ കാര്യത്തിലും അത് സത്യമായി. ചിന്താശേഷിയില്ലാത്ത പൂർവികരുടെ പ്രവർത്തിയുടെ തിക്തഫലങ്ങൾ ഇന്നത്തെ തലമുറയ്ക്ക് അനുഭവിക്കാതെ തരമില്ലല്ലോ..
Leave a Comment