പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്താനിൽ ആയുധധാരികളായ ആൾക്കാരോടൊപ്പം നടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ലാഹോറിലെ അനാർക്കലി ബസാറിൽ പരിവാരങ്ങളുമായി നടക്കുന്ന ദൃശ്യങ്ങൾ ഇന്നലെ പ്രചരിച്ചിരുന്നു. ഒരു സ്‌കോട്ടിഷ് യൂട്യൂബർ പകർത്ത വീഡിയോയിലാണ് ജ്യോതിയെയും തോക്ക് ധാരികളെയും കാണാൻ കഴിയുന്നത്.
ഒരു പാക് പോലീസ് ഓഫീസറും ഇവർക്കൊപ്പമുണ്ട്. എ.കെ 47 റൈഫിളുകളുമായി ആറുപേർ ജ്യോതിക്ക് ചുറ്റുമുള്ളതായാണ് വീഡിയോയിൽ കാണുന്നത്. എന്തിനാണ് അവർക്ക് ഇത്തരമൊരു സുരക്ഷയുടെ ആവശ്യമെന്ന് മിൽ ആശ്ചര്യപ്പെടുന്നുണ്ട്.
മാർക്കറ്റിലൂടെ നടക്കുന്നതിനിടെ പകർത്തിയ വീഡിയോയിൽ അവിചാരിതമായാണ് ജ്യോതി പെടുന്നത്. ‘നോ ഫിയർ’ എന്നെഴുതിയ ജാക്കറ്റ് ധരിച്ച ആറുപേരാണ് ജ്യോതിക്ക് സുരക്ഷയൊരുക്കിയിരുന്നത്. ‘കാലം അബ്രോഡ്’ എന്ന പേരിൽ യൂട്യൂബ് ചാനലുള്ള കാലം മിൽ, ഇക്കഴിഞ്ഞ മാർച്ചിലാണ് പാകിസ്താനിലെത്തിയത്.
ഇരുവരും തമ്മിലുള്ള സംഭാഷണവും വീഡിയോയിലുണ്ട്. ആദ്യമായാണോ പാകിസ്താൻ സന്ദർശിക്കുന്നതെന്നും എപ്പോഴെങ്കിലും ഇന്ത്യ സന്ദർശിച്ചിട്ടുണ്ടോ എന്നും ജ്യോതി മില്ലിനോട് ചോദിക്കുന്നുണ്ട്.
യുട്യൂബർക്ക് പാകിസ്താനിൽ ഇത്ര വലിയ സുരക്ഷ ലഭിച്ചത് എങ്ങനെയെന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ പലരും ഉയർത്തുന്നുണ്ട്. ജ്യോതി മൽഹോത്രയ്ക്ക് ഡൽഹിയിലെ പാക് ഹൈക്കമീഷനിലെ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Discussion about this post